കൂടുതല്‍ പേര്‍ ക്യാമ്പുകളിലേക്ക്

post

ആലപ്പുഴ: ജലനിരപ്പ് ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ട് ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് നടപടികള്‍ ഊര്‍ജ്ജിതമാക്കി. ഇന്നലെ (ഒക്ടോബര്‍ 19) വൈകിട്ട് ഏഴു വരെ ജില്ലയില്‍ 100 ക്യാമ്പുകള്‍ തുറന്നു. 2001 കുടുംബങ്ങളിലെ 7126 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, കൃഷി മന്ത്രി പി. പ്രസാദ്, എ.എം. ആരിഫ് എം.പി, ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ എന്നിവര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങളും അവശ്യ വസ്തുക്കളും ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ക്യാമ്പുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ജില്ലയില്‍ ആകെ 53 ബോട്ടുകളും രണ്ട് ആംബുലന്‍സ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. ജലഗതാഗത വകുപ്പിന്റെ 18 സര്‍വീസ് ബോട്ടുകളും ആവശ്യമെങ്കില്‍ ഉപയോഗിക്കും. കിടപ്പുരോഗികളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുവേണ്ടി മൂന്ന് ആംബുലന്‍സുകള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ആരോഗ്യ വകുപ്പിന് നല്‍കി. 

ക്യാമ്പുകളുടെ ഏകോപനത്തിന് പ്രത്യേക സംവിധാനം

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പ് ഏകോപിപ്പിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. ജില്ലാ വികസന കമ്മീഷണര്‍ എസ്. അഞ്ജുവാണ് നോഡല്‍ ഓഫീസര്‍.  നോഡല്‍ ഓഫീസറെ സഹായിക്കുന്നതിന് ജില്ലാ പ്ലാനിംഗ് ഓഫീസറും പ്ലാനിംഗ് ഓഫീസ് ജീവനക്കാരെയും നിയോഗിച്ചു.