പക്ഷിപ്പനി; പ്രതിരോധ നടപടികള്‍ ശക്തമാക്കണം; ജില്ലാ കലക്ടര്‍

post

കൊല്ലം: ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്കും മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധവും ശുചിത്വവും കര്‍ശനമായി പാലിക്കണം. മൃഗ സംരക്ഷണം, ആരോഗ്യ വകുപ്പുകള്‍ ഇക്കാര്യത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ടാസ്‌ക് ഫോഴ്സ് ടീമിന്റെ ഇന്നലെ(ജനുവരി 4) കൂടിയ ജില്ലാതല യോഗത്തില്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.

ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ പൗള്‍ട്രി ഫാം, ടര്‍ക്കി ഫാം തുടങ്ങിയവയുടെ വിശദ വിവരങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് ആരോഗ്യ വകുപ്പിന് നല്‍കണം. പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതുപോലുള്ള അസ്വാഭാവിക സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ പനി നിരീക്ഷണം ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.

പക്ഷിപ്പനിയുടെ രോഗലക്ഷണങ്ങള്‍ കോവിഡിന് സമാനമാണ്. ശരീര സ്രവങ്ങള്‍ വഴിയാണ് പകരുന്നത്. പനി, ചുമ, തൊണ്ടവേദന, ന്യൂമോണിയ പോലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടാകാം. അതിനാല്‍ മാസ്‌ക്, സാനിറ്റെസര്‍/ഹാന്‍ഡ് വാഷ് എന്നിവ ഉപയോഗിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.

പക്ഷികളെയും മൃഗങ്ങളെയും കൈകാര്യം ചെയ്യുന്നവര്‍ റബര്‍ ഗ്ലൗസ്, ഗം ബൂട്ട് എന്നിവ ഉപയോഗിക്കണം. ഇവയില്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കൈകാര്യം ചെയ്യുന്നവരെയും നിരീക്ഷിക്കും. ഇവരില്‍ പനി നിരീക്ഷണവും നടത്തും.  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10 ദിവസം ഒസല്‍ടാമിവീര്‍(oseltamivir    ) ഗുളിക നല്‍കും.

എല്ലാ പ്രഥമിക-സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പ്രതിരോധ ഗുളിക സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്തി. രോഗലക്ഷണമുള്ളവരെ ചികിത്സിക്കുന്നതിനായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡ് അടക്കമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പക്ഷിപ്പനി ബാധിച്ചാലും മുട്ട, മാംസം എന്നിവ ഉപയോഗിക്കുന്നതിന് പ്രശ്നമില്ല. എന്നാല്‍ പൂര്‍ണമായും വേവിച്ച ശേഷം ഭക്ഷിക്കാം. പക്ഷികളുടെ അവശിഷ്ടം, വളം എന്നിവ കൈകാര്യം ചെയ്യുന്നവര്‍ പൂര്‍ണമായും കൈയ്യുറകള്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുകയും കൈകള്‍ ശുചിയാക്കേണ്ടതുമാണെന്ന് ഡി എം ഒ അറിയിച്ചു.

എ ഡി എം പി.ആര്‍ ഗോപാലകൃഷ്ന്‍, സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ ബി രവി, മൃഗസംരക്ഷണ ഓഫീസര്‍ ഡോ ഡി സുഷമകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.