മഴക്കെടുതി: 5.58 ലക്ഷം രൂപയുടെ നഷ്ടം

post

കൊല്ലം: ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 12) കനത്ത മഴയില്‍ 24 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മൂന്നു കിണറുകള്‍ക്കും നാശമുണ്ടായതില്‍ ആകെ 5.58 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കി. കരുനാഗപ്പള്ളി, കുന്നത്തൂര്‍,  താലൂക്കുകളില്‍  നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊട്ടാരക്കരയില്‍ 16 വീടുകള്‍ക്ക് ഭാഗികകമായി  നാശം. നഷ്ടം 4.1 ലക്ഷം രൂപ. പുനലൂരില്‍ നാല്  വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 72,000 രൂപയുടെ  നഷ്ടമുണ്ടായി. കൊല്ലത്ത് മൂന്ന് വീടുകളാണ് ഭാഗികമായി  തകര്‍ന്നത്. ഇവിടെ മൂന്ന്  കിണറുകള്‍ക്കും നാശമുണ്ട്.  70,000 രൂപയുടെ നാശം കണക്കാക്കി. പത്തനാപുരത്ത് ഒരു വീട് ഭാഗികമായി തകരുകയും 6,000 രൂപയുടെ നഷ്ടം കണക്കാക്കുകയും ചെയ്തു.

മൂന്ന് ക്യാമ്പുകളിലായി 86 പേര്‍

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനിയുള്ളത് 86 പേര്‍. 39 കുടുംബങ്ങളിലെ 36 പുരുഷന്മാരും 42 സ്ത്രീകളും എട്ടു കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കൊല്ലം താലൂക്കിലാണ് മൂന്നു ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നത്. ആദിച്ചനല്ലൂര്‍ വില്ലേജിലെ മൈലക്കാട് പഞ്ചായത്ത് യു പി എസില്‍  25 കുടുംബങ്ങളിലെ 20 പുരുഷന്മാരും 24 സ്ത്രീകളും ഏഴു കുട്ടികളും ഉള്‍പ്പടെ 51 പേരാണുള്ളത്. വടക്കേവിള പട്ടത്താനം വിമലഹൃദയ എച്ച് എച്ച് എസില്‍ 13 കുടുംബങ്ങളിലെ 14 പുരുഷന്മാരും 17  സ്ത്രീകളും ഒരു കുട്ടിയും  ഉള്‍പ്പടെ 32 പേരുണ്ട്. നെടുമ്പനയിലെ ബഡ്സ് സ്‌കൂളില്‍ ഒരു കുടുംബത്തിലെ രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് പാര്‍പ്പിച്ചിട്ടുള്ളത്.