നാടൻ വിഭവങ്ങളുമായി കുടുംബശ്രീയുടെ ഓണസദ്യ; ഹോം ഡെലിവറി സൗജന്യം

സര്‍ക്കാര്‍ വകുപ്പുകളുടെ പിന്തുണയോടെ കൃഷിക്കൂട്ടങ്ങളും കുടുംബശ്രീക്കൂട്ടായ്മകളും അടയാളപ്പെടുത്തുന്ന ഓണസദ്യയാണ് കൊല്ലം ചവറ വെറ്റമുക്കിലെ കുടുംബശ്രീ പ്രീമിയം കഫെ ഇത്തവണ ഒരുക്കുന്നത്. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളില്‍ നിന്നുള്ള പച്ചക്കറികളാണ് വിഭവങ്ങളായി നിറയുക. പയര്‍, പാവല്‍, വെണ്ട, വഴുതന, പച്ചമുളക്, പടവലം, ചേന, പച്ചക്കായ് തുടങ്ങിയവയാണ് കൃഷിക്കൂട്ടങ്ങള്‍ മുഖേന എത്തിക്കുന്നത്. വാഴകൃഷി ചെയ്യുന്ന കുടുംബശ്രീ സംരംഭകരില്‍നിന്നാണ് ഇലകള്‍. കര്‍ഷകര്‍ക്കും കുടുംബശ്രീ സംരംഭകര്‍ക്കും ഒരുപോലെവരുമാനദായകമാകും സദ്യവട്ടം. പച്ചക്കറിയുടെ ആവശ്യകതയ്ക്കനുസൃതമായി പൊതുവിപണയിയേയും ആശ്രയിക്കും.
പരിപ്പും പപ്പടവും സാമ്പാറും അവിയലും തോരനും ഉള്‍പ്പടെ 25 ഇനം കറികളുമായാണ് പ്രീമിയം ഓണസദ്യ. മൂന്നുതരം പായസവും ബോളിയുമൊക്കെയുള്ള സദ്യക്ക് 279 രൂപയാകും. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കഴിക്കാവുന്ന ഫാമിലി പ്രീമിയം ഓണസദ്യയ്ക്ക് 1999 രൂപ. 18 വിഭവങ്ങള്‍ അടങ്ങുന്ന സാധാരണ ഇലസദ്യക്ക് 169 രൂപയാണ്.
നാലുതരം മീനും കൊഞ്ചും ഞണ്ടും ഉള്‍പ്പെടുന്ന സ്പെഷ്യല്‍ ദേശിംഗനാട് മീന്‍സദ്യയും ലഭ്യമാണ്. മുന്‍കൂട്ടിയുള്ള ഓര്‍ഡറുകള്‍ അനുസരിച്ച് സെപ്റ്റംബര്‍ ഏഴ് വരെ ലഭ്യമാകും. 25 കിലോമീറ്റര്‍ ചുറ്റളവില്‍ ഹോം ഡെലിവറി സൗജന്യം. ഇഷ്ടമുള്ള വിഭവങ്ങളും പായസവും തിരഞ്ഞെടുക്കാനും അവസരമുണ്ട്. ബുക്കിങ്ങിനായി 9946454245.
ജില്ലയുടെ പ്രാദേശിക സ്വാദിന് പ്രാധാന്യംനല്‍കുന്ന വിഭവങ്ങളും ഓണക്കാലത്ത് ലഭിക്കും. അഷ്ടമുടി പ്രാച്ചിക്കറി, കണമ്പ് മപ്പാസ്, കല്ലുമ്മക്കായ മപ്പാസ്, അഷ്ടമുടി കരിമീന്‍ പൊള്ളിച്ചത്, ചിപ്പി റോസ്റ്റ്, കണവ 23, ചെമ്മീന്‍ മല്‍ഹാര്‍, വെജ് ഊണ്, മീന്‍ കറിയോടുകൂടിയഊണ്, ബിരിയാണി, അറേബ്യന്‍-ചൈനീസ് വിഭവങ്ങളുമുണ്ട്.
പന്മന പഞ്ചായത്തിലെ ഇന്‍സൈറ്റ് ആക്ടിവിറ്റി ഗ്രൂപ്പിനാണ് കഫേയുടെ ചുമതല. 82 പേര്‍ക്ക് ഒരേസമയം ഭക്ഷണംകഴിക്കാനുള്ള സൗകര്യമുണ്ട്. ഫീഡിങ് റൂം, ശുചിമുറി, പാര്‍ക്കിങ്‌സൗകര്യം എന്നിവയും. ചവറ, പന്മന, തേവലക്കര പഞ്ചായത്തുകളിലെ കുടുംബശ്രീ വനിതകള്‍ ഉള്‍പ്പെടെ 38 പേരുടെ ഉപജീവനമാര്‍ഗമാണിത്. നാല് മാസത്തിനകം 6.15 ലക്ഷം രൂപ വരുമാനം നേടാനുമായി. സാധാരണക്കാര്‍ക്ക് ചുരുങ്ങിയ തുകയ്ക്ക് പ്രീമിയം ഓണസദ്യ നല്‍കുകയാണ് ഇത്തവണത്തെ ആകര്‍ഷണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. വിമല്‍ചന്ദ്രന്‍ പറഞ്ഞു.