സമഗ്രവികസനം തേടിയുള്ള ചോദ്യങ്ങള്‍; നാടിന്റെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

ജില്ലയുടെ സമഗ്രവികസനം തേടിയാണ് സമൂഹത്തിന്റെ പരിച്ഛേദം മുഖ്യമന്ത്രിയുമായി സംവദിക്കാന്‍ യൂനുസ് കണ്‍വന്‍ഷന്‍ സെന്ററിലേക്കെത്തിയത്. ജനകീയആവശ്യങ്ങളൊക്കെ പരിഗണിച്ച് സമയബന്ധിതമായ നടപടികളിലൂടെ പരിഹാരവും തുടര്‍വികസനവും സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതിന്റെ സംതൃപ്തിയിലാണ് യോഗത്തിന്റെ പരിസമാപ്തിയും.
കൊല്ലം- തേനി ദേശീയപാത ഗ്രീന്‍ഫീല്‍ഡ് ഹൈവേയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതിന് ധനപരമായ പങ്കാളിത്തംകൂടി ഉറപ്പുവരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ജിഎസ്ടി വിഹിതം, റോയല്‍റ്റി എന്നിവ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 317 കോടി രൂപയുടെ ബാധ്യതയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. നാഷണല്‍ ഹൈവേ അതോറിറ്റിയുമായി സംയുക്തമായി നടപ്പാക്കേണ്ട പദ്ധതിക്ക് ഏറെ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിനുപുറമേ ജങ്ഷനുകളുടെ വികസനവും പലയിടത്തും പുരോഗമിക്കുന്നു. കരിക്കോട് ജംഗ്ഷനുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സമഗ്രപദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിലപാട് എടുത്തിട്ടുണ്ട്. ആദ്യ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കി തുടര്‍ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഈ ഘട്ടത്തിലാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഈ പാതകൂടി വികസിപ്പിക്കുമെന്ന് അറിയിച്ചത്. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ പല എന്‍ജിനീയറിങ് കോളജുകളുടെ പങ്കാളിത്തം ഉണ്ടെന്നും തുടര്‍ന്നും ഇത് ഏത് രീതിയില്‍ ഉപയോഗിക്കാമെന്ന് ആലോചിക്കാം എന്നും ടി കെ എം കോളേജ് ഓഫ് എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ വിഭാഗം മേധാവി കെ എ അയ്യപ്പന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതിനകം തന്നെ പി പി പി മാതൃക (പബ്ലിക്- പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ്) നടപ്പാക്കിയിട്ടുണ്ടെന്നും കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുന്നത് പരിഗണിക്കുമെന്നും വ്യക്തമാക്കി. പശ്ചാത്തലവികസനം കാര്‍ഷിക മേഖലകളിലും നടപ്പാക്കും. കാര്‍ഷികോല്പന്നങ്ങളുടെ ഉല്പാദനം നല്ല രീതിയില്‍ വര്‍ദ്ധിപ്പിക്കണം. എന്നാല്‍ ഉത്പാദന ക്ഷമത കൂടുമ്പോള്‍ ദീര്‍ഘകാല സംഭരണത്തിന് ഉതകാത്തയവയുണ്ടാകും. അവയ്ക്ക് കൃത്യമായ ശീതീകരണ സംവിധാനം വേണം. മാര്‍ക്കറ്റുകള്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എയര്‍പോര്‍ട്ടുകള്‍, സ്റ്റോറേജ് തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ ശീതീകരണ സംവിധാനം നടപ്പാക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ കൃഷി വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സഹകരണ മേഖലയ്ക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനായ കെ എസ് മണി ആണ് വിഷയവുമായി ബന്ധപ്പെട്ട് ചോദ്യമുന്നയിച്ചത്.
രാജ്യത്തെ ഒന്നാമത്തെ ഇക്കോ ടൂറിസം പദ്ധതിയായ തെന്മലയുടെ വികസനത്തിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ബയോഡൈവേഴ്‌സിറ്റി ടൂറിസം സര്‍ക്യൂട്ടില്‍ തെന്മലയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി രേഖകള്‍ തയ്യാറാക്കുന്നതായും ക്യാപ്പക്‌സിന്റെ ടൂറിസം പദ്ധതിക്ക് കൊല്ലത്ത് പ്രത്യേക പരിഗണന നല്‍കുമെന്നും തുടര്‍നടപടി ഉണ്ടാകുമെന്നും എന്‍ എസ് സഹകരണ ആശുപത്രി സെക്രട്ടറി പി ഷിബു ഉന്നയിച്ച ടൂറിസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യക്തമാക്കി.
കാട്ടുപന്നിശല്യം കര്‍ഷകര്‍ക്ക് ജീവനാശവും കനത്ത സാമ്പത്തിക നഷ്ടവും വരുത്തുന്നതായും ഇവയെ വെടിവെച്ചു കൊല്ലാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പാലരുവി ഫാര്‍മസ് പ്രൊഡ്യൂസര്‍ കമ്പനി സി.ഇ.ഒ സ്റ്റാന്‍ലി ചാക്കോ ആവശ്യപ്പെട്ടു. രാജ്യം അംഗീകരിച്ച നിയമപ്രകാരം മൃഗങ്ങളെ തൊടാന്‍ അനുവാദമില്ലെന്നും അതേസമയം നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാര്‍ പ്രത്യേക തീരുമാനമെടുത്ത് പഞ്ചായത്തുകള്‍ക്ക് അവശ്യഘട്ടങ്ങളില്‍ കൊല്ലുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.
ഉന്നത വിദ്യാഭ്യാസമേഖലയില്‍ വിദ്യാര്‍ഥികള്‍ രാജ്യംവിട്ടു പോകുന്നതില്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് അക്കാദമികനിലവാരവും ഭൗതികസാഹചര്യവും പശ്ചാത്തലസൗകര്യങ്ങളും വികസിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. പുതിയ കോഴ്‌സുകള്‍, ലാബുകള്‍, ലൈബ്രറികള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്റ്റലുകള്‍ എന്നിവ ഒരുക്കും. ഗവേഷണത്തിനും ഏറെ പ്രാധാന്യമാണ് നല്‍കുന്നത്.
കേരളത്തില്‍ പഠിക്കുന്ന സംസ്ഥാനത്തിന് പുറത്തും രാജ്യത്തിനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. രാജ്യത്തെ 12 പ്രധാന യൂണിവേഴ്‌സിറ്റികളില്‍ മൂന്നെണ്ണം കേരളത്തിലാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തും. വിദ്യാര്‍ഥികള്‍, കൗമാരക്കാരിലെ ലഹരിഉപയോഗം, അക്രമവാസന തുടങ്ങിയവ വര്‍ധിക്കുന്നതിനെതിരെ നിരന്തരം നടപടികള്‍ സ്വീകരിച്ചുവരുന്നു. ജൂണില്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ബൃഹത്തായ ക്യാമ്പയിന് തുടക്കമിടും. ആദ്യഘട്ടത്തില്‍ കൗണ്‍സിലിംഗും അനിവാര്യമായാല്‍ ഡി-അഡിക്ഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. പ്രത്യേക സൗകര്യങ്ങളുള്ള കേന്ദ്രങ്ങളും ആവശ്യമുണ്ട്. കൃത്യമായി ചികിത്സനല്‍കുന്നതില്‍ രക്ഷിതാക്കളോ സ്‌കൂള്‍ അധികൃതരോ തടസംനില്‍ക്കരുത്. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ബോധവത്ക്കരണം നല്‍കും. കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ ഈ അധ്യയനവര്‍ഷം നടപ്പാക്കും.
വിദ്യാര്‍ഥികളോട് നിരന്തരം ഇടപെടുന്ന അധ്യാപകര്‍ കൗണ്‍സിലര്‍മാരായി മാറണം. പരിശീലനം സര്‍ക്കാര്‍ തലത്തില്‍ നല്‍കും. വിദ്യാര്‍ഥികളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടായാല്‍ ഇടപെടാന്‍ അധ്യാപകര്‍ക്ക് കഴിയണം. നിശ്ചിതസമയം സ്‌കൂള്‍ മൈതാനത്ത് സമ്മേളിപ്പിച്ച് മാസ്സ് എക്‌സര്‍സൈസ് -സൂംബ പോലുള്ള കായിക രീതികള്‍ നല്‍കുന്നത് നടപ്പാക്കും- അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ വി തോമസ് കുട്ടിക്ക് മറുപടി നല്‍കി.
ആഴക്കടല്‍ മണല്‍ഖനനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫിഷറീസ് റിട്ട. ജൂനിയര്‍ സൂപ്രണ്ട് വി കെ മധുസൂദനാണ് വിഷയം മുന്നോട്ടു വെച്ചത്.തീരദേശ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാരില്‍ ലഭ്യമാക്കും. വിഭവശേഷികുറവിന്റെ പരിമിതി ഉണ്ടെങ്കിലും തീരദേശ പാക്കേജ് പ്രഖ്യാപിക്കുന്നതിന് കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ തുടര്‍ന്നും ശ്രമം നടത്തുമെന്നും വികാര്‍ ജനറല്‍ ബൈജു ജൂലിയന് മറുപടി നല്‍കി.
വിവിധ മേഖലകളില്‍ ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും പേറ്റന്റുകള്‍ കമേര്‍ഷ്യലൈസ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുമെന്നും വീഡിയോകളില്‍ വ്യാജവിവരങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് കണ്ടെത്താന്‍ നിര്‍മിച്ച സോഫ്റ്റ്വെയറിന് പേറ്റന്റ് ലഭിച്ച ഡോ. ലിഞ്ചു ലോറന്‍സിന് മറുപടി നല്‍കി. സര്‍വതലസ്പര്‍ശിയും സാമൂഹികനീതിയിലും അധിഷ്ഠിതമായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഓര്‍മിപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംവാദം പൂര്‍ത്തിയാക്കിയത്.