കൃഷിക്ക് മികച്ച പിന്തുണ;കാര്‍ഷിക സമൃദ്ധി കൈവിടാതെ ചിറക്കര

post

നാടിന്റെ കാര്‍ഷികപൈതൃകം സംരക്ഷിക്കാന്‍ നൂതന പദ്ധതികളുമായി ചിറക്കര ഗ്രാമപഞ്ചായത്ത്. ഒട്ടേറെ നെല്‍പ്പാടങ്ങളുണ്ടിവിടെ.  അധ്വാനിക്കാന്‍ മനസ്സുള്ള കര്‍ഷകരും. ഇതുതിരിച്ചറിഞ്ഞാണ് കാര്‍ഷിക പാരമ്പര്യം ഊട്ടിയുറപ്പിക്കുന്ന വികസനത്തിനുള്ള ഭരണസമിതിയുടെ അംഗീകാരം. കൃഷിഭവനില്‍ പ്രവര്‍ത്തിക്കുന്ന വിള ആരോഗ്യകേന്ദ്രത്തില്‍ നിന്ന് രാസ-ജൈവ കീടനാശിനികള്‍, സൂക്ഷ്മ മൂലകക്കൂട്ടുകള്‍ ഉള്‍പ്പെടെയുള്ളവ സൗജന്യമായി നല്‍കിവരികയാണ്.

കാര്‍ഷിക വളര്‍ച്ചക്ക് വഴിയൊരുക്കുന്നതിനും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുന്നതിനുമായി ഉപഭോക്തൃവിഹിതം വാങ്ങാതെ സൗജന്യമായി കര്‍ഷകര്‍ക്ക് വളം നല്‍കുന്നു.  കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ്മ, വെര്‍ട്ടിസീലിയം, മെറ്റാറൈസിയം ബ്യൂവേറിയ, സമ്പൂര്‍ണ, രക്ഷ, അയര്‍, പി.ജി.പി.ആര്‍ മിശ്രിതം തുടങ്ങിയ കീടനാശിനികള്‍ വിള ആരോഗ്യകേന്ദ്രത്തിലൂടെ സൗജന്യമായി ലഭ്യമാകും. ഉയര്‍ന്ന വിപണി വിലയുള്ള രാസകീടനാശിനികളും നല്‍കുന്നുണ്ട്. കര്‍ഷകര്‍ക്ക് സാങ്കേതിക ഉപദേശങ്ങള്‍, ലഭ്യമായ മരുന്നുകളുടെ സൗജന്യവിതരണം തുടങ്ങിയവയും സജീവം. കിഴങ്ങ്‌വര്‍ഗങ്ങള്‍ക്ക് സബ്സിഡി, വാഴവ്യാപനപദ്ധതി, ഇടവിളകൃഷി തുടങ്ങിയവയും നടപ്പാക്കി വരുന്നു. പഞ്ചായത്ത് സബ്സിഡിയോടെ കൃഷി നടത്തിയിരുന്ന 1500 ഏക്കറോളം വരുന്ന പോളച്ചിറ പുഞ്ചപ്പാടത്ത് മൂന്നുവര്‍ഷമായി കൃഷി മുടങ്ങിയിരുന്നു. പഞ്ചായത്തിന്റെ ശ്രമഫലമായി ആലപ്പുഴ പുഞ്ച സ്പെഷ്യല്‍ ഓഫീസില്‍നിന്ന് സബ്സിഡി ലഭ്യമാക്കി കൃഷി പുനരാരംഭിക്കാനായി. വീണ്ടുംതുടങ്ങാനായി. ചാത്തന്നൂര്‍ എസ്.എന്‍ കോളേജും എസ്.എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ചേര്‍ന്ന്  തരിശുഭൂമി കൃഷിക്ക് ഉപയോഗപ്പെടുത്തുന്നുമുണ്ട്.

ചിറക്കരയുടെ തനത് മാവിനമായ 'പോളച്ചിറ മാവ്' വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ചാത്തന്നൂര്‍ ശ്രീനാരായണ കോളേജില്‍ അമ്പതോളം തൈകള്‍നട്ട്  തുടങ്ങിക്കഴിഞ്ഞു. വൈവിധ്യമാര്‍ന്ന കാര്‍ഷിക വികസന പദ്ധതികളുടെ തുടക്കംമാത്രമാണിതൊക്കെയെന്ന്്  പ്രസിഡന്റ് ടി.ആര്‍ സജില വ്യക്തമാക്കി.