തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ടം പാലിക്കണം

post

ജില്ലയില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കും

  തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഹരിതചട്ടം പാലിക്കാന്‍ നിര്‍ദേശം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരം ഈ വര്‍ഷം ഊര്‍ജിതമായ പരിശോധനകളും നടപടികളും ഉണ്ടാകുമെന്ന് അസി. കലക്ടര്‍ ഡോ. എസ് മോഹനപ്രിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു. 

തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത് മുതല്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും എല്ലാ പ്രചാരണ പരിപാടികളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ പരിശീലന പരിപാടികള്‍ക്കും ഇത് ബാധകമാണ്. ഇക്കാര്യങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. 

കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ഇ.ടി രാകേഷ്, എല്‍.എസ്.ജി.ഡി അസി. ഡയറക്ടര്‍ പി നാരായണന്‍, മാലിന്യമുക്തം ക്യാമ്പയിന്‍ കോ കോഓഡിനേറ്റര്‍ മണലില്‍ മോഹനന്‍, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, കുടുംബശ്രീ, ഹരിത കേരളം മിഷന്‍, ക്ലീന്‍ കേരള കമ്പനി ഉദ്യോഗസ്ഥര്‍, സൈന്‍ പ്രിന്റിങ് അസോസിയേഷന്‍ ഭാരവാഹികള്‍, ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 *ബോര്‍ഡുകള്‍ തയാറാക്കാന്‍ കോട്ടന്‍ തുണി, റീസൈക്ലിങ് സാധ്യമാകുന്ന പോളി എത്തിലിന്‍ പേപ്പര്‍ എന്നിവ മാത്രമേ ഉപയോഗിക്കാവൂ.

*പോളിസ്റ്റര്‍ കൊടികള്‍, പ്ലാസ്റ്റിക് പോളിസ്റ്റര്‍ തോരണങ്ങള്‍ എന്നിവ ഉപയോഗിക്കരുത്. പേപ്പറിലും കോട്ടന്‍ തുണിയിലും നിര്‍മിച്ചവ ഉപയോഗിക്കാം.

*രാഷ്ട്രീയ പാര്‍ട്ടികളുടെ ഇലക്ഷന്‍ ഓഫീസുകള്‍ അലങ്കരിക്കുന്നത് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാകണം.

*തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും യോഗങ്ങളിലും റാലികളിലും നിരോധിത പ്ലാസ്റ്റിക് പേപ്പര്‍ കപ്പ്, പ്ലേറ്റ് തുടങ്ങിയവ ഉപയോഗിക്കരുത്.

*തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഔദ്യോഗിക പരിശീലന പരിപാടികളിലും യോഗങ്ങളിലും പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കണം.

*വോട്ടെടുപ്പിന് ശേഷം സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മാലിന്യങ്ങള്‍ ഹരിത കര്‍മസേനക്ക് കൈമാറണം. 

*രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആവശ്യമായ സഥലങ്ങളില്‍ ബിന്നുകളുണ്ടെന്ന് ഉറപ്പുവരുത്തണം.

നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 9446700800 നമ്പറില്‍ അറിയിക്കാം.