ഭൂമിയുടെ അവകാശികളായി പുതുപ്പാടിയിലെ 52 കുടുംബങ്ങള്‍

post

ഭൂമിയുണ്ടായിട്ടും രേഖയില്ലാത്തവരായിക്കഴിഞ്ഞ കോഴിക്കോട് പുതുപ്പാടിയിലെ 52 കുടുംബങ്ങള്‍ക്ക് ആശ്വാസമായി ജില്ലാതല പട്ടയമേള. മലയോര മേഖലയായ താമരശ്ശേരി താലൂക്കിലെ പുതുപ്പാടിയില്‍ ഏകദേശം 400 കുടുംബങ്ങളാണ് ദീര്‍ഘകാലമായി പട്ടയ പ്രശ്‌നം അനുഭവിച്ചിരുന്നത്. ഇതില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ക്കാണ് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് മേളയില്‍ പട്ടയം കൈമാറിയത്. 

പുതുപ്പാടിയിലെ ഓരോ കൈവശക്കാരുടെ ഭൂമിയും ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് എന്ന് കണ്ടെത്താനും പ്രദേശത്തെ മൊത്തം ഭൂമിയും ശാസ്ത്രീയമായി സര്‍വേ നടത്താനുമായി ദിവസവേതാടിസ്ഥാനത്തില്‍ സര്‍വേയര്‍മാരെയും ചെയിന്‍മാന്‍മാരെയും നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതിയായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 

താമരശ്ശേരി താലൂക്കിലെ കാന്തലാട് വില്ലേജിലുള്ള തലയാട്, മണ്ടോപ്പാറ എന്നീ സ്ഥലങ്ങളില്‍ ഉള്‍പ്പെട്ട പാറ പുറമ്പോക്ക് ഭൂമിയില്‍ വീട് വെച്ച് താമസിച്ചുവരുന്ന 50 കുടുംബങ്ങളില്‍ അര്‍ഹരായ 26 കുടുംബങ്ങള്‍ക്കും മേളയില്‍ പട്ടയം കൈമാറി.