മുയ്യോട്ട്താഴ അങ്കണവാടി ഉദ്ഘാടനവും ലൈഫ് ഗുണഭോക്താക്കള്‍ക്ക് രേഖ കൈമാറ്റവും നിര്‍വഹിച്ചു

വിഭവസമൃദ്ധമായ ഭക്ഷണമുള്‍പ്പെടെ നല്‍കി അങ്കണവാടികളില്‍ മികച്ച സാഹചര്യമൊരുക്കും : മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട് മുയ്യോട്ട്താഴ കാര്‍ത്തിക അങ്കണവാടി കെട്ടിടോദ്ഘാടനവും ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് രേഖ കൈമാറ്റവും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു .
കുട്ടികള്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണമുള്‍പ്പെടെ നല്‍കി അങ്കണവാടികളില്‍ മികച്ച സാഹചര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.അഞ്ച് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതിയിലൂടെ വീടുകള്‍ സാധ്യമായി. ഭൂമിയുള്ളവര്‍ക്ക് വീട് എന്നതിന് പുറമെ ഭൂരഹിത-ഭവനരഹിതര്‍ക്ക് വീട് എന്ന ഉത്തരവാദിത്തവും സര്‍ക്കാര്‍ നടപ്പാക്കിയതായും മന്ത്രി പറഞ്ഞു. അങ്കണവാടി കെട്ടിടത്തിനായി സ്ഥലം കൈമാറിയവരെയും മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനില്‍ ഭൂമി വിട്ടുനല്‍കിയവരെയും മന്ത്രി ആദരിച്ചു.
ചടങ്ങില്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അസി. എഞ്ചിനീയര്‍ സതീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള, വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ കെ സിമി, രജിത കോളിയോട്ട്, സുബിഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം കെ റഫീഖ്, പഞ്ചായത്ത് അംഗങ്ങളായ എം പി വിദ്യാധരന്‍, പിണറായി പുത്തലത്ത്, പഞ്ചായത്ത് സെക്രട്ടറി ശ്രീലേഖ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്‍ കെ ജെന്നി, അങ്കണവാടി അധ്യാപിക ജയശ്രീ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.