തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കൽ: വനിതാ കമ്മീഷന്റെ ദ്വിദിന ക്യാമ്പിന് തുടക്കം

post

കേരള വനിതാ കമ്മീഷൻ കോഴിക്കോട് എലത്തൂർ തീരദേശ മേഖലയിൽ സംഘടിപ്പിക്കുന്ന ദ്വിദിന ക്യാമ്പിന് തുടക്കമായി. തീരദേശ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ അടുത്തറിയുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമാണ് ക്യാമ്പ് ഒരുക്കിയത്. ഏകോപന യോഗം എലത്തൂർ സേതു സീതാറാം സ്‌കൂളിൽ കേരള വനിത കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കാനാണ് പ്രത്യേക മേഖല ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് ചെയർപേഴ്‌സൺ പറഞ്ഞു. കേരളത്തിലെ 11 തീരദേശ മേഖലകളിലും ഒമ്പത് ഗോത്രമേഖലകളിലും പ്ലാന്റേഷൻ മേഖലയിലും ക്യാമ്പ് നടത്തിയതിലൂടെ പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രശ്‌നപരിഹാരത്തിനുള്ള ശിപാർശകൾ സർക്കാരിന് നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

പോലീസ്, എക്‌സൈസ്, ആരോഗ്യം, ഫിഷറീസ് തുടങ്ങിയ വകുപ്പുകൾ തീരദേശ മേഖലയിലെ വനിതകളുടെ ഉന്നമനത്തിനായി നടപ്പാക്കിവരുന്ന പദ്ധതികളും മേഖലയിലെ പ്രതിസന്ധികളും യോഗത്തിൽ വിശദീകരിച്ചു. യോഗത്തിൽ കോർപറേഷൻ വാർഡ് കൗൺസിലർ വി കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. കമ്മീഷൻ മെമ്പർ സെക്രട്ടറി വൈ ബി ബീന, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആർ ജയശ്രീ, പ്രൊജക്റ്റ് ഓഫീസർ എൻ ദിവ്യ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ക്യാമ്പിന്റെ ഭാഗമായ ഗൃഹസന്ദർശനം കമ്മീഷൻ ചെയർപേഴ്സന്റെയും അംഗങ്ങളുടെയും നേതൃത്വത്തിൽ ജൂൺ 21ന് എലത്തൂർ തീരമേഖലയിൽ നടക്കും. 'ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികൾ' എന്ന വിഷയത്തിൽ സേതു സീതാറാം സ്‌കൂളിൽ സെമിനാറും സംഘടിപ്പിക്കും.