കക്കോടി, നാദാപുരം, കുറ്റിക്കാട്ടൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

post

ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് നവംബറില്‍ പുറത്തിറക്കും മന്ത്രി കെ രാജന്‍

ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് നവംബറില്‍ പുറത്തിറക്കുമെന്ന് റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. കക്കോടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട ശിലാസ്ഥാപനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയായ വില്ലേജുകളിലാണ് കാര്‍ഡ് നല്‍കിത്തുടങ്ങുക. വില്ലേജ് ഓഫീസില്‍നിന്ന് ലഭിക്കേണ്ട ഭൂമി, കെട്ടിട, ബാധ്യത സംബന്ധമായ സേവനങ്ങളെല്ലാം എടിഎം കാര്‍ഡ് രൂപത്തിലുള്ള പത്തക്ക ഡിജിറ്റല്‍ നമ്പറുള്ള കാര്‍ഡിലൂടെ അറിയാനാകും. ക്യു ആര്‍ കോഡുള്ള റവന്യൂ ഡിജിറ്റല്‍ കാര്‍ഡ് വരുന്നതോടെ റവന്യൂ വകുപ്പില്‍നിന്ന് കിട്ടാവുന്ന സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനങ്ങളുടെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാവുകയാണെന്ന് സര്‍ക്കാര്‍ ഓരോ പ്രവൃത്തിയിലൂടെയും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കൂട്ടായ്മയിലൂടെ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വില്ലേജ് ഓഫീസിന് സൗജന്യമായി സ്ഥലം നല്‍കിയതിന്റെ ഭൂരേഖകള്‍ വി പി അബൂബക്കര്‍ ഹാജിയില്‍നിന്ന് (പനാമ സോപ്‌സ്) എഡിഎം പി സുരേഷ് ഏറ്റുവാങ്ങി. കക്കോടി ചൂച്ചാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍ മുഖ്യാതിഥിയായി. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ, വൈസ് പ്രസിഡന്റ് ടി ടി വിനോദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജ അശോകന്‍, കൈതമോളി മോഹനന്‍, വില്ലേജ് ഓഫീസര്‍ എം പി സന്തോഷ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി, വ്യാപാരി-വ്യവസായി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

കുറ്റിക്കാട്ടൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെയും നാദാപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെയും പ്രവൃത്തി ഉദ്ഘാടനവും മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതുമരാമത്ത് വകുപ്പ് വിട്ടുനല്‍കിയ 10 സെന്റ് സ്ഥലത്ത് 50 ലക്ഷം രൂപ ചെലവിലാണ് കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മിക്കുന്നത്.

50 ലക്ഷം രൂപ ചെലവിലാണ് നാദാപുരം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടമൊരുങ്ങുന്നത്.