പ്രാദേശിക സർക്കാരിനോടുള്ള മികച്ച സമീപനം വികസനത്തിന്‌ വഴിവെക്കുന്നു: മുഖ്യമന്ത്രി

post

പ്രാദേശിക സർക്കാരിനോടുള്ള സംസ്ഥാന സർക്കാരിന്റെ മികച്ച സമീപനം കൂടുതൽ വികസനത്തിന്‌ വഴിവെയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ പ്രദേശിക സർക്കാരുകൾക്ക് അധികാരവും ധനവും നല്ല രീതിയിൽ നൽകുന്നതിനാൽ പ്രാദേശിക സർക്കാരുകളായി തന്നെ പ്രവർത്തിക്കാൻ അവയ്ക്ക് കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകര മണ്ഡലംതല നവകേരള സദസ്സ് വടകര നാരായണ നഗരം ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മതനിരപേക്ഷതയുടെ കാര്യത്തിലും പൗരത്വ നിയമഭേദഗതിയുടെ കാര്യത്തിലും വ്യത്യസ്തമായ നിലപാടുകളാണ് കേരളം സ്വീകരിച്ചത്. ലോകത്തിനും രാജ്യത്തിനും മാതൃകയാണ് സംസ്ഥാന സർക്കാരിന്റെ നിലപാടുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയവും കോവിഡ് പോലുള്ള പ്രതിസന്ധികളും നേരിട്ടപ്പോഴും നാം മുന്നോട്ട് പോവുകയാണ് ഉണ്ടായത്. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ സഹായിച്ചത്. ജനം സർക്കാരിനൊപ്പം ഒറ്റക്കെട്ടായി നിന്നു എന്നതിന് തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്രത്തിനു പലതരത്തിലുള്ള നിവേദനങ്ങൾ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഏത് പരിപാടിയിലും ജനപ്രതിനിധികൾ നാടിന്റെ പൊതുവായ പ്രശ്നങ്ങൾ അവതരിപ്പിക്കും. കേരളത്തെ ലോകത്തിനു മുൻപിൽ അവതരിപ്പിക്കുന്ന കേരളീയം, മലയാളികളെ ആകെ ചേർത്തുപിടിക്കുന്ന ലോകകേരളസഭ സമ്മേളനം എന്നിവയിൽ നിന്നൊക്കെ ചിലർ മാറി നിന്നത് ശരിയായ പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു. നാട് ഏത് രീതിയിൽ നവകേരള സദസ്സിനെ സ്വീകരിക്കുന്നു എന്നതിന്റെ സാക്ഷ്യപത്രങ്ങളാണ് ഈ പരിപാടിയിൽ പങ്കെടുത്ത ജനങ്ങളെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ചടങ്ങിൽ മുൻ എം.എൽ.എ സി നാണു അധ്യക്ഷനായി. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, പി പ്രസാദ്, പി.എ മുഹമ്മദ്‌ റിയാസ് തുടങ്ങിയവർ സംസാരിച്ചു. വടകര നവ കേരള സദസ്സ് നോഡൽ ഓഫീസർ പി രാജീവൻ, വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

വടകര നിയോജക മണ്ഡലം നവകേരള സദസ്സിൽ സ്വീകരിച്ചത് 2588 നിവേദനങ്ങൾ

പൊതുജനങ്ങൾക്കായി വടകര നിയോജക മണ്ഡലം നവകേരള സദസ്സ് വേദിക്കരികിൽ സജ്ജീകരിച്ച നിവേദന കൗണ്ടറുകളിൽ ലഭിച്ചത് 2588 നിവേദനങ്ങൾ. വടകര നാരായണ നഗരം ഗ്രൗണ്ടിൽ  ഒരുക്കിയ കൗണ്ടറുകളിൽ ഉച്ചക്ക് ഒരു മണി മുതലാണ് നിവേദനങ്ങൾ സ്വീകരിച്ച് തുടങ്ങിയത്.

നിവേദനങ്ങൾ നൽകുന്നതിനായി വയോജനങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, മറ്റ് പരിഗണന അർഹിക്കുന്നവർ എന്നിവർക്ക്  പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ഹെല്പ് ഡെസ്ക്കുകൾ ഉൾപ്പടെ ആകെ 20 കൗണ്ടറുകളാണ് വേദിക്ക് സമീപത്തായി ഒരുക്കിയത്.