കോവിഡ് പോരാട്ടത്തില്‍ കോഴിക്കോടന്‍ വിജയഗാഥയുമായി കോവിഡ് 19 ജാഗ്രതാപോര്‍ട്ടല്‍

post

പദ്ധതി രാജ്യശ്രദ്ധ നേടി

പോര്‍ട്ടല്‍  സന്ദര്‍ശിച്ചത് മൂന്നുകോടി ആളുകള്‍

കോഴിക്കോട്: കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വിജയഗാഥയുമായി ജില്ലയില്‍ ആരംഭിച്ച കോവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍.  പോര്‍ട്ടലില്‍ ഒരുക്കിയിട്ടുള്ള ഓക്സിജന്‍ വിതരണം സംബന്ധിച്ച ഹോസ്പിറ്റല്‍ മാനേജ്മെന്റ് ഓക്സിജന്‍ മൊഡ്യുള്‍ സംവിധാനമാണ് രാജ്യശ്രദ്ധ പിടിച്ചുപറ്റുന്നത്. സംവിധാനത്തിന്റെ പ്രവര്‍ത്തന മികവിനെ തുടര്‍ന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, മണിപ്പൂര്‍ പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങള്‍ ജാഗ്രതാ ഹോസ്പിറ്റല്‍ മാനേജ്മെന്റ് ഓക്സിജന്‍ മൊഡ്യുള്‍ സംവിധാനം ഉപയോഗിക്കുന്നതിനായി എന്‍ഐസി കോഴിക്കോടുമായി ബന്ധപ്പെട്ടതായും എന്‍ഐസിയുടെ സഹായത്തോടെ ഉത്തരാഖഢില്‍ ഈ മാതൃകയില്‍ സംവിധാനം നടപ്പാക്കി. ജില്ലാ കലക്ടര്‍ എസ് സാംബശിവറാവുവിന്റെ നേതൃത്വത്തില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും സംസ്ഥാന ഐ.ടി മിഷനും സംയുക്തമായാണ് 2020 മാര്‍ച്ച് 19ന് പോര്‍ട്ടല്‍ ആരംഭിച്ചത്.  

സംസ്ഥാനത്തെ ഓക്സിജന്‍ ഉല്പാദനവുമായി ബന്ധപ്പെട്ട വിവരങ്ങളും പോര്‍ട്ടലില്‍ നല്‍കുന്നുണ്ട്. നിര്‍മ്മാതാക്കളാണ് ഈ വിവരം അപ്ഡേറ്റ് ചെയ്യുന്നത്. ഉല്പാദനം, വിതരണം തുടങ്ങി ഓക്സിജന്‍ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതില്‍ ലഭ്യമാണ്. സംസ്ഥാനത്തെ ഓക്സിജന്‍ ലഭ്യത സംബന്ധിച്ച ഗ്രാഫിക്കല്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3,20,53,521 പേരാണ് ഇതുവരെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത്.

സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് ആവശ്യമായ ഓക്സിജന്‍ ലഭ്യമാക്കുന്നതിനുവേണ്ട കാര്യങ്ങളാണ് പ്രധാനമായും സംവിധാനത്തിലൂടെ സാധ്യമാക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളിലെ ഓക്സിജന്‍ ലഭ്യത, സംഭരണം, ഉപയോഗം, 24 മണിക്കൂര്‍ നേരത്തേക്കുവേണ്ട ഓക്സിജന്റെ ലഭ്യത എന്നീ വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.  ഓക്സിജന്‍ ലഭ്യതക്കായി ആശുപത്രികള്‍ക്കും മറ്റ് ആരോഗ്യകേന്ദ്രങ്ങള്‍ക്കും നേരിട്ട് പോര്‍ട്ടല്‍ വഴി അപേക്ഷ നല്‍കാം. ഇതിനായി പ്രത്യേക ലോഗിന്‍ പാസ്വേര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്.  അപേക്ഷകളില്‍ ജില്ലാ- സംസ്ഥാന തല കോവിഡ് വാര്‍ റൂമുകളില്‍ നിന്നും നടപടി സ്വീകരിക്കും. അടിയന്തര ആവശ്യങ്ങളില്‍ ഓക്സിജനുവേണ്ടി ക്രിട്ടിക്കല്‍ റിക്വസ്റ്റ് എന്ന സംവിധാനം ഉപയോഗിച്ച് ആശുപത്രികള്‍ക്ക് അപേക്ഷ നല്‍കാം. ഇത് സംസ്ഥാന വാര്‍റൂമില്‍ നിന്നും പരിശോധിച്ച് നടപടി എടുക്കും.  

അടുത്തിടെയാണ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് ഓക്സിജന്‍ മൊഡ്യുള്‍ സംവിധാനവും കൂടി പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയത്.  കോവിഡ് രോഗവ്യാപനത്തിന്റെ പ്രാരംഭഘട്ടത്തില്‍ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് സഹായം നല്‍കുന്നതിനും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതും ലക്ഷ്യമിട്ടാണ് ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ മേല്‍ നേട്ടത്തില്‍ കോവിഡ് ജാഗ്രത പോര്‍ട്ടലിന് രൂപം നല്‍കിയത്. കോവിഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഉള്‍ക്കൊള്ളിച്ച് രൂപകല്പന ചെയ്ത ഈ ആപ്ലിക്കേഷന്‍ രാജ്യത്തു തന്നെ ആദ്യത്തേതായിരുന്നു.  ഹോം ക്വാറന്റയിനില്‍ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷണം, രോഗീ പരിപാലനം, പരാതികള്‍ സമര്‍പ്പിക്കാനും പ്രശ്നപരിഹാരത്തിനുമായുള്ള ഓണ്‍ലൈന്‍ സംവിധാനം എന്നിവക്കു പുറമെ ഓരോ ഘട്ടത്തിലെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആവശ്യം മനസിലാക്കി ആപ്ലിക്കേഷന്‍ വിപുലീകരിക്കുകയുമുണ്ടായി. റൂം ക്വാറന്റയിനിലുള്ളവരുടെയും സമ്പര്‍ക്ക പട്ടികയിലുള്ളവരുടെയും നിരീക്ഷണം, കോവിഡ് കെയര്‍ സെന്ററുകളുടെയും ആശുപത്രികളുടെയും മാനേജ്‌മെന്റ്, പരാതി പരിഹാരം, കോവിഡ് ടെസ്റ്റിംഗ് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തി എല്ലാ ജില്ലകള്‍ക്കും ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ സമഗ്രമായ പകര്‍ച്ചവ്യാധി മാനേജുമെന്റ് സംവിധാനമാണ് കോവിഡ് 19 ജാഗ്രത ആപ്ലിക്കേഷന്‍.

ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍, ഓണ്‍ലൈന്‍ ഒ.പി. സംവിധാനം, ഡോക്ടര്‍മാര്‍ക്ക് രോഗികളെ  പരിശോധിക്കാനും വിദഗ്ധചികിത്സ നിര്‍ദ്ദേശിക്കാനുമുള്ള സൗകര്യം, ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവയും ലഭ്യമാണ്. കോവിഡ് ടെസ്റ്റുകളുടെ എണ്ണവും ഫലവും രേഖപ്പെടുത്താനുള്ള സംവിധാനം, രോഗം ബാധിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികളെ തിരിച്ചറിയുന്നതിനും ഈ സമ്പര്‍ക്കങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമുള്ള മാര്‍ഗം, സംസ്ഥാന തല, ജില്ലാ തല ഡാഷ്ബോര്‍ഡുകള്‍, ഹോസ്പിറ്റല്‍ ഹെല്‍ത്ത് കെയര്‍,  കോവിഡ് ഐസിയുകളെ ബന്ധിപ്പിക്കുന്ന ഐസിയു ഗ്രിഡ് സംവിധാനം തുടങ്ങിയവയും പോര്‍ട്ടലില്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.