ജില്ലയില്‍ സ്‌പെഷ്യല്‍ പോസ്റ്റല്‍ വോട്ടിങ്ങ് ആരംഭിച്ചു, ആദ്യ പട്ടികയില്‍9361 പേര്‍

post

എറണാകുളം: പോളിങ് ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍മാര്‍ക്കും ഒരേ സമയം കൗതുകവും ആശങ്കയും. ബാലറ്റ് പേപ്പറുകള്‍ വിതരണം ചെയ്ത് ആവശ്യമായ രേഖകള്‍ പൂരിപ്പിക്കുന്നതും യഥാവിധം സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ കൈകാര്യം ചെയ്യുന്നതും മാത്രമായിരുന്നില്ല ആശങ്കക്ക് കാരണം, പി. പി. ഇ കിറ്റ് ധരിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും  ആയിരുന്നു. സമ്മതിധാനാവകാശം പൂര്‍ത്തീകരിക്കാന്‍ സഹായവുമായി എത്തിയവര്‍ക്ക് രോഗബാധ ഏല്‍ക്കുമോ എന്നതായിരുന്നു വോട്ടര്‍മാരുടെ ആശങ്കക്ക് കാരണം. ആശങ്കയെ എസ്. എം. എസ് (സോപ്പ്, മാസ്‌ക്, സാമൂഹിക അകലം )എന്നകോവിഡ് പ്രതിരോധ വിദ്യയിലൂടെ  ആത്മവിശ്വാസത്തോടെ നേരിടുമ്പോള്‍ ആശങ്കകള്‍ ഇല്ലാതെ വോട്ടിങ് പ്രക്രിയ നടത്തിയതിന്റെ ആശ്വാസം ഇരു കൂട്ടര്‍ക്കും. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയും സാമൂഹിക അകലം ഉറപ്പാക്കിയും കോവിഡ് കാലത്തെ പോസ്റ്റല്‍ വോട്ടിങ് വിജയകരമായി നടപ്പാക്കുകയാണ് ജില്ലയില്‍.

കോവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും സര്‍ട്ടിഫൈഡ് ലിസ്റ്റ് പ്രകാരം മേഖലകള്‍ തിരിച്ചാണ് സ്‌പെഷ്യല്‍ പോസ്റ്റല്‍ വോട്ടിങ് ഉദ്യോഗസ്ഥര്‍ നിര്‍വഹിച്ചത്. ജില്ലയില്‍ തയ്യാറാക്കിയ ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ 9361 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 3622 പേര്‍ കോവിഡ് സ്ഥിരീകരിച്ചവരും 5739 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമാണ്. തിരഞ്ഞെടുപ്പിന് തലേ ദിവസം വരെ പിന്നീടുള്ള ഓരോ ദിവസവും പട്ടിക പരിഷ്‌കരിക്കും.

ഉദ്യോഗസ്ഥരുടെയും വോട്ടര്‍മാരുടെയും സുരക്ഷക്കാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് സ്‌പെഷ്യല്‍ പോസ്റ്റല്‍ വോട്ടിങ്ങ് നടത്തുന്നത്. പി.പി.ഇ കിറ്റ് അടക്കമുള്ളവ ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടിങ്ങിനായി വോട്ടറുടെ സമീപം എത്തുമ്പോള്‍ വോട്ടര്‍ മാസ്‌ക് ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തും. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയ ശേഷം മാത്രമേ രേഖപ്പെടുത്തിയ വോട്ട് കൈമാറു. ഓരോ വീടുകളിലും ഉദ്യോഗസ്ഥര്‍ പുതിയ കയ്യുറകള്‍ ധരിച്ചു കൊണ്ടായിരിക്കും എത്തുന്നത്. പ്രത്യേകമായി തിരിച്ച ഡബിള്‍ ചേംബര്‍ വാഹനമാണ് ഉദ്യോഗസ്ഥര്‍ക്കായി ക്രമീകരിച്ചിട്ടുള്ളത്. ഉപയോഗിച്ച പി  പി ഇ കിറ്റുകള്‍ സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുന്നത് പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹായത്തോട് കൂടിയാണ്.

 സ്‌പെഷ്യല്‍  പോളിങ്ങ് ഓഫീസര്‍,   പോളിങ്ങ് അസിസ്റ്റന്റ് എന്നിവരടങ്ങിയ സംഘമാണ് വോട്ടരുടെ അടുക്കല്‍ നേരിട്ടെത്തി  സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉള്‍പ്പടെ കൈമാറുന്നത്. വോട്ട് രേഖപ്പെടുത്താന്‍ താല്പര്യമില്ലെങ്കില്‍ അത് രേഖപ്പെടുത്തും. രേഖപ്പെടുത്തിയ വോട്ടുകള്‍ ഒരു കവറിലും ആവശ്യമായ രേഖകള്‍ മറ്റൊരു കവറിളുമിട്ട് ഒട്ടിച്ച ശേഷം ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ തലങ്ങളിലുമാണ് വോട്ടിങ് ക്രമീകരിക്കുന്നത്.

 വോട്ട് രേഖപ്പെടുത്തിയ ശേഷം തിരിച്ചേല്‍പ്പിക്കുന്ന ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍  വരണാധികാരികള്‍ക്ക് കൈമാറും. പ്രത്യേകമായി തയ്യാറാക്കിയ ബോക്‌സില്‍ ആയിരിക്കും പോസ്റ്റല്‍ വോട്ടുകള്‍ നിക്ഷേപിക്കുന്നത്.

ജില്ലയില്‍ ഡിസംബര്‍ 9 ന് വൈകിട്ട് മൂന്ന് മണി വരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പോസ്റ്റല്‍ വോട്ടിങ് ആയിരിക്കും അനുവദിക്കുക. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക്  ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍ അനുമതി ലഭിക്കില്ല.

പോസ്റ്റല്‍ വോട്ടിങ്ങിനായി ഉദ്യോഗസ്ഥര്‍ എത്തുന്നവിവരം വോട്ടറെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെയും മുന്‍കൂറായി അറിയിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.