പട്ടാമ്പിയില്‍ ചില മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയത് ശാസ്ത്രീയ സമീപനത്തിന്റെ അടിസ്ഥാനത്തില്‍: മന്ത്രി എ.കെ.ബാലന്‍

post

പാലക്കാട് : പട്ടാമ്പിയിലെ ചില മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്  ശാസ്ത്രീയ സമീപനത്തിന്റെ അടിസ്ഥാനത്തിലാണെന്നും ക്ലസ്റ്റര്‍ നിയന്ത്രണങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുന്നത്  അപകടകരമാണെന്നും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌ക്കാരിക പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കോവിഡ്19 പ്രതിരോധവുമായി ബന്ധപ്പെട്ട് അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഉറവിടമറിയാത്ത, സമ്പര്‍ക്കം വഴിയുള്ള കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചു വരുന്ന പ്രദേശങ്ങളേയാണ് ക്ലസ്റ്ററാക്കുക. പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുകയും രോഗവ്യാപന സാധ്യത കുറയുകയും ചെയ്യുന്നതിനനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തും. അതിന്റെ അടിസ്ഥാനത്തിലാണ് പട്ടാമ്പിയിലെ പരുതൂര്‍, കുലുക്കല്ലൂര്‍, നെല്ലായ, പട്ടിത്തറ, തിരവേഗപ്പുറ, ആനക്കര, വിളയൂര്‍, ചാലിശ്ശേരി, കപ്പൂര്‍ പഞ്ചായത്തുകളേ എന്നീ 9 പഞ്ചായത്തുകളെ ക്ലസ്റ്ററില്‍ നിന്നും ഒഴിവാക്കിയത്. തൃത്താല പഞ്ചായത്തിലെ ആറാം വാര്‍ഡ്, നാഗലശ്ശേരിയിലെ 14ാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണായി നിലനിര്‍ത്തിയിട്ടുമുണ്ട്. നിലവില്‍ പട്ടാമ്പി മുനിസിപ്പാലിറ്റി, ഓങ്ങല്ലൂര്‍, കൊപ്പം, മരുതറോഡ്, തിരുമിറ്റക്കോട്, വല്ലപ്പുഴ പഞ്ചായത്തുകളില്‍ ലോക്ക് ഡൗണ്‍ തുടരുന്നു്.

ക്ലസ്റ്റര്‍ മേഖലകളില്‍ ധര്‍ണകള്‍ പൂര്‍ണമായും ഒഴിവാക്കണം. ജില്ലാ ഭരണകൂടം എടുക്കുന്ന തീരുമാനങ്ങളും നിയന്ത്രണങ്ങളും ഉള്‍ക്കൊള്ളാനും നടപ്പിലാക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉത്തരവാദിത്തം കാണിക്കണം. ആഗസ്റ്റ് 6 മുതല്‍ ജില്ലയില്‍ രോഗികളുടെ എണ്ണം എല്ലാ ദിവസവും 100ല്‍ കൂടുതലാണ്.

പട്ടാമ്പിയിലെ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ ക്ലസ്റ്ററാക്കി പ്രഖ്യാപിച്ചതിനാലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലും രോഗവ്യാപനമുണ്ടാകുന്നത് തടയാന്‍ കഴിഞ്ഞു. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും.

വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നത് അശാസ്ത്രീയമാണ്. അതിനാലാണ് ഒരു വാര്‍ഡുമായി ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശത്തെ ഉള്‍പ്പെടുത്തി കണ്ടൈന്‍മെന്റ് സോണ്‍ ആക്കുന്നത്. ജില്ലയില്‍ നിലവില്‍ 49 കണ്ടൈന്‍മെന്റ് സോണുകളാണ് ഉള്ളത്. ജില്ലയിലെ ആരോഗ്യവകുപ്പിന്റെ മികച്ച പ്രവര്‍ത്തനത്തിന്റേയും നിയന്ത്രണങ്ങളുടേയും ഫലമായും പൊതുജനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരിച്ചതിന്റേയും ഫലമായാണ് രോഗവ്യാപനം ഏറെ കുറയ്ക്കാനായതും അയല്‍ ജില്ലകളേക്കാള്‍ രോഗനിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞതും. ഇത്തരം നിയന്ത്രണങ്ങളെ ഇല്ലാതാന്‍ ശ്രമിച്ചാല്‍ കടുത്ത നടപടിയുണ്ടാകും. ആഗസ്റ്റ്, സെപ്റ്റംബര്‍ എന്നിവ രോഗവ്യാപന തോത് കൂടാന്‍ സാധ്യതയുള്ള മാസങ്ങളാണ്. അതിനാല്‍ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

11000 ബെഡുകളോടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജം

കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നതിനായി ജില്ലയില്‍ 115 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കിയതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഇവിടെ 11000 ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ 10000 ബെഡുകള്‍ കൂടി തയ്യാറാക്കും. നിലവില്‍ 2000 കിടക്കകള്‍ എല്ലാവിധ സൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുണ്ട്. പാലക്കാട് ഗവ. മെഡിക്കല്‍ കോളെജ്, മാങ്ങോട് കേരള മെഡിക്കല്‍ കോളെജ്, പെരിങ്ങോട്ടുകുറിശ്ശി എം.ആര്‍.എസ്, പട്ടാമ്പി സംസ്‌കൃത കോളെജ് എന്നിവിടങ്ങളില്‍ പരമാവധി സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഡോക്ടര്‍മാരടക്കം 1032 ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചതില്‍ 322 പേര്‍ ജോലിയില്‍ പ്രവേശിച്ചു. ബാക്കിയുള്ളവരെ രണ്ടാഴ്ചക്കകം നിയമിക്കും. കോവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയില്‍ 26 വെന്റിലേറ്ററുകള്‍ സജ്ജമാണെന്നും മരുന്നുകള്‍ ആവശ്യത്തിന് ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.

ഓണം: ക്ഷേമപെന്‍ഷന്‍, റേഷന്‍, സൗജന്യ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യും

ഓണത്തിന് മുന്നോടിയായി നല്‍കുന്ന രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ തുകയായ 2600 രൂപ മുന്‍കൂറായി വീടുകളില്‍ എത്തിക്കാന്‍ നടപടി എടുത്തതായി മന്ത്രി അറിയിച്ചു. കൂടാതെ മുഖ്യമന്ത്രിയുടെ പ്രത്യേക കിറ്റും സിവില്‍ സപ്ലൈസിന്റെ റേഷന്‍ വിതരണവും ഓണത്തിന് മുമ്പ് പൂര്‍ത്തിയാക്കും. ഇതുപ്രകാരം മഞ്ഞ കാര്‍ഡുകാര്‍ക്ക് (48037 പേര്‍ക്ക്്) 35 കിലോ അരിയും ഗോതമ്പും പിങ്ക് കാര്‍ഡുടമകള്‍ക്ക് (3,10000 പേര്‍ക്ക്്) നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും ലഭിക്കും. നീല, വെള്ള കാര്‍ഡുകാര്‍ക്ക് (1,87,448 പേര്‍ക്ക്) 10 കിലോ അരി 15 രൂപ നിരക്കിലും ലഭിക്കും. ഇതിനുപുറമെ എല്ലാ വിഭാഗക്കാര്‍ക്കും 11 ഉത്പ്പന്നങ്ങള്‍ അടങ്ങിയ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളും നല്‍കുന്നതാണ്. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ജനറല്‍ കിറ്റുകള്‍ക്ക് പുറമെ ഒരു മാസത്തിനകം പ്രത്യേക കിറ്റുകളും 60 വയസ്സ് കഴിഞ്ഞവര്‍ക്ക് ഓണപുടവയും വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

കാലവര്‍ഷം മുന്നില്‍കണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 219 കുടുംബങ്ങളെ സുരക്ഷ മുന്‍നിര്‍ത്തി ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. ആദിവാസി മേഖലകളായ നെല്ലിയാമ്പതി, അട്ടപ്പാടി, പറമ്പിക്കുളം എന്നിവിടങ്ങളിലെ 47 കോളനികളിലെ നിവാസികളെ  മാറ്റിയിട്ടുണ്ട്. കൂടാതെ മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലായി തുറന്ന 13 ക്യാമ്പുകളില്‍ 433 അംഗങ്ങള്‍ നിലവില്‍ താമസിക്കുന്നു.

ജില്ലയിലെ ചെക്ക്ഡാം പ്രദേശങ്ങളില്‍ ചളിനീക്കം പ്രക്രിയ പുരോഗമിക്കുന്നതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാവും. കൂടാതെ, ഈ സമയം പൊതുജനങ്ങള്‍ ഉള്‍പ്പെടെ ആരും തടയണകളിലും പുഴകളിലും ഇറങ്ങരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ കണ്ടെത്തിയ ചില പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ആവശ്യമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നെല്ലിയാമ്പതിയില്‍ തടസ്സപ്പെട്ട വൈദ്യുതി പുനസ്ഥാപിച്ചു. അഗളിയില്‍ കോയമ്പത്തൂര്‍ വഴി വൈദ്യുതി ഉടന്‍ പുനസ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

മണ്ണാര്‍ക്കാട്, അട്ടപ്പാടി മേഖലകളിലാണ് വീടുകള്‍ കൂടുതല്‍ തകര്‍ന്നത്. അഗളിയില്‍ കൃഷിനാശവും കൂടുതലായി ഉണ്ടായി. 201819 വര്‍ഷത്തില്‍ മഴയില്‍ കൃഷിനാശം ഉണ്ടായവര്‍ക്ക് 5.11 കോടി നഷ്ടപരിഹാരം നല്‍കിയതായും മന്ത്രി അറിയിച്ചു.

പൊലീസും എക്‌സൈസും പരിശോധന കര്‍ശനമാക്കും

കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ ജില്ലയിലെ മുഴുവന്‍ പൊലീസ് സേനയും രംഗത്തുള്ളതായി മന്ത്രി പറഞ്ഞു. ഓണം പ്രമാണിച്ച് വ്യാജമദ്യത്തിന്റെ ഒഴുക്ക് കൂടുതലാവാന്‍ സാധ്യത മുന്‍നിര്‍ത്തി എക്‌സൈസ് വകുപ്പും പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി അറിയിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം എന്നിവര്‍ പങ്കെടുത്തു.