ആരോഗ്യ രംഗത്ത് കേരളം ലോകോത്തര നിലവാരത്തിൽ എത്തി: മുഖ്യമന്ത്രി പിണറായി വിജയൻ

ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
ആരോഗ്യ രംഗത്ത് കേരളം ലോകോത്തര നിലവാരത്തിൽ എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ജനങ്ങൾ ഒന്നാകെ സഹകരിച്ച് മുന്നോട്ടു പോയതിന്റെ ഫലമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിറ്റൂർ താലൂക്ക് ആസ്ഥാന ആശുപത്രിക്കു വേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിന്റെയും ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആരോഗ്യമേഖലയടക്കം എല്ലാ മേഖലകളിലും വൻ മുന്നേറ്റമാണുണ്ടായത്. കേരളത്തിൽ എവിടെ തിരിഞ്ഞു നോക്കിയാലും കിഫ്ബി വഴി നടത്തിയ വികസനങ്ങളുടെ സാക്ഷ്യപത്രങ്ങൾ കാണാൻ കഴിയും. പ്രതിപക്ഷ- ഭരണ പക്ഷ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും വികസന പദ്ധതികൾ കൊണ്ടുവരാൻ ഈ സർക്കാരിനായി. ആരോഗ്യ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങളെ തകർക്കുന്ന രൂപത്തിലുള്ള അശാസ്ത്രീയ പ്രവണതകൾ പലയിടത്തും ഉയർന്നു വരുന്നുണ്ടെന്നും സമൂഹം ഇതിനെ ഒറ്റക്കെട്ടായി എതിർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിൻ വിരുദ്ധത, വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഇത്തരം പ്രവണതകൾക്കു പിന്നിൽ സാമൂഹ്യദ്രോഹികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആധുനിക സൗകര്യങ്ങൾ കൈവന്നതോടെ സമൂഹത്തിലെ എല്ലാ തുറകളിലും പെട്ട ആളുകൾ ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളെ സമീപിക്കുന്ന സ്ഥിതി വിശേഷം ഉണ്ടായിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. അയ്യായിരത്തിലധികം ജനകീയ ആരോഗ്യ കേന്ദ്രങ്ങളും സജ്ജീകരിച്ചു. ജില്ലാ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളും 83 താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകളും സജ്ജമാക്കി. 43 ലക്ഷം കുടുംബങ്ങൾക്ക് കാരുണ്യ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി സൗകര്യം ലഭ്യമാക്കി. 7000 കോടി രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാക്കി. പാലക്കാട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ 733 കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടം അടുത്ത ഒക്ടോബറോടെ നിർമാണം പൂർത്തീകരിക്കും. ആരോഗ്യ ശീലങ്ങൾ നിത്യ ജീവിതത്തിന്റെ ഭാഗമാക്കാൻ ഓരോരുത്തർക്കും കഴിയണം. ഓരോരുത്തരുടെയും ആരോഗ്യം സംരക്ഷിച്ച് നാടിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എം പി, കെ. ബാബു എം എൽ എ എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ചിറ്റൂർ- തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ എൽ കവിത, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ. ചിന്നക്കുട്ടൻ (കൊല്ലങ്കോട്), എ. സുജാത (ചിറ്റൂർ) തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ആർ വിദ്യ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി സ്വാഗതവും താലൂക്ക് ആശുപത്രി സൂപ്രണ്ട് എൻ. അനിൽകുമാർ നന്ദിയും പറഞ്ഞു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 70.51 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിച്ചത്. 1,06,744 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിൽ അഞ്ച് ഓപ്പറേഷൻ തിയറ്ററും, മാസ്റ്റർ പ്ലാൻ കെട്ടിടത്തിൽ 220 പേരെ കിടത്തി ചികിത്സക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദേശീയ ആരോഗ്യ ദൗത്യം ഫണ്ടുപയോഗിച്ച് നാലു കോടി രൂപ ചെലവിലാണ് കുട്ടികളുടെയും, സ്ത്രീകളുടെയും ബ്ലോക്ക് നിർമ്മാണം പൂർത്തിയാക്കിട്ടുള്ളത്. കുട്ടികളുടെയും സ്ത്രീകളുടെയും കെട്ടിടത്തിൽ 50 പേരെ കിടത്തി ചികിത്സക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏഴു നില കെട്ടിടത്തിൽ എമർജൻസി, ഓർത്തോപീഡിക്, ഇ.എൻ.ടി, ഒഫ്ത്താൽമിക്, ജനറൽ സർജറി എന്നിങ്ങനെ അഞ്ച് ഓപ്പറേഷൻ തിയറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. സിടി സ്‌കാൻ, അൾട്രാ സൗണ്ട് സ്‌കാൻ, എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഉപകരണങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിൽ അത്യാഹിത വിഭാഗം, ട്രോമാ-ഐസിയു, ഓപ്പറേഷൻ തിയറ്റർ, സി ടി സ്‌കാൻ, എക്സ്-റേ, ലോൺട്രി, നഴ്സിങ് യൂണിറ്റുകൾ. ഒന്നാം നിലയിൽ പരിശോധനാ കേന്ദ്രങ്ങൾ, ഓഫീസുകൾ, ഫാർമസി, ഒപി കൗണ്ടർ, കോൺഫറൻസ് ഹാൾ. രണ്ടാം നിലയിൽ ബ്ലഡ് ബാങ്ക്, വാർഡുകൾ. മൂന്നാം നിലയിൽ ഇഎൻടി, ശിശുരോഗ, നേത്രരോഗ വിഭാഗങ്ങൾ, വാർഡുകൾ. നാലാം നിലയിൽ ഐസിയു, ഓപ്പറേഷൻ വാർഡുകൾ. അഞ്ചാം നിലയിൽ അനസ്തേഷ്യ മുറികൾ, ഡയാലിസിസ്, സ്റ്റോർ സേവനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.