മന്ത്രി വീണാ ജോർജിന് ജീവനക്കാരുടെ ആദരം

post

എറണാകുളം ജനറൽ ആശുപത്രി രാജ്യ ശ്രദ്ധ നേടിയ കാലഘട്ടം

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ രാഷ്ട്രീയ ഭേദമന്യേ ആരോഗ്യ വകുപ്പ് ജീവനക്കാർ ആദരിച്ചു. എറണാകുളത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് മന്ത്രി എത്തിയപ്പോഴാണ് ആരോഗ്യ പ്രവർത്തകർ ആദരവുമായെത്തിയത്. കഴിഞ്ഞ 5 വർഷക്കാലം ആരോഗ്യ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയും പ്രത്യേകിച്ച് എറണാകുളം ജനറൽ ആശുപത്രിക്ക് നൽകിയ പ്രത്യേക കരുതലും കണക്കിലെടുത്താണ് ജീവനക്കാർ ആദരിച്ചത്. ആരോഗ്യ വകുപ്പ് അഭിമാന നേട്ടങ്ങളാണ് ഈ കാലയളവിൽ കൈവരിച്ചത്. ആരോഗ്യ പ്രവർത്തകർ മന്ത്രിയെ നന്ദിയറിയിച്ചു. എറണാകുളം ജനറൽ ആശുപത്രി വെൽഫെയർ കമ്മിറ്റിക്ക് വേണ്ടി ആശുപത്രി സൂപ്രണ്ട് ഡോ. സഹിർഷാ. ജില്ലാ മെഡിക്കൽ ഓഫീസ് ജിവനക്കാർ, നഴ്സിംഗ് വിഭാഗം, ഫാർമസി വിഭാഗം, റേഡിയോളജി വിഭാഗം എന്നിവർ മന്ത്രിക്ക് ആദരവ് നൽകി.

ഈ കാലയളവിൽ എറണാകുളം ജനറൽ ആശുപത്രി രാജ്യാന്തര ശ്രദ്ധ നേടി. മികച്ച സംവിധാനങ്ങളും സേവനങ്ങളുമാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ലഭ്യമാക്കിയത്. ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ഹൃദയശസ്ത്രക്രിയും നടത്തിയ ജില്ലാതല ആശുപത്രിയാണിത്. രാജ്യത്തിന് മാതൃകയായി ജില്ലാതല ആശുപത്രിയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും യാഥാർത്ഥ്യമാക്കി.


കാർഡിയോളജി ഉൾപ്പെടെ 7 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, 2 കാത്ത് ലാബ് ഉള്ള ആശുപത്രി, എൻ.എ.ബി.എച്ച്. അംഗീകാരം എന്നിവ പ്രത്യേകതയാണ്. എറണാകുളം ജനറൽ ആശുപത്രിയിൽ 25 കോടിയുടെ കാൻസർ സ്പെഷ്യാലിറ്റി ബ്ലോക്ക് യാഥാർത്ഥ്യമാക്കി. 105 രോഗികളെ കിടത്തി ചികിത്സിക്കാവുന്ന ആധുനികവും വിദഗ്ധവുമായ പശ്ചാത്തല സൗകര്യമാണ് സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഒരുക്കിയത്.

ഏറ്റവും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ മാമോഗ്രാം യൂണിറ്റ്, 128 സ്ലൈസ് സി.ടി. സ്‌കാൻ സംവിധാനം എന്നിവയും യാഥാർത്ഥ്യമാക്കി. സാന്ത്വന പരിചരണത്തിൽ എറണാകുളം ജനറൽ ആശുപത്രി മാതൃകയായി. അനുഗാമി ടു ഹിൽ ടുഗദർ പദ്ധതിയിലൂടെ പത്ത് വർഷത്തിലധികം കാലമായി മുറിവുകൾ ഉണങ്ങാതെ നരക യാതനകൾ അനുഭവിക്കുന്ന രോഗികൾക്ക് വിദഗ്ധ പരിചരണമൊരുക്കി അവരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദ്രോഗികൾക്ക് സൗജന്യ മിനിമലി ഇൻവേസീവ് കാർഡിയാക് സർജറി പദ്ധതി ആരംഭിച്ചു.