ആലപ്പുഴയിൽ നെല്ല് സംഭരണം തുടങ്ങി
ആലപ്പുഴ ജില്ലയിൽ നെല്ല് സംഭരണം തുടങ്ങി. നവംബർ 1 ന് രാവിലെ ഭക്ഷ്യ മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ഓൺലൈൻ സാന്നിധ്യത്തിൽ സപ്ലൈകോയിൽ നടന്ന യോഗത്തിലാണ് ആലപ്പുഴ ജില്ലയിലെ നെല്ല് അടിയന്തരമായി സംഭരിക്കാൻ തീരുമാനിച്ചത്. സപ്ലൈകോയുമായി വെള്ളിയാഴ്ച കരാർ ഒപ്പിട്ട കാലടി അമിലോസ് മില്ലിനോട് ആലപ്പുഴ ജില്ലയിലെ നെടുമുടി വള്ളുവൻകാട് പാട ശേഖരം, പൂന്തുറ പാടശേഖരം എന്നിവിടങ്ങളിലെ നെല്ല് സംഭരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കരുവാറ്റ ഈഴഞ്ചീരി വെസ്റ്റ്, പരിയക്കാടൻ സമിതി എന്നിവിടങ്ങളിലെ നെല്ലും അമിലോസ് മില്ല് സംഭരിക്കും. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ മില്ലുകൾ സഹകരിക്കാത്തത് കാരണം നേരത്തെ നെല്ല് സംഭരണം തടസ്സപ്പെട്ടിരുന്നു. 75 ലോഡ് നെല്ല് കെട്ടിക്കിടക്കുന്ന ആലപ്പുഴ ജില്ലയിൽ അടിയന്തരസംഭരണം നടത്തണമെന്ന് യോഗത്തിൽ നിർദ്ദേശം ഉയർന്നിരുന്നു.
ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, കൃഷിമന്ത്രി പി പ്രസാദ്, സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി എം, പാഡി മാനേജർ കവിത തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.










