സംസ്ഥാന കൈത്തറി കോൺക്ലേവിന് തുടക്കമായി

സംസ്ഥാന കൈത്തറി കോൺക്ലേവ് കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
കൈത്തറി മേഖലയിൽ വലിയ മാറ്റത്തിന്റെ തുടക്കമാകാൻ കൈത്തറി കോൺക്ലേവിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കൈത്തറി മേഖലയിൽ രണ്ടു മാസത്തെ കൂലി ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
2031ൽ കൈത്തറി മേഖല എങ്ങനെയാവണം എന്ന് തീരുമാനിക്കാനാണ് ഇപ്പോൾ കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കൈത്തറി, കയർ, കശുവണ്ടി മേഖലകളുടെ സമഗ്ര ഉന്നമനത്തിനായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വെല്ലുവിളികൾ നേരിട്ട് എങ്ങനെ മുന്നോട്ടു പോകാമെന്നാണ് സമിതി പഠിക്കുന്നത്. വിദഗ്ധസമിതിയുടെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി വൈവിധ്യവത്കരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആകെ 539 കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 159 എണ്ണവും ലാഭത്തിലാണുള്ളത്. 13500 ആണ് ആകെയുള്ള തൊഴിലാളികൾ. ഇതുവരെ 656.5 4 കോടി രൂപ ഈ മേഖലയിൽ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ തൊഴിലാളികളുടെ കൂലി മാത്രം 397.19 കോടിയാണ്. ഈ സർക്കാർ വന്നതിനുശേഷം മാത്രം 220 കോടി കൂലിയിനത്തിൽ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ മാർക്കറ്റിംഗ്, ആധുനിക രൂപത്കരണം, ഉത്തരവാദിത്ത ഉപഭോഗം ഉൾപ്പെടെ കോൺക്ലേവിലെ അഭിപ്രായങ്ങളും കൂടി പരിഗണിച്ച് ഒരു സ്‌കീം കൊണ്ടുവരാൻ സംസ്ഥാന കൈത്തറി കോൺക്ലേവ് കഴിയുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ തന്നെ പ്രവർത്തന അനുഭവങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്‌കൂൾ യൂണിഫോം പദ്ധതി നടപ്പിലാക്കിയത്. കേരളത്തിലെ സ്‌കൂൾ യൂണിഫോം പദ്ധതി ഇപ്പോൾ ലോകത്തിന് മാതൃകയാണ്. പഠന സമിതിയുടെ ശുപാർശയുടെ കൂടി അടിസ്ഥാനത്തിൽ കേരള കൈത്തെറിയുടെ കെ ബ്രാൻഡ് ഇറക്കി. സ്വകാര്യ കൈത്തറി സ്ഥാപനങ്ങൾക്കും കൂടി ഈ ബ്രാൻഡ് നൽകാൻ കഴിയും. നവീകരണത്തിലൂടെ കേരള കൈത്തറി കെ ബ്രാൻഡ് ലോകത്തിനു മുമ്പിൽ വലിയൊരു ബ്രാൻഡായി മാറുമെന്നും മന്ത്രി പറഞ്ഞു.
കെ.വി സുമേഷ് എംഎൽഎ അധ്യക്ഷനായി. എം എൽ എമാരായ കെ.കെ ശൈലജ ടീച്ചർ, എം വിജിൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഇൻഡസ്ട്രീസ് ആൻഡ് കയർ വികസന ഡയറക്ടർ ആനി ജൂല തോമസ്, കൈത്തറി വസ്ത്ര ഡയറക്ടർ ഡോ. കെ.എസ് കൃപകുമാർ, സംഘാടകസമിതി ചെയർമാൻ ടി.കെ ഗോവിന്ദൻ മാസ്റ്റർ, പത്മശ്രീ ജേതാവ് പി ഗോപിനാഥൻ, കൈത്തറി തൊഴിലാളി യൂനിയൻ നേതാക്കളായ അരക്കൻ ബാലൻ, താവം ബാലകൃഷ്ണൻ, യു.കെ ജലജ. ടി.വി സുധ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, കയറ്റുമതിക്കാർ, കൈത്തറി സഹകരണ സംഘം പ്രതിനിധികൾ, കൈത്തറിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് 'കൈത്തറി-പുതിയ കാലവും പുതിയ സമീപനം, 'കൈത്തറി മേഖല; വെല്ലുവിളികളും ബദൽ മാർഗങ്ങളും' എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു.