വിഷൻ 2031' സെമിനാർ: തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ വികസന നയരേഖ അവതരിപ്പിച്ചു

പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനുതകുന്ന തരത്തിൽ തദ്ദേശ വകുപ്പിനെ പരിഷ്‌കരിക്കും: മന്ത്രി എം.ബി രാജേഷ്
തദ്ദേശ സ്വയംഭരണ വകുപ്പ് പാലക്കാട് സംഘടിപ്പിച്ച 'വിഷൻ 2031' സംസ്ഥാനതല സെമിനാറിന്റെ പ്രാരംഭ സെഷനിൽ 'കേരളത്തിന്റെ വികസനം - 2031 ൽ' എന്ന വിഷയത്തിൽ കരട് നയരേഖ സ്വയംഭരണ എക്സൈസ് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് അവതരിപ്പിച്ചു.
പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനുതകുന്ന തരത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിനെ രൂപപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ലോക ശ്രദ്ധ നേടിയ കേരള വികസന മാതൃക രൂപപ്പെടുത്തിയതിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖ്യ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും ചടങ്ങിൽ സംസാരിക്കവേ സംസാരിക്കുകയായിരുന്നു മന്ത്രി.
വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിൽ തദ്ദേശ വകുപ്പ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജനങ്ങളുടെ സർഗാത്മകത, ഊർജം എന്നിവയെ കെട്ടഴിച്ചു വിട്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത്. ഇതിന് നേതൃത്വം നൽകിയത് തദ്ദേശ വകുപ്പാണ്. കെ- സ്മാർട്ട് അടക്കമുള്ള ഇ ഗവേർണൻസ് സംവിധാനങ്ങളിലൂടെ ശാസ്ത്രീയ നികുതി സമാഹരണം വഴി തദ്ദേശസ്ഥാപനങ്ങൾക്ക് സാമ്പത്തിക ശാക്തീകരണം കൈവരിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.
കുത്തകകൾക്ക് ബദൽ ഉയർത്താൻ സാധിക്കുന്ന രൂപത്തിൽ കുടുംബശ്രീയെ പ്രാപ്തരാക്കും. തദ്ദേശസ്ഥാപനങ്ങളെ കാലാനുസൃതമായി പരിഷ്‌കരിക്കുക, ശക്തിപ്പെടുത്തുക എന്നിവയിൽ ഊന്നിയുള്ള കരട് നയരേഖയാണ് മന്ത്രി അവതരിപ്പിച്ചത്. പൗര കേന്ദ്രീകൃത സദ്ഭരണം ശക്തിപ്പെടുത്താനും അതിന്റെ തുടർപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള പ്ലാറ്റ്ഫോം വികസിപ്പിക്കേണ്ടതുണ്ട്. സേവന ഗുണമേന്മ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ഗ്രേഡിങ് കൊണ്ടുവരും. തദ്ദേശസ്ഥാപനങ്ങളുടെ ശാക്തീകരണത്തിന്റെ ഭാഗമായി കാര്യശേഷി വികസനത്തിനും ശാസ്ത്രീയ പരിശീലനത്തിനും ഊന്നൽ നൽകും. പദ്ധതി രൂപീകരണത്തിൽ കൺസൾട്ടൻസി പിന്തുണ തേടുന്ന കാര്യം പരിഗണിക്കും. വകുപ്പിന്റെ എഞ്ചിനീയറിങ് മേഖല ശക്തിപ്പെടുത്തുകയും ഗുണനിലവാര പരിശോധനാ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും. നികുതി നിരക്ക് വർദ്ധിപ്പിക്കാതെ തദ്ദേശസ്ഥാപനങ്ങളുടെ തനത് വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. പ്രാദേശിക സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള ചാലക ശക്തിയായി തദ്ദേശസ്ഥാപനങ്ങളെ മാറ്റും. സുസ്ഥിര അടിസ്ഥാന സൗകര്യ വികസനം, സംയോജിത വികസനം എന്നിവയ്ക്ക് ഊന്നൽ നൽകും. കാലാവസ്ഥ വ്യതിയാനം, ദുരന്ത പ്രതികരണം എന്നിവ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനം ശക്തിപ്പെടുത്തും.
തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി രൂപീകരണത്തിൽ ഇത് ഉൾപ്പെടുത്തും. കരട് നഗരവത്കരണ നയം രൂപീകരിക്കും. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് ഊന്നൽ നൽകുന്ന രൂപത്തിൽ വികസന ക്ഷേമ പ്രവർത്തനങ്ങൾ ആവിഷ്‌ക്കിക്കും. മൈക്രോ പ്ലാൻ അധിഷ്ഠിതമായി വികസന പദ്ധതികൾ ആവിഷ്‌കരിക്കും. സുസ്ഥിര വികസന പ്രസ്ഥാനം എന്ന നിലയിലേക്ക് കുടുംബശീയെ ഉയർത്തിക്കൊണ്ടുവരും. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി വർധിപ്പിക്കും. ഇതിലൂടെ കേരളത്തിന്റെ സാമൂഹ്യ ഘടനയിൽ വലിയ മാറ്റം സൃഷ്ടിക്കാനാവും. തദ്ദേശ വകുപ്പുമായി ബന്ധപ്പട്ട നിയമങ്ങളും ചടങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കുമെന്നും കരട് നയ രേഖ അവതരണത്തിൽ മന്ത്രി പറഞ്ഞു.
കഴിഞ്ഞ 10 വർഷം കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് കരസ്ഥമാക്കിയ വിവിധ നേട്ടങ്ങളും വകുപ്പ് അവതരിപ്പിച്ച മികച്ച മാതൃകകളും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ പരിചയപ്പെടുത്തി. പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബ്ബിൽ നടന്ന സെഷനിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ സ്വാഗതവും പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ് നന്ദിയും പറഞ്ഞു.