ജലമാണ് ജീവൻ : ജലജന്യ രോഗപ്രതിരോധം ലക്ഷ്യമിട്ട് ജനകീയ തീവ്ര കർമപരിപാടി

സുരക്ഷിത ജല ലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി ജലമാണ് ജീവൻ എന്ന പേരിൽ ജനകീയ തീവ്ര കർമപരിപാടി സംഘടിപ്പിക്കുന്നു. ഘട്ടം ഘട്ടമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ആദ്യമായി ഈ മാസം 30, 31 തീയതികളിൽ സംസ്ഥാനത്തെ എല്ലാ കിണറുകളിലും ക്ലോറിനേഷൻ നടത്തും. സെപ്റ്റംബർ 8 മുതൽ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂളുകൾ വഴിയുള്ള ബോധവൽക്കരണവും ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോട് ചേർന്ന് ഹരിതകേരളം മിഷൻ സജ്ജമാക്കിയ ജലഗുണനിലവാര പരിശോധനാ സംവിധാനം കേന്ദ്രീകരിച്ച് വിപുലമായ ജല പരിശോധനയും അതിന്റെ ഫലത്തെ അടിസ്ഥാനമാക്കിയുള്ള പരിഹാര പ്രവർത്തനങ്ങളും സംഘടിപ്പിക്കും. തുടർന്ന് സെപ്റ്റംബർ 20 മുതൽ നവംബർ 1 വരെ ജനങ്ങൾ ഉപയോഗിക്കുന്ന മുഴുവൻ കുളങ്ങളിലും ജലസ്രോതസ്സുകളിലും ശുചീകരണവും അവയിൽ മാലിന്യം എത്തുന്ന വഴികൾ അടയ്ക്കലും ഉൾപ്പെടെ പൊതു ജലസ്രോതസ്സുകളിലെ ജലശുദ്ധി ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും അനുബന്ധ ബോധവൽക്കരണവും സംഘടിപ്പിക്കും. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ ഏകോപിപ്പിച്ചാണ് കർമപരിപാടി സംഘടിപ്പിക്കുന്നത്. ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവ എല്ലാം ഉൾപ്പെടുത്തി ജനകീയ കർമപരിപാടിയായാണ് ജലമാണ് ജീവൻ ക്യാമ്പയിൻ നടപ്പാക്കുന്നത്. അമീബിക് മസ്തിഷ്‌ക ജ്വരം പോലെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്ന സൂക്ഷ്മജീവികളെ പ്രതിരോധിക്കാനാണ് ആദ്യഘട്ടത്തിൽ കിണറുകളിൽ ക്ലോറിനേഷൻ നടത്തുന്നത്. പൈപ്പ് വെള്ളം ഉപയോഗിക്കുന്നവർ അത് സംഭരിക്കാൻ ഉപയോഗിക്കുന്ന ടാങ്കുകൾ ക്ലോറിനേറ്റ് ചെയ്യണം. പൊതു കിണറുകളും ഇതിന്റെ ഭാഗമായി ക്ലോറിനേറ്റ് ചെയ്യും. കിണറുകളിൽ നിലവിലുള്ള ജലത്തിന്റെ അളവ് അനുസരിച്ച് ശാസ്ത്രീയമായ ക്ലോറിനേഷൻ പ്രവർത്തനമാണ് നടത്തുന്നത്. ഇതിനാവശ്യമായ ബ്ലീച്ചിംഗ് പൗഡർ/ക്ലോറിൻ ഗുളികകൾ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കും. അതത് സ്ഥലങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ ക്ലോറിനേഷൻ പ്രവർത്തനങ്ങൾക്ക് വിദഗ്ധ ഉപദേശം നൽകും. അടുത്ത മാസം ആദ്യം ക്ലോറിനേഷൻ നടന്നത് സംബന്ധിച്ച് വിശദമായ കണക്കെടുപ്പും നടത്തും.