ജില്ലയിൽ 1.92 ലക്ഷം കുടുംബങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ സജീവം

post

സംസ്ഥാനത്ത് നാലാമത്; 24.59 ലക്ഷം തൊഴിൽദിനങ്ങൾ ഒരുവർഷത്തിനുള്ളിൽ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതിയിലൂടെ 24.59 ലക്ഷം തൊഴിൽദിനങ്ങൾ ഈ സാമ്പത്തികവർഷം ജില്ലയിൽ സൃഷ്ടിക്കാനായി. 1.92 ലക്ഷം കുടുംബങ്ങൾ സജീവമായി തൊഴിലുറപ്പ് പദ്ധതിയിൽ ജോലിചെയ്യുന്നു. അവശ്യമേഖലകളിലെ ജോലികൾ യഥാസമയം നിർവഹിക്കുന്നതിന് സഹായകമായ പ്രവർത്തനത്തിലൂടെ തൊഴിൽദിന മുന്നേറ്റത്തിൽ സംസ്ഥാനത്ത് നാലാമതാണ് കൊല്ലം. 385.15 കോടി രൂപ ചെലവഴിച്ച് 96.41 ലക്ഷം തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചാണ് നേട്ടംസ്വന്തമാക്കിയത്. 323.86 കോടി രൂപ കൂലി ഇനത്തിലും, 46.58 കോടി രൂപ മെറ്റീരിയൽ ഇനത്തിലും ചെലവഴിച്ചു. 136743 കുടുംബങ്ങൾക്ക് തൊഴിൽ നൽകിയതിൽ 67281 കുടുംബങ്ങൾ 100 ദിനം പൂർത്തീകരിച്ചു.

ജില്ലയിലെ 25860 പട്ടികജാതി കുടുംബങ്ങൾക്കും 1145 പട്ടിക വർഗ്ഗ കുടുംബങ്ങൾക്കും തൊഴിൽ നൽകി. 19.18 ലക്ഷം തൊഴിൽദിനങ്ങൾ പട്ടികജാതി കുടുംബങ്ങൾക്കും 1.43 ലക്ഷം തൊഴിൽദിനങ്ങൾ പട്ടികവർഗ്ഗ കുടുംബങ്ങൾക്കും ലഭ്യമായി. 13279 പട്ടികജാതി കുടുംബങ്ങളും 723 പട്ടികവർഗ്ഗ കുടുംബങ്ങളും 100 തൊഴിൽദിനങ്ങൾ പൂർത്തീകരിച്ചു.

46.58 കോടി മെറ്റീരിയൽ ഇനത്തിൽ ചെലവഴിച്ച് 417 കോൺക്രീറ്റ് റോഡുകൾ, 41 കാർഷിക കുളങ്ങൾ, 237 കന്നുകാലിതൊഴുത്തുകൾ, 148 ആട്ടിൻകൂടുകൾ, 140 കോഴിക്കൂടുകൾ, 47 ജലസേചന കിണറുകൾ, 6 എസ്.എച്ച്.ജി വർക്ക്‌ഷെഡുകൾ, 11 അംഗൻവാടി കെട്ടിടങ്ങൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവൃത്തികൾ പൂർത്തിയാക്കി. ശുചിത്വമേഖലയുടെ വികസനത്തിന്റെ ഭാഗമായി 986 സോക്ക് പിറ്റുകൾ, 152 കമ്പോസ്റ്റ് പിറ്റുകൾ, 37 അസോള ടാങ്കുകൾ എന്നിവ നിർമ്മിച്ചു.

ആസ്തി നിർമാണപ്രവർത്തനത്തിനും, നീർത്തടാടിസ്ഥാനത്തിൽ മണ്ണ്-ജല സംരക്ഷണത്തിനും ഊന്നൽ നൽകിയുള്ളതായിരുന്നു പ്രവർത്തനങ്ങൾ. കാർഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും ഗ്രാമീണ മേഖലയിൽ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും സാധിച്ചു.

2025-26 സാമ്പത്തിക വർഷം ജില്ലയിൽ ഒരുകോടി ഒരുലക്ഷത്തി നാല്പത്തി ആറായിരം (10146000) തൊഴിൽദിനങ്ങൾ ആവശ്യപ്പെട്ടു. ഇതിനായി ഗ്രാമപഞ്ചായത്തുകൾ അംഗീകരിച്ച് തയ്യാറാക്കിയ ലേബർ ബഡ്ജറ്റും ആക്ഷൻപ്ലാനും ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തോടെ സംസ്ഥാന മിഷന് സമർപ്പിച്ചിരുന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ അംഗീകാരം 52.85 ലക്ഷം തൊഴിൽദിനങ്ങൾക്ക് മാത്രമാണ് ലഭിച്ചത്. എന്ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് ഡയറക്ടർ ആർ. എസ്. അനു പറഞ്ഞു.