തോട്ടം മേഖലയ്ക്ക് കരുത്തും കരുതലുമായ് പ്ലാൻ്റേഴ്സ് മീറ്റ്

post

മേഖലയിലെ പ്രശ്നങ്ങൾ കേട്ടും പരിഹാര മാർഗങ്ങൾ നിർദേശിച്ചും മന്ത്രി പി.രാജീവ്

തോട്ടം മേഖലകളിൽ കൃത്യമായ വേതനം, തോട്ടം മേഖലകളിലെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി, വൈദ്യുത ചാർജുകളിൽ ഇളവ്, തോട്ടം മേഖലയിലെ കൃഷിനാശങ്ങൾക്ക് നഷ്ടപരിഹാരം, വളർത്തുമൃഗങ്ങളെ വളർത്താൻ അനുമതി, ഗ്രീൻ ടീ ഉത്പാദനം തുടങ്ങി വിവിധ വിഷയങ്ങളാണ് കാപ്പി, തേയില തോട്ടം മേഖല നേരിടുന്ന പ്രശ്നങ്ങളായി തോട്ടം ഉടമകളും, തൊഴിലാളി പ്രതിനിധികളും പ്ലാൻ്റേഴ്സ് മീറ്റിൽ മന്ത്രി പി.രാജീവിൻ്റെ മുന്നിൽ അവതരിപ്പിച്ചത്. രാവിലെ നടന്ന സെഷനിൽ ഏലം തോട്ടം ഉടമകളുമായും ഉച്ചയ്ക്ക് ശേഷം തേയില, കാപ്പി, റബർ പ്ലാൻ്റേഷൻ കർഷകരുമായും തോട്ടം ഉടമകളുമായും മന്ത്രി ആശയ വിനിമയം നടത്തി.

തോട്ടം മേഖല പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുള്ളതെന്ന് മറുപടിയായി മന്ത്രി പറഞ്ഞു. പ്ലാൻ്റേഷനിൽ ഡ്രെയർ, പ്രൊസസിംഗ് യൂണിറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിവിധ വകുപ്പുകൾ ചട്ട ഭേദഗതി വരുത്തണം അതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വകുപ്പ് തല യോഗങ്ങൾ ചേർന്ന് പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു. തോട്ടം മേഖലയിലെ കൃഷി നാശം സംബന്ധിച്ച് കൃഷി വകുപ്പാണ് നടപടി സ്വീകരിക്കണ്ടതെന്നും ബന്ധപ്പെട്ട വിഷയം വകുപ്പിൻ്റെ ശ്രദ്ധയിൽ പെടുത്താമെന്നും മന്ത്രി പറഞ്ഞു. ജി.എസ്.ടി, വന്യമൃഗ ശല്യം തുടങ്ങിയ വിഷയങ്ങൾ കേന്ദ്ര സർക്കാർ നിയമ പരിധിയിൽ വരുന്നതാണെന്നും ഇതിൽ നിയമ ഭേദഗതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തോട്ടം മേഖലയിലെ ജി.എസ്.ടി സ്ലാബ് ഇളവ് സംബന്ധിച്ച് ജിഎസ്ടി കൗൺസിലിന് മുന്നിൽ ആവശ്യപ്പെടാമെന്നും മന്ത്രി പറഞ്ഞു. കുടിൽ വ്യവസായ മാതൃകയിൽ ഗ്രീൻ ടീ ഉത്പാദനം സംബന്ധിച്ച വിഷയത്തിലെ സാധ്യതകൾ പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചു. തോട്ടം ഉടമകളുടെ പരിചയ സമ്പന്നതയും, അഭിപ്രായങ്ങളും പരിഗണിച്ചാണ് സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.