ഇടുക്കിയിൽ നാല് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

ഡിജിറ്റൽ റവന്യൂ കാർഡ് സംവിധാനം നവംബറിൽ: മന്ത്രി കെ.രാജൻ
ഇടുക്കി കുടയത്തൂർ, കരിമണ്ണൂർ, പാമ്പാടുംപാറ, പള്ളിവാസൽ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണ ഉദ്ഘാടനം റവന്യൂ മന്ത്രി കെ.രാജൻ ഓൺലൈൻ വഴി നിർവഹിച്ചു.
ഡിജിറ്റൽ റീസർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ ഡിജിറ്റൽ റവന്യൂ കാർഡ് സംവിധാനം നവംബറിൽ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു .വില്ലേജ് ഓഫീസിൽ നിന്നുള്ള സേവനങ്ങൾ ഭൂമിയുടെ വിശദാംശങ്ങൾ, ആ ഭൂമിയിലെ കെട്ടിടത്തിന്റെ വിശദാംശങ്ങൾ, ഭൂമി ക്രയവിക്രയം ചെയ്തതിന്റെ വിവരങ്ങൾ തുടങ്ങിയവ ക്യു ആർ കോഡ് ഘടിപ്പിച്ച 10 അക്ക നമ്പരുള്ള കാർഡ് വഴി അറിയാം. ഈ വർഷം നവംബർ മാസം മുതൽ കാർഡ് പ്രവർത്തനം ആരംഭിക്കും. ഇതിൻ്റെ ഭാഗമായ കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് ഓഫീസുകളാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
റവന്യൂ വകുപ്പിന്റെ പൂമുഖ പടിവാതിലുകളാണ് വില്ലേജ് ഓഫീസുകൾ. വില്ലേജ് ഓഫീസുകൾ ശാക്തീകരിക്കപ്പെടുന്നതോടെ റവന്യുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മുടങ്ങി കിടന്ന ഡിജിറ്റൽ സർവേ അതിവേഗം കൊണ്ടുവന്നു. സംസ്ഥാനത്തെ 1660 വില്ലേജുകളിൽ 1550 വില്ലേജുകളിൽ കുറഞ്ഞ കാലം കൊണ്ട് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കി കഴിഞ്ഞു. രാജ്യത്തെ മാത്രമല്ല ലോകത്ത് സമാർട്ട് ലോ ഗവേണൻസ് പഠിക്കുന്നവർ ഇത് കാണാനായി കേരളത്തിലേക്കു വരികയാണ് വരുന്ന ജൂൺ 25 മുതൽ 28 വരെ ഡിജിറ്റൽ റീസർവേയുമായി ബന്ധപ്പെട്ടു നടക്കുന്ന ദേശീയ കോൺക്ലേവിൽ 23ലധികം സംസ്ഥാനങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും. കേരളം അവതരിപ്പിച്ച സർവേ സൊലൂഷൻ രാജ്യത്തിന് പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു.
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ നിന്നും ലഭ്യമാക്കുന്ന 23 സർട്ടിഫിക്കറ്റുകളിൽ 21 എണ്ണവും ഓൺലൈനായി അപേക്ഷിക്കാവുന്നതും സ്വീകരിക്കാവുന്നതുമായ സംവിധാനം ഏർപ്പെടുത്തി. സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തിയാണ് വില്ലേജ് ഓഫീസുകൾ സ്മാർട്ട് ഓഫീസുകളാക്കുന്നത്. കേരളത്തിലെ മാത്രമല്ല പത്തോളം വിദേശ രാജ്യങ്ങളിലുള്ള പ്രവാസികൾക്കും തങ്ങളുടെ ഭൂമി സംബന്ധിച്ച വിവരങ്ങൾ അറിയാൻ കഴിയും.
വില്ലേജ് ഓഫീസുകളെ ജനാധിപത്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളെയും എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളെയും ഉൾപ്പെടുത്തി വില്ലേജ് തല ജനകീയ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് സമിതി യോഗം ചേരും. വില്ലേജ് ഓഫീസുകൾക്ക് ഇതിനകം സ്മാർട്ട് ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇനിയും ആവശ്യമുള്ളത് എം.എൽ.എ മാരെ അറിയിച്ചാൽ അവരുടെ പ്രത്യേക ഫണ്ട് വഴി നൽകാൻ സർക്കാർ ഔപചാരികമായ ഉത്തരവിറക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒൻപതു വർഷം കൊണ്ട് 4,00,956 പട്ടയങ്ങൾ സർക്കാർ നൽകിക്കഴിഞ്ഞു. കഴിഞ്ഞ നാലു വർഷത്തിൽ 2, 23, 945 പട്ടയങ്ങൾ കൈമാറി. റവന്യൂ വകുപ്പിൽ തെറ്റായ ഒരു പ്രവണതയും വച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കുടയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. താഴെതട്ടിലുള്ള ഒരു ഓഫീസിൽ നിന്നും ജനങ്ങൾക്ക് മികച്ച സേവനം നൽകുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും അതിനായാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പട്ടയം വിതരണം ത്വരിതപ്പെടുത്തുകയും ഭൂപ്രശ്നങ്ങൾ പരിഹരിക്കയും ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം മന്ത്രി ചടങ്ങിൽ നിർവഹിച്ചു.
കുടയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. ഷിയാസ്, ഡെപ്യൂട്ടി കളക്ടർ (ലാന്റ് റവന്യൂ) കെ.എം ജോസുകുട്ടി, തൊടുപുഴ തഹസീൽദാർ രാജീവ് യു, കുടയത്തൂർ വില്ലേജ് ഓഫീസർ മജേഷ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പള്ളിവാസല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്
പള്ളിവാസല്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പള്ളിവാസല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടനിര്‍മ്മാണ ഉദ്ഘാടന യോഗത്തില്‍ അഡ്വ.എ.രാജ എംഎല്‍എ അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ സ്മാര്‍ട്ടാക്കുന്നത് പോലെ ഓഫീസിലെ ജീവനക്കാരും സ്മാര്‍ട്ടാകണമെന്ന് എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം എന്ന സ്വപ്നമാണ് ഓഫീസുകള്‍ സ്മാര്‍ട്ട് ആകുന്നതിലൂടെ സാധ്യമാകുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ അതിവേഗം നടപ്പാക്കുവാനും സ്മാര്‍ട്ട് ഓഫീസുകള്‍ക്ക് കഴിയുമെന്നും എംഎല്‍എ പറഞ്ഞു. കെട്ടിട നിര്‍മ്മാണത്തിന്റെ ശിലാഫലകം അനാഛാദനവും എംഎല്‍എ നിര്‍വഹിച്ചു. ദേവികുളം താലൂക്കില്‍ ഏഴാമത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണമാണ് തുടങ്ങുന്നത്.
യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി പ്രതീഷ്‌കുമാര്‍, ത്രിതല പഞ്ചായത്തംഗങ്ങളായ ഭവ്യ കണ്ണന്‍, മിനി ലാലു, ശശികുമാര്‍, ദേവികുളം തഹസില്‍ദാര്‍ എല്‍. എസ് സന്തോഷ് കുമാര്‍, പള്ളിവാസല്‍ വില്ലേജ് ഓഫീസര്‍ വി.എ. അന്‍സില്‍, ജീവനക്കാര്‍, വിവിധ രാഷ്ട്രീയപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാമ്പാടുംപാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്
പാമ്പാടുംപാറ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ നിര്‍മ്മാണ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് മുണ്ടിയെരുമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എം.എം. മണി എംഎല്‍എ അധ്യക്ഷനായി. ശിലാഫലക അനാച്ഛാദനവും എംഎല്‍എ നിര്‍വഹിച്ചു.
45 ലക്ഷം രൂപയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന് അനുവദിച്ചത്. ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് മുറി, റെക്കോര്‍ഡ് റൂം, വെയ്റ്റിംഗ് ഏരിയ, ടോയ്ലറ്റ്, എന്നിവയടക്കം ആധുനിക നിലവാരത്തിലാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ രൂപരേഖ. സ്പെഷ്യല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ് ഫോര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണ നിര്‍വഹണ ഏജന്‍സി പൊതുമരാമത്ത് വകുപ്പാണ്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍, നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ്, പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിതാ രാജേഷ്, ത്രിതല പഞ്ചായത്തംഗങ്ങളായ കുര്യാക്കോസ് ചിന്താര്‍മണിയില്‍, സി.എസ് യശോധരന്‍, പി.റ്റി ഷിഹാബ്, മിനി മനോജ്, ഡെപ്യൂട്ടി കളക്ടര്‍ എ. സുഹ്റ, വില്ലേജ് ഓഫീസര്‍ രാജശ്രീ കെ.എന്‍ എന്നിവര്‍ സംസാരിച്ചു.
കരിമണ്ണൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്
കരിമണ്ണൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ പി. ജെ. ജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ശിലാഫലകം അനാച്ഛാദനവും എംഎല്‍എ നിര്‍വഹിച്ചു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, നിസാമോള്‍ ഷാജി, ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരന്‍, ഗ്രാമപഞ്ചായത്തംഗം ജീസ് ആയത്തുപാടം, തൊടുപുഴ ഡെപ്യൂട്ടി തഹസില്‍ദാര്‍ ശരത് ചന്ദ്രന്‍ ബോസ്, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.