ക്ഷയം- എയ്ഡ്‌സ് രോഗ നിർമാർജനം; ബോധവത്ക്കരണം കൂടുതൽ കാര്യക്ഷമമാക്കും

ജില്ലയിൽ ക്ഷയരോഗ- എയ്ഡ്‌സ് നിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ തീരുമാനം. ജില്ലാ കലക്ടർ എൻ ദേവിദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ടി.ബി എലിമിനേഷൻ ആൻഡ് എയ്ഡ്സ് പ്രിവൻഷൻ കൺട്രോൾ കമ്മിറ്റി യോഗത്തിൽ ബോധവത്ക്കരണവും ക്യാമ്പുകളും വിപുലീകരിക്കാൻ നിർദ്ദേശം.
ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ക്ഷയരോഗ നിർണയ ക്യാമ്പുകൾ നടത്തും. ശ്വാസകോശ സംബന്ധമായി കൂടുതൽ പ്രശ്നങ്ങൾ കണ്ടെത്തുന്നവരെ വിദഗ്ധ ചികിത്സയ്ക്ക് റെഫർ ചെയ്യും. ഇത്തരം രോഗികളെ ചികിത്സിക്കുന്നതിനായി ആവശ്യമെങ്കിൽ ഐസൊലേഷൻ കേന്ദ്രങ്ങൾ പരിഗണിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ രോഗികൾക്ക് പോഷകാഹാരകിറ്റുകൾ ലഭ്യമാക്കും.
തീരദേശമേഖലയിൽ പരവൂർ മുതൽ അഴീക്കൽ വരെ പ്രത്യേക ക്യാമ്പുകൾ നടത്തി. നൂറു ബോട്ടുകളിൽ ബോധവത്ക്കരണ സ്റ്റിക്കറുകൾ പതിച്ചു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിലും അവബോധ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. പട്ടികവർഗമേഖലകൾ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും.
എയ്ഡ്‌സ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ യുവതീയുവാക്കൾക്കിടയിൽ ബോധവത്ക്കരണം തുടരും. കൊളിജിയറ്റ് എജ്യൂക്കേഷൻ, വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക നീതി, ആയുർവേദം, പട്ടികവർഗം, വനിതാ- ശിശുവികസനം, നെഹ്റു യുവകേന്ദ്ര, എൻ.എസ്.എസ്, എസ്.പി.സി തുടങ്ങിയവയെ പങ്കാളികളാക്കും.
20ൽ കൂടുതൽ ജീവനക്കാരുള്ള ആരോഗ്യ സ്ഥാപനങ്ങളിലും 100 ലധികം പേരുള്ള സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലും കംപ്ലെയിന്റ് ഓഫീസറെ നിയോഗിക്കും; സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പരിശീലനം നൽകും.