'ഗൃഹശ്രീ’ പദ്ധതി : വെട്ടിക്കവലയിൽ വനിത കർഷകർക്ക് പുതിയ വരുമാനമാർഗം

‘ഗൃഹശ്രീ’ പിന്നിട്ടവഴികളില്‍ തെളിയുന്നത് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലെ വനിതകളുടെ ജീവിതവിജയം. വനിതക്ഷീരകര്‍ഷകര്‍ക്ക് വരുമാനമാര്‍ഗം ഉറപ്പാക്കി ജീവിതനിലവാരം ഉയര്‍ത്താന്‍ വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണിത്.
ബ്ലോക്ക് ക്ഷീരവികസന യൂണിറ്റുമായി ചേര്‍ന്ന് നടപ്പാക്കിയ പദ്ധതിയിലൂടെ 24 മാസം പ്രായമുള്ള കിടാരി, നാലു മുതല്‍ അഞ്ചുമാസം വരെ പ്രായമുള്ള രണ്ടു പെണ്ണാടുകള്‍, 25 മുട്ടക്കോഴികുഞ്ഞുങ്ങള്‍, 1000 രൂപ വില വരുന്ന അഞ്ച് വ്യത്യസ്തയിനം പച്ചക്കറികളുടെ 350 തൈകള്‍ എന്നിവ വിതരണം ചെയ്തു. വളര്‍ത്തുമൃഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകളാണ് ഗുണഭോക്താക്കള്‍. 2024-25 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 45.6 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തി.
ഇതുവരെ 114 വനിത കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചു. പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് കന്നുകുട്ടി, ആട് എന്നിവക്ക് 75% സബ്സിഡിയും പച്ചക്കറി തൈകള്‍, ഇടവിള കൃഷികിറ്റ്, മുട്ടകോഴി എന്നിവയ്ക്ക് 100% സബ്സിഡിയുമാണ് നല്‍കുന്നത്. മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് സ്‌കീമില്‍ ഉള്‍പ്പെടുത്തി തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട് എന്നിവയും ഗുണഭോക്താക്കള്‍ക്ക് നിര്‍മ്മിച്ചു നല്‍കി.
250 മുതല്‍ 280 ദിവസം വരെ തുടര്‍ച്ചയായി മുട്ട ഉത്പാദിപ്പിക്കുന്ന റെയിന്‍ബോ ബൂസ്റ്റര്‍, ആസ്‌ട്രോ വൈറ്റ് എന്നീ ഇനത്തില്‍പ്പെട്ട കോഴികുഞ്ഞുങ്ങള്‍, ഇതരസംസ്ഥാനത്തു നിന്ന് കൊണ്ടുവന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഏഴു മുതല്‍ 10 ദിവസം വരെ ക്വാറന്റൈന്‍ പരിശോധന നടത്തി ആരോഗ്യം ഉറപ്പുവരുത്തിയ കിടാരികള്‍ എന്നിവയാണ് ക്ഷീരകര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്.
പദ്ധതി വിജയമായതോടെ ജനറല്‍ വിഭാഗത്തില്‍പ്പെട്ട വനിത ക്ഷീരകര്‍ഷകരുടെ വരുമാന വര്‍ദ്ധനവിനായി ഈ വര്‍ഷം ‘ഗൃഹശ്രീ- കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങ്' പദ്ധതിയും ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ചു. ജനറല്‍ വിഭാഗത്തിലെ വനിതകള്‍ക്ക് കന്നുകുട്ടി, ആട് എന്നിവക്ക് 50% സബ്സിഡിയും പച്ചക്കറി തൈകള്‍, ഇടവിളകൃഷി കിറ്റ്, മുട്ടകോഴി എന്നിവക്ക് 100% സബ്സിഡിയുമാണ് നല്‍കുന്നത്. ഈ വര്‍ഷം പഞ്ചായത്ത് ഗ്രാമസഭ മുഖേന തെരഞ്ഞെടുക്കുന്ന 200 പേര്‍ക്കാണ് പദ്ധതികളുടെ അനൂകൂല്യം ലഭിക്കുക.
പ്ലാന്‍ ഫണ്ടില്‍ നിന്നും 38 ലക്ഷം രൂപ തുക വകയിരുത്തി ഈ സാമ്പത്തികവര്‍ഷം രണ്ട് പദ്ധതികളും നടപ്പിലാക്കി. ഇവയിലൂടെ വനിതാ കര്‍ഷകര്‍ക്ക് പുതിയ വരുമാനമാര്‍ഗ്ഗവും ഉന്നമനവുമാണ് ലക്ഷ്യ മിടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത് കുമാര്‍ വ്യക്തമാക്കി.