വനിതാ ക്ഷീര കർഷകർക്കായി പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു

post

വനിതാ കമ്മീഷൻ സംഘടിപ്പിച്ച വനിതാ ക്ഷീര കർഷകരുടെ പബ്ലിക് ഹിയറിംഗ് കണ്ണൂർ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടന്നു. ഡോ.വി ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സംസ്‌കാരത്തിൽ വന്ന മാറ്റങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ക്ഷീരകർഷകർ ഉപോൽപ്പന്നങ്ങളുടെ വിപണനം ഉൾപ്പെടെയുള്ള വ്യത്യസ്ത മേഖലകൾ പരീക്ഷിക്കാൻ തയ്യാറാകണമെന്നും ഇതിലൂടെ കർഷകരുടെ സാമൂഹ്യ അന്തസ്സ് ഉയരുമെന്നും ഡോ.വി ശിവദാസൻ എം.പി പറഞ്ഞു. ഈ മേഖലയിലേക്ക് കൂടുതൽ ആളുകൾ കടന്നു വരും. നാട്ടിൻ പുറങ്ങളിലെ ചെറിയ സംരംഭങ്ങൾ വലിയ കൂട്ടായ്മകളായി വളരുകയും സ്ത്രീകളുടെ സാമൂഹ്യ അന്തസ്സ് ഉയരുന്നതുൾപ്പെടെയുള്ള വലിയ മാറ്റങ്ങൾക്ക് ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷയായി. ക്ഷീര കർഷകർക്ക് സമൂഹത്തിൽ അന്തസ്സോടെ തൊഴിലെടുക്കുന്നതിന് ആവശ്യമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാൻ വനിതാ കമ്മീഷൻ ഇടപെടണമെന്ന് വനിതാ ക്ഷീരകർഷകർ ആവശ്യപ്പെട്ടു. ചാണകവും തൊഴുത്തും കാണുന്നത് പോലും ദുസ്സഹമാണെന്ന രീതിയിലാണ് സമൂഹത്തിൽ ചില ആളുകൾ പെരുമാറുന്നത്. ക്ഷീരകർഷകരെ അവജ്ഞയോടെയാണ് ഇവർ കാണുന്നത്. ഇത്തരം മാനസികാവസ്ഥ ഇല്ലാതാക്കുന്നതിന് വനിതാ കമ്മീഷൻ പോലുള്ള സംവിധാനങ്ങൾ അടിയന്തിരമായി ഇടപെടണമെന്നും കർഷകർ ആവശ്യപ്പെട്ടു.

മൃഗ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കാനും കന്നുകാലികൾക്ക് ചികിത്സ നൽകുന്നതിന് പണം ചോദിച്ചു വാങ്ങുന്ന ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കാനും സർക്കാരിനോട് ശുപാർശ ചെയ്യണമെന്നും കർഷകർ ആവശ്യപ്പെട്ടു. 60 വയസ്സ് കഴിഞ്ഞ ക്ഷീരകർഷകർക്ക് ക്ഷേമനിധി പെൻഷൻ കുറഞ്ഞത് 1000 രൂപയെങ്കിലും അനുവദിക്കുക, ബി.പി.എൽ-എ.പി.എൽ മാനദണ്ഡങ്ങൾ നോക്കാതെ ക്ഷീരകർഷകർക്ക് ആനുകൂല്യങ്ങൾ അനുവദിക്കുക, കന്നുകാലികൾ ചത്തുപോയാൽ ഇഷുറൻസ് തുക ലഭ്യമാക്കുന്നതിന് നടപടിയെടുക്കുക എന്നീ ആവശ്യങ്ങളും കർഷകർ ഉന്നയിച്ചു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്‌നകുമാരി മുഖ്യാതിഥി ആയിരുന്നു. ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ലാവണ്യ, തളിപ്പറമ്പ് ഡയറി എക്സ്റ്റൻഷൻ ഓഫീസർ ബീന, ക്ഷീരവികസന വകുപ്പ് എക്സ്റ്റൻഷൻ ഓഫീസർ ബോബി, വനിതാ കമ്മീഷൻ പ്രൊജക്റ്റ് ഓഫീസർ എൻ.ദിവ്യ എന്നിവർ സംസാരിച്ചു.