തലശ്ശേരി മണ്ഡലത്തിൽ പട്ടയ അസംബ്ലി സംഘടിപ്പിച്ചു

post

'എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ'എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടത്തുന്ന പദ്ധതിയുടെ ഭാഗമായി തലശ്ശേരി നിയോജക മണ്ഡലത്തിൽ പട്ടയ അസംബ്ലി നടത്തി. തലശ്ശേരി താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന പട്ടയം അസംബ്ലിയിൽ നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ അധ്യക്ഷനായി. ഗോപാല പേട്ട, തലായി, ചാലിൽ മേഖലയിൽ പട്ടയം ലഭിക്കുന്നതിന് ആവശ്യമായ നടപടികൾക്കായി ഗോപാല പേട്ടയിൽ സഹായകേന്ദ്രം തുടങ്ങുന്നതിന് തീരുമാനിച്ചു. പന്ന്യന്നൂർ പഞ്ചായത്ത് പട്ടയം അനുവദിക്കാത്തവർക്ക് പഞ്ചായത്ത് അനുവാദപത്രിക അനുവദിക്കുന്ന മുറക്ക് പട്ടയം അനുവദിക്കും. ചൊക്ലി വില്ലേജിൽ ഒരു തവണ പട്ടയം കൊടുത്ത കേസിൽ വീണ്ടും പട്ടയം കൊടുക്കാൻ സാധിക്കില്ല എന്ന സർക്കാർ നിർദ്ദേശം ഉള്ളതിനാൽ ഭൂമി കൈവശം വെക്കുന്ന അവകാശികൾക്കും നിലവിൽ ആധാരമുള്ളവർക്കും അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ഭൂമി പോക്ക് വരവ് ചെയ്യാൻ തീരുമാനിച്ചു. എരഞ്ഞോളി പഞ്ചായത്തിലെ പോക്കുവരവ് ചെയ്യാനുള്ള കേസുകളിൽ അപേക്ഷ സമർപ്പിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യമായ നടപടികൾ സ്വീകരിക്കൻ പട്ടയസംബ്ലി ആവശ്യപ്പെട്ടു.

കതിരൂർ, ന്യൂമാഹി പഞ്ചായത്തുകളിലെ ഭൂമി പോക്കുവരവ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കൻ തീരുമാനിച്ചു. കോടിയേരി വില്ലേജ് പാർസിക്കുന്ന് ലക്ഷം വിട് സങ്കേതത്തിലെ പട്ടയം ഇല്ലാത്തവർക്ക് അനുവാദപത്രിക അനുവദിക്കുന്നതിനുള്ള നടപടികൾ തലശ്ശേരി നഗരസഭ ചെയ്യാൻ നിർദ്ദേശിച്ചു.തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം ജമുന റാണി ടീച്ചർ, ഡെപ്യൂട്ടി കളക്ടർ (എൽ ആർ) സി എം ലത ദേവി, തലശ്ശേരി തഹസിൽദാർ എം.വിജേഷ്, ഭൂരേഖ തഹസിൽദാർ വി പ്രശാന്ത് കുമാർ, കൂത്തുപറമ്പ് ലാൻഡ് ട്രൈബ്യൂണൽ തഹസിൽദാർ മാനസൻ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.