മഴക്കെടുതി; ജില്ലയിൽ 18 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ 18 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവല്ല താലൂക്കിൽ 13 ഉം കോഴഞ്ചേരി താലൂക്കിൽ നാലും കോന്നി താലൂക്കിൽ ഒരു ക്യാമ്പുമാണുള്ളത്. തിരുവല്ല താലൂക്കിൽ തോട്ടപ്പുഴശേരി എംടിഎൽപി സ്‌കൂൾ, തോട്ടപ്പുഴശേരി ചെറുപുഷ്പം എൽ പി സ്‌കൂൾ, കുറ്റപ്പുഴ സെന്റ് തോമസ് സ്‌കൂൾ, കുറ്റൂർ സർക്കാർ ഹൈസ്‌കൂൾ, നിരണം സെന്റ് ജോർജ് യുപിഎസ്, നിരണം സർക്കാർ യുപിഎസ്, കോയിപ്രം കുമ്പനാട് ഗേൾസ് സ്‌കൂൾ, ഇരവിപേരൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, ഇരവിപേരൂർ എൻഎസ്എസ് സ്‌കൂൾ, കാവുംഭാഗം വേങ്ങൽ ദേവമാതാ ഓഡിറ്റോറിയം, കാവുംഭാഗം ഇടിഞ്ഞില്ലം എൽപിഎസ്, കവിയൂർ പടിഞ്ഞാറ്റുംശേരി സർക്കാർ എൽപിഎസ്, കടപ്ര സെന്റ് ഫ്രാൻസിസ് സ്‌കൂൾ, കോഴഞ്ചേരി താലൂക്കിൽ ആറന്മുള എൻഎംയുപി സ്‌കൂൾ, ആറാട്ടുപുഴ സർക്കാർ യുപിഎസ്, കിടങ്ങന്നൂർ വല്ലന എസ്എൻഡിപി യുപിഎസ്, മല്ലപ്പുഴശേരി കുറുന്ത സാംസ്‌കാരിക നിലയം, കോന്നി താലൂക്കിൽ തണ്ണിത്തോട് പകൽവീട് എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. 96 കുടുംബങ്ങളിലായി 138 പുരുഷന്മാരും 142 സ്ത്രീകളും 48 കുട്ടികളുമുൾപ്പെടെ 321 പേരാണ് ക്യാമ്പിലുള്ളത്.
പന്തളത്ത് വെള്ളം കയറിയ പ്രദേശങ്ങൾ ഡെപ്യൂട്ടി സ്പീക്കർ സന്ദർശിച്ചു
മഴക്കെടുതിയിൽ അടിയന്തരസഹായം നൽകാൻ നടപടി സ്വീകരിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ മണ്ഡലത്തിൽ 62 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. രണ്ടു വീട് പൂർണമായി തകർന്നു.
വെള്ളം കയറിയ വീടുകളിലെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാൻ നിർദേശം നൽകി. പന്തളത്ത് വെള്ളം കയറിയ നാതനടി, പുതുമന ഭാഗങ്ങൾ ഡെപ്യൂട്ടി സ്പീക്കർ സന്ദർശിച്ചു. കൗൺസിലർമാരായ സുശീല സന്തോഷ്, അരുൺ കുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.