പാലക്കാട് ജില്ലാതല പട്ടയമേള സംഘടിപ്പിച്ചു ; 2303 പട്ടയങ്ങള്‍ വിതരണം ചെയ്തു
 
                                                
അഞ്ച് വര്‍ഷത്തില്‍ വിതരണം ചെയ്തത് 46643 പട്ടയങ്ങള്‍
നവകേരള സൃഷ്ടിയില്‍ പട്ടയമേളയ്ക്ക് വലിയ പങ്ക് : മന്ത്രി കെ കൃഷ്ണന്‍ കുട്ടി
പാലക്കാട്  പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തില്‍  സംഘടിപ്പിച്ച ജില്ലാതല പട്ടയമേള റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം  ചെയ്തു.
നവകേരള സൃഷ്ടിയില്‍ പട്ടയമേള വലിയ പങ്ക് വഹിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു.

ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യസാക്ഷാത്കരണത്തിനായി ചരിത്ര നേട്ടത്തിലേക്ക് റവന്യു വകുപ്പ് അടുക്കുകയാണെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. പാലക്കാട് ജില്ലയില്‍ 2021 മുതല്‍ 2025 സെപ്റ്റംബര്‍ വരെ 46643 പട്ടയങ്ങള്‍ വിതരണം ചെയ്തു. റവന്യു വകുപ്പിന്റെ പട്ടയം നല്‍കുന്നതിനായി രൂപീകരിച്ച പട്ടയ മിഷനും, പട്ടയ അസബ്ലികളും ഓരോ മണ്ഡലത്തിലെയും ഭൂരഹിതരെ കണ്ടെത്തിയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ അടുക്കുമ്പോള്‍ റവന്യു വകുപ്പിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പട്ടാമ്പി, ഒറ്റപ്പാലം, അട്ടപ്പാടി, പാലക്കാട് താലൂക്ക് ലാന്‍ഡ് ട്രൈബ്യൂണലുകളില്‍ നിന്നുള്ള 1,440 പട്ടയങ്ങള്‍, പാലക്കാട് ലാന്‍ഡ് അസൈന്‍മെന്റ് ജനറല്‍ നം. ഒന്ന്, നം.രണ്ട് ഓഫീസുകളില്‍ നിന്നായി 25 പട്ടയങ്ങള്‍, പാലക്കാട് ആര്‍.ആര്‍ തഹസില്‍ദാര്‍ ഓഫീസില്‍ നിന്നായി 15 പട്ടയങ്ങള്‍, പാലക്കാട് പി.എ.ആര്‍ ഓഫീസില്‍ തഹസില്‍ദാര്‍ ഓഫീസില്‍ നിന്നും 140 പട്ടയങ്ങള്‍, ദേവസ്വം ലാന്‍സ് ട്രിബ്യൂണലില്‍ നിന്നുള്ള 675 പട്ടയങ്ങള്‍, എട്ട് എല്‍.എ പട്ടയങ്ങള്‍ എന്നിങ്ങനെ 2303 പട്ടയങ്ങളാണ് പരിപാടിയില്‍ വിതരണം ചെയ്തത്.

എം.എല്‍.എമാരായ രാഹുല്‍ മാങ്കൂട്ടത്തില്‍, അഡ്വ. കെ ശാന്തകുമാരി, ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി, എ.ഡി.എം കെ സുനില്‍കുമാര്‍, ആര്‍.ഡി.ഒ കെ.മണികണ്ഠന്‍, ജില്ലയിലെ തഹസില്‍ദാര്‍മാര്‍, മറ്റു രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു.










