കണ്ണൂര്‍ പുഷ്പോത്സവം; മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

കണ്ണൂര്‍ പുഷ്പോത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങള്‍ ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ വിതരണം ചെയ്തു.
ജില്ലാ പോലീസ് സൊസൈറ്റി ഹാളില്‍ നടന്ന പരിപാടിയിൽ മികച്ച അച്ചടി മാധ്യമം (ദിനപത്രം) വിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദേശാഭിമാനി ഏറ്റുവാങ്ങി. ദേശാഭിമാനിയിലെ മിഥുന്‍ അനില മിത്രനാണ് മികച്ച ഫോട്ടോഗ്രാഫര്‍. സായാഹ്ന പത്രം സമഗ്ര കവറേജിനുള്ള പുരസ്‌കാരം സുദിനം, കണ്ണൂര്‍ മെട്രോ പത്രങ്ങള്‍ ഏറ്റുവാങ്ങി. സുദിനത്തിലെ എം അബ്ദുല്‍ മുനീർ മികച്ച റിപ്പോര്‍ട്ടർക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. ദൃശ്യ മാധ്യമത്തിലെ സമഗ്ര കവറേജിനുള്ള പുരസ്‌കാരം സീല്‍ ടിവിക്ക് ലഭിച്ചു. മികച്ച റിപ്പോര്‍ട്ടറിനുള്ള പുരസ്‌കാരം സീല്‍ ടിവിയിലെ ലിജിത ജനാര്‍ദ്ദനനും കണ്ണൂര്‍ വിഷനിലെ മനോജ് മയ്യിലും ഏറ്റുവാങ്ങി. സീല്‍ ടിവിയിലെ ഷാജി കീഴറയാണ് മികച്ച വീഡിയോഗ്രാഫര്‍. ശ്രവ്യ മാധ്യമം സമഗ്ര കവറേജിനുള്ള പുരസ്‌കാരം ആകാശവാണി കണ്ണൂര്‍ നിലയം ഏറ്റുവാങ്ങി. 10,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയുമാണ് പുരസ്കാരം.
യുവാക്കളെ രാസലഹരിയിൽ നിന്ന് രക്ഷിക്കാൻ എല്ലാ വിഭാഗം ജനങ്ങളും യോജിച്ചു പ്രവർത്തിക്കണമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. കായിക മന്ത്രിയുടെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് മാധ്യമങ്ങളുടെ പിന്തുണയും അദ്ദേഹം അഭ്യർഥിച്ചു.
അഗ്രി ഫോർട്ടി കൾച്ചറൽ സൊസൈറ്റി വൈസ് പ്രസിഡന്റ് ഡോ. കെ സി വത്സല ചടങ്ങിൽ അധ്യക്ഷയായി. അഗ്രി ഫോർട്ടി കൾച്ചറൽ സൊസൈറ്റി സെക്രട്ടറി പി.വി രത്നാകരൻ, മീഡിയ കമ്മിറ്റി കൺവീനർ ടി.പി വിജയൻ, ഇ വി ജി നമ്പ്യാർ, പി.കെ പ്രേമരാജൻ, യു കെ ബി നമ്പ്യാർ, കെ.എം ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.