ഏപ്രില്‍ മുതല്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലും കെ-സ്മാര്‍ട്ട് സേവനം

post

ഏപ്രില്‍ ഒന്ന് മുതല്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലും കെ-സ്മാര്‍ട്ട് നടപ്പാകും. സേവനം വൈകുന്നുവെന്നും ഓഫീസുകള്‍ കയറിയിറങ്ങി മടുക്കുന്നുവെന്നുമുള്ള സ്ഥിരം പരാതികള്‍ ഈ സംവിധാനത്തിലൂടെ പരിഹരിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ കോര്‍പ്പറേഷനുകള്‍, നഗരസഭകളിലെ സേവനങ്ങള്‍ ഓണ്‍ലൈനായി ഒറ്റ പ്ലാറ്റ്ഫോമില്‍ ഞൊടിയിടയില്‍ ലഭിക്കുന്ന പദ്ധതിയാണ് കെ-സ്മാര്‍ട്ട്(കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍).

തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച കെ-സ്മാര്‍ട്ടിലൂടെ ആദ്യ ഘട്ടത്തില്‍ ജനന-മരണ വിവാഹ രജിസ്‌ട്രേഷന്‍, വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള ലൈസന്‍സുകള്‍, വസ്തു നികുതി, കെട്ടിട നിര്‍മാണ അനുമതി, യൂസര്‍ മാനേജ്‌മെന്റ്, ഫയല്‍ മാനേജ്‌മെന്റ് സിസ്റ്റം, ഫിനാന്‍സ്, ബില്‍ഡിങ് പെര്‍മിഷന്‍, പൊതുജന പരാതി പരിഹാരം തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാവുക.

ജി.ഐ.എസ്/സ്‌പെഷ്യല്‍ ഡാറ്റ, ചാറ്റ് ബോട്ട്, മെസേജ് ഇന്റഗ്രേഷന്‍, ക്ലൗഡ് കമ്പ്യൂട്ടിങ്, വിവിധ സോഫ്‌റ്റ്വെയറുകള്‍ തമ്മിലുള്ള എ.പി.ഐ ഇന്റഗ്രേഷന്‍ എന്നീ സാങ്കേതിക വിദ്യകളെ ഏകോപിപ്പിച്ചുകൊണ്ടാണ് കെ-സ്മാര്‍ട്ട് ഓണ്‍ലൈനാകുന്നത്. ഇതുകൂടാതെ ചാറ്റ് ജി.പി.റ്റി, മെഷീന്‍ ലേണിങ്, ഡാറ്റാ സയന്‍സ്, വെര്‍ച്വല്‍ ആന്‍ഡ് ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് തുടങ്ങിയ നിരവധി സാങ്കേതിക വിദ്യകള്‍ കൂടി രണ്ടാം ഘട്ടത്തില്‍ ഉപയോഗിച്ചുകൊണ്ടുള്ള തുടര്‍പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നു. കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പും വികസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ പൊതുജനങ്ങള്‍ക്ക് ഓഫീസ് കയറിയിറങ്ങാതെ സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ മുഖേന നേടാനാകും.

അപേക്ഷകളും പരാതികളും ഓണ്‍ലൈനായി നല്‍കാം....

കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ക്കായുള്ള അപേക്ഷകളും പരാതികളും https://ksmart.lsgkerala.gov.in/ui/web-portal ല്‍ നല്‍കാം. ഓണ്‍ലൈനായി നൽകാനും നിലവിലെ സ്ഥിതി ഓണ്‍ലൈനായി തന്നെ അറിയാനും സാധിക്കും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രശീതി പരാതിക്കാരന്റെ/അപേക്ഷകന്റെ ലോഗിനിലും വാട്‌സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാവുകയാണ് കേരളം. 2024 ഏപ്രില്‍ ഒന്ന് ആകുന്നതോടെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും കെ-സ്മാര്‍ട്ട് നടപ്പാക്കാനാണ് തീരുമാനം. ഇതോടെ കേരളത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള സേവനങ്ങളും ഓണ്‍ലൈനാകും.

ലോകത്ത് എവിടെയിരുന്നും അപേക്ഷിക്കാം

പ്രവാസികള്‍ക്ക് ഒട്ടേറെ ഉപകാരപ്രദമാണ് കെ സ്മാര്‍ട്ട്. ആവശ്യമായ രേഖകള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച് ലോകത്ത് എവിടെയിരുന്നും വീഡിയോ കെ.വൈ.സിയിലൂടെ വിവാഹ രജിസ്‌ട്രേഷന്‍ ചെയ്യാനാകും. അറുനൂറിലധികം വിവാഹങ്ങള്‍ ഇപ്രകാരം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

കെട്ടിട നിര്‍മാണാനുമതി നിമിഷങ്ങള്‍ക്കുള്ളില്‍ ലഭിക്കും

ജി.ഐ.എസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ കെ.സ്മാര്‍ട്ട് മുഖേന ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു. കെ-സ്മാര്‍ട്ടിലെ നോ യുവര്‍ ലാന്‍ഡ്(know your land) എന്ന ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിര്‍മിക്കാന്‍ കഴിയുക എന്ന വിവരം പൊതുജനങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. തീരപരിപാലന നിയമപരിധി, റെയില്‍വേ, എയര്‍പോര്‍ട്ട് സോണുകള്‍, പരിസ്ഥിതി ലോല പ്രദേശം, അംഗീകൃത മാസ്റ്റര്‍ പ്ലാനുകള്‍ തുടങ്ങിയവയില്‍ ഉള്‍പ്പെട്ടതാണോ എന്നറിയാന്‍ ആ സ്ഥലത്തു പോയി ആപ്പ് മുഖേന സ്‌കാന്‍ ചെയ്ത് വിവരങ്ങളെടുക്കാം.

എത്ര ഉയരത്തില്‍ കെട്ടിടം നിര്‍മിക്കാമെന്നും എത്ര മീറ്റര്‍ സെറ്റ് ബാക്ക് വേണമെന്നുമൊക്കെ മുന്‍കൂട്ടി മനസിലാക്കാം. ശരിയായ വിവരങ്ങള്‍ മനസിലാക്കാനും അബദ്ധങ്ങളില്‍ അകപ്പെടുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും. ചട്ടലംഘനങ്ങളും അതുമൂലമുണ്ടാകുന്ന അനുബന്ധമായ ബുദ്ധിമുട്ടുകളും ഇതുമൂലം ഒഴിവാക്കാം. 300 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകളുടെയും മറ്റ് ലോ റിസ്‌ക് കെട്ടിടങ്ങളുടെയും അപേക്ഷ ചട്ടപ്രകാരം ഓണ്‍ലൈനായി സമര്‍പ്പിച്ചാല്‍ 30 സെക്കന്റിനകം നിര്‍മാണ അനുമതി ഓണ്‍ലൈനായി ലഭിക്കും. വാട്ട്‌സ്ആപ്പ്, ഇ-മെയില്‍ എന്നിവയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചുകിട്ടും. ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വീണ്ടും അപേക്ഷിക്കേണ്ടതില്ല. അത് വീണ്ടും ഉപയോഗിക്കാം. ആധികാരികത ഉറപ്പാക്കാന്‍ ക്യൂ.ആര്‍ കോഡ് സംവിധാനവുമുണ്ട്.

കെ സ്മാര്‍ട്ട് വഴിയുളള വിവാഹ രജിസ്ട്രേഷന്‍ ഇപ്രകാരം

വിവാഹ തീയതി മുതല്‍ 45 ദിവസങ്ങള്‍ വരെയുള്ള വിവാഹങ്ങളുടെ രജിസ്ട്രേഷന്‍ എന്ന സേവനമാണ് ഇവിടെ ലഭിക്കുന്നത്. ഭാര്യയും ഭര്‍ത്താവും അവരവരുടെ ആധാര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തണം. രണ്ടു പേരുടെയും ഫോട്ടോയും അനുബന്ധ രേഖകളും അപ്ലോഡ് ചെയ്യണം. എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പു വരുത്തി വീഡിയോ കെ.വൈ.സി പൂര്‍ത്തിയാക്കി ഫീസടച്ച് സബ്മിറ്റ് ചെയ്യണം. 100 രൂപയാണ് 45 ദിവസം വരെയുള്ള വിവാഹ രജിസ്ട്രേഷന്‍ ഫീസ്. എസ്.സി, എസ്.ടി, ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് 10 രൂപ അടച്ചാല്‍ മതിയാകും. 46 മുതല്‍ അഞ്ച് വര്‍ഷം വരെ 100 രൂപ ഫൈനും അഞ്ച് വര്‍ഷത്തിന് മുകളില്‍ 250 രൂപ ഫൈനും അടയ്ക്കണം.

അപേക്ഷിക്കുന്നതിന് https://ksmart.lsgkerala.gov.in/ui/web-portal ല്‍ പ്രവേശിക്കുക. മാരേജ് രജിസ്ട്രേഷനില്‍ ന്യൂ രജിസ്ട്രേഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത് വിവാഹം കഴിഞ്ഞ സമയപരിധി തിരഞ്ഞെടുക്കുക(45 ദിവസം/46 മുതല്‍ അഞ്ച് വര്‍ഷം വരെ, അഞ്ച് വര്‍ഷത്തിന് മുകളില്‍). അപ്ലൈ നൗ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന പേജില്‍ ക്രിയേറ്റ് അക്കൗണ്ട് ക്ലിക്ക് ചെയ്ത് ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക. തുടര്‍ന്നുവരുന്ന പേജില്‍ അപ്ലൈ ക്ലിക്ക് ചെയ്ത് അപേക്ഷ പൂര്‍ത്തിയാക്കാം.

ആവശ്യമായ രേഖകളും വിവരങ്ങളും

ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഫോട്ടോ

ഭാര്യയുടെയും ഭര്‍ത്താവിന്റെയും ജനനതീയതി തെളിയിക്കുന്ന ആധികാരിക രേഖ

വിവാഹം നടന്നു എന്നതിനുള്ള തെളിവായി മതാധികാരസ്ഥാനം നല്‍കുന്ന സാക്ഷ്യപത്രം അല്ലെങ്കില്‍

ഗസറ്റഡ് ഓഫീസര്‍/എം.പി/എം.എല്‍.എ/മേയര്‍/പ്രസിഡന്റ്/കൗണ്‍സിലര്‍/ പഞ്ചായത്ത് മെമ്പര്‍ നല്‍കുന്ന ഫോറം നമ്പര്‍ 2 ലുള്ള സാക്ഷ്യപത്രം/ വിവാഹ ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം

വിവാഹം കഴിഞ്ഞ് 46 ദിവസം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള രജിസ്ട്രേഷന്‍, അഞ്ച് വര്‍ഷം കഴിഞ്ഞത് രജിസ്ട്രേഷന്‍ എന്നിവ പ്രത്യേകം ചെയ്യാം. വിവാഹ(പൊതു) രജിസ്റ്ററിലെ പേര്, വയസ്, തീയതി, മേല്‍വിലാസം എന്നിവയിലെ തെറ്റുകള്‍ തിരുത്തി കൃത്യമാക്കല്‍, വീടുകളും പൊതു സ്ഥലങ്ങളും ഒഴികെയുള്ള സ്ഥലങ്ങളില്‍ വച്ചു നടന്നതും വീടുകളിലും പൊതു സ്ഥലങ്ങളിലും നടന്നതുമായ വിവാഹങ്ങളുടെ വിവാഹതീയതി തിരുത്തല്‍ എന്നിവയ്ക്കും പ്രത്യേകം ഓണ്‍ലൈനായി അപേക്ഷിക്കാം. ഓരോ അപേക്ഷകളും മേല്‍ പറഞ്ഞവിധം ബന്ധപ്പെട്ട രേഖകളോടെ പ്രത്യേകമായി നൽകണം.