സംസ്ഥാനത്തെ ആദ്യ ദീപാലംകൃത പാലം; ഫറോക്ക് പാലം നാടിന് സമർപ്പിച്ചു

സംസ്ഥാനത്തെ ആദ്യ ദീപാലംകൃത പാലം എന്ന പദവി ഇനി കോഴിക്കോട് ജില്ലയിലെ ഫറോക്ക് പാലത്തിന് സ്വന്തം. കേരളത്തിലെ പ്രധാന പാലങ്ങൾ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫറോക്ക് പഴയ പാലത്തിൽ പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗമാണ് 132 വർഷത്തെ പഴക്കമുള്ള ഫറോക്ക് പാലത്തിൽ വൈദ്യുത ദീപാലങ്കാരം ഒരുക്കിയത്. പദ്ധതി നിർവഹണത്തിനുള്ള 1.65 കോടി രൂപ ആർ.ബി.ഡി.സി.കെയാണ് ചെലവഴിച്ചത്. പാലത്തിൽ സെൽഫി പോയിന്റിന് പുറമേ വീഡിയോ വാൾ, കഫെറ്റീരിയ, സ്ട്രീറ്റ് ലൈബ്രറി, ഗാർഡൻ മ്യൂസിക്, കുട്ടികളുടെ പാർക്ക്, സൗജന്യ വൈഫൈ, വി.ആർ ഹെഡ്സെറ്റ് മൊഡ്യൂൾ, ടോയ്ലെറ്റ് ബ്ലോക്ക്, നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് ട്രാഫിക് സിഗ്നൽ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.
ഫറോക്കിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഫറോക്കിലെ ഗതാഗത കുരുക്ക് പരിഹരിക്കൽ ഫറോക്ക് പേട്ട ജംഗ്ഷൻ ഇംപ്രൂവ്മെന്റും ചെറുവണ്ണൂർ മേൽപ്പാലവും മീഞ്ചന്ത മേൽപ്പാലവും യാഥാർത്ഥ്യമാകുന്നതോടെ സാധിക്കും. ഫറോക്ക് പഴയ പാലത്തിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ ട്രാഫിക്ക് സംവിധാനം ഏർപ്പെടുത്തും. ഭാവിയിൽ സിഗ്നൽ സംവിധാനം നിർമ്മിത ബുദ്ധിവഴി നിയന്ത്രിക്കാനുള്ള സാങ്കേതിക വിദ്യ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മേയർ ബീന ഫിലിപ്പ്, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് തുടങ്ങിയവർ പങ്കെടുത്തു.