കര്‍ഷകര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കും

post

 കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുട്ടനാട്ടിലെ കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. മടവീണു നശിച്ച ചമ്പക്കുളത്തെ പാടശേഖരങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര സർക്കാരിന്‍റെ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി എന്നിവയ്ക്ക് പുറമേ സംസ്ഥാനത്തും വിള ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. വിവിധ കാർഷിക ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് സ്മാർട്ട് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കി കർഷകർക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ഇൻഷുറൻസ് സേവനം നൽകാനുള്ള ശ്രമത്തിലാണ് സർക്കാർ.

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് കാര്‍ഷിക മേഖലയിലുള്ളവര്‍ ഏറെ പ്രതിസന്ധി നേരിടുകയാണ്. ബണ്ടുകളുടെ ഫലപ്രദമായ സംരക്ഷണത്തിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കും. അടിയന്തരമായി വെള്ളം വറ്റിക്കുന്നതിന് ജലസേചന വകുപ്പിന് നിര്‍ദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ടു മൂലം തകരാറിലായ കുട്ടനാട്ടിലെ റോഡുകളുടെ പുനരുദ്ധാരണം ദുരന്തനിവാരണ പദ്ധതിയില്‍ ഉൾപ്പെടുത്തി പൂര്‍ത്തീകരിക്കാന്‍ മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ചമ്പക്കുളം ചക്കംകരി അറുന്നൂറ് പാടശേഖരത്തിൽ മടവീഴ്ചയെ തുടർന്ന് താഴ്ന്നുപോയ മുപ്പത്തഞ്ചിൽ ചിറ ജയകുമാറിന്‍റെ വീടും മന്ത്രി സന്ദർശിച്ചു.

2018ലെ പ്രളയത്തിൽ പൂർണമായും നശിച്ചശേഷം റീബിൽഡ് കേരള പദ്ധതിയിലൂടെ നിര്‍മിച്ച വീടാണ് വീണ്ടും തകർന്നത്. വീടിന്റെ നഷ്ടം തിട്ടപ്പെടുത്തി റിപ്പോർട്ട് ചെയ്യാൻ ഗ്രാമപഞ്ചായത്ത് എൻജിനീയർക്ക് മന്ത്രി നിർദേശം നൽകി. ഈ കുടുംബത്തിന് സാമ്പത്തിക സഹായം ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.