വയോമൈത്രി സിഡിഎസ് സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു

post



വയോജനക്ഷേമത്തിൽ കേരളം മികച്ച മാതൃക: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ


കണ്ണൂർ: വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഗൗരവത്തോടെ കാണണമെന്നും കേരളം മികച്ച മാതൃകയാണെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മുഖ്യമന്ത്രിയുടെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംസ്ഥാനമിഷനുമായി ചേർന്ന് നടപ്പാക്കുന്ന വയോമൈത്രി സി ഡി എസ് സംസ്ഥാന തല ഉദ്ഘാടനവും കുടുംബശ്രീ ഇൻഷുറൻസ് പദ്ധതികളുടെ പ്രഖ്യാപനവും നൈപുണ്യ സ്‌കോളർഷിപ്പ് വിതരണവും ചെറുകുന്ന് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


വയോജനക്ഷേമം സാമൂഹ്യ പരമായ ഉത്തരവാദിത്തമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ജനന മരണ നിരക്ക് ദേശീയ ശരാശരിയേക്കാൾ കുറവാണ്. വയോജനങ്ങളെ പൊതുസമൂഹത്തിന്റെ ഭാഗമാക്കിക്കൊണ്ടുള്ള ക്ഷേമ പ്രവർത്തനങ്ങൾക്കാണ് കുടുംബശ്രീ തുടക്കമിടുന്നത്. അതിദാരിദ്ര്യ ലഘൂകരണമെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് സംസ്ഥാനം. അതിന്റെ സർവേ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ 64006 പേരാണ് അതിദാരിദ്ര്യവിഭാഗത്തിലുള്ളത്. അതിദരിദ്രരെ പൊതുസമൂഹത്തിന്റെ ഭാഗമാക്കാനുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രാദേശിക സർക്കാരുകളിലെ ത്രസിപ്പിക്കുന്ന വിഭാഗമായ കുടുംബശ്രീയുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്. സ്ത്രീ ശാക്തീകരണവും ദാരിദ്ര്യ നിർമാർജനവും മാത്രമല്ല സാമൂഹ്യ സേവന ഉല്പാദന, നിർമാണ മേഖലകളിൽ സജീവമായി ഇടപെടുന്ന ഏജൻസിയായി കുടുംബശ്രീ മാറിക്കഴിഞ്ഞു. സർവതല സ്പർശിയായ ഇടപെടലിലൂടെ ലോക നിലവാരത്തിലേക്കുയരാനും കുടുംബശ്രീക്ക് സാധിച്ചു. 20 ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യം. സാങ്കേതിക സഹായത്തോടെ കുടുംബശ്രീ വഴി പരിശീലനം നൽകാൻ സാധിക്കും. ഓക്‌സിലിയറി ഗ്രൂപ്പുകളെയും കുടുംബശ്രീകളെയും ഉപയോഗപ്പെടുത്തി തൊഴിലില്ലായ്മക്ക് പരിഹാരം കാണാനും ഒരു ലക്ഷം പുതിയ സംരംഭകരെ കണ്ടെത്താനും കഴിയുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 25000 ത്തോളം വയോജന അയൽക്കൂട്ടങ്ങളാണ് നിലവിലുള്ളത്. വയോജന പരിചരണം ഓരോ പൗരന്റേയും സമൂഹത്തിന്റേയും ഉത്തരവാദിത്തവും കടമയുമാണെന്ന ബോധം പൊതുസമൂഹത്തിന് സൃഷ്ടിച്ച് കൊണ്ട് കേരളത്തിലെ 10 സി ഡിഎസുകളെ പൈലറ്റ് അടിസ്ഥാനത്തിൽ വയോമൈത്രി സി ഡി എസാക്കി മാറ്റുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പൈലറ്റ് പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തി മറ്റ് സി ഡി എസുകളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കും.


സൂക്ഷ്മ സംരംഭങ്ങൾക്കും ഹരിത കർമ്മ സേനയ്ക്കും മറ്റു സംരഭകർക്കുമുള്ള സമഗ്ര ഇൻഷുറൻസ് (ഇൻസ്‌പൈർ) പദ്ധതി, ജീവൻ ദീപം ഇൻഷുറൻസ് പദ്ധതി എന്നിവയുടെ പ്രഖ്യാപനവും നൈപുണ്യ സ്‌കോളർഷിപ്പ് വിതരണവും മന്ത്രി നിർവ്വഹിച്ചു.