ചങ്ങാതിമാര്‍ മലയാളം പരീക്ഷ എഴുതി

post

വയനാട്: സംസ്ഥാനത്ത് ജോലിക്ക് വരുന്ന അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സാക്ഷരതാ മിഷന്റെ 'ചങ്ങാതി' പദ്ധതിയില്‍ ബത്തേരി നഗരസഭയിലെ പുതുച്ചോലയില്‍ താമസിക്കുന്ന 13 അന്യസസ്ഥാന തൊഴിലാളികള്‍ മലയാളം സാക്ഷരതാ പരീക്ഷ യെഴുതി. ഇവരില്‍ 9 പേര്‍ ബംഗാളികളും 2 പേര്‍ അസമുകാരും 2 പേര്‍ ഉത്തര്‍ പ്രദേശ് നിവാസികളുമാണ്. ബംഗാളിയായ 19 കാരനായ പിന്റുദാസണ് പ്രായംകുറഞ്ഞ പഠിതാവ്. ബംഗാളിയും 50 കാരനായ അജയ് തപ്പനാണ് മുതിര്‍ന്ന പഠിതാവ്.   മറ്റു പഠിതാക്കള്‍ പിഞ്ചുദാസ്, അജോയ്ദാസ്  (അസ്സം) പ്രദീപ്ദാസ്, ചിരംജിത്ദാസ്, നാരായണദാസ്, തപസു, അനുപം റോയി, അജിത്മണ്ടര്‍, സുഭഗ് (ബംഗാള്‍), വിശ്വജിത്ത്,  റോയികൃഷ്ണ (യു.പി).   നാല് മാസത്തോളം  വൈകുന്നേരം 7 മുതല്‍  9 വരെ നിരന്തരമായി ക്ലാസ്സെടുത്താണ് ഇവരെ മലയാളം പഠിപ്പിച്ചത്.   റിട്ട.ജവാനും വാളാട് കാട്ടിക്കുളം എച്ച്.എസ് ഹിന്ദി അധ്യാപകനുമായിരുന്ന ബത്തേരിയിലെ കെ.ഇബ്രാഹിമാണ് ഇവരെ മലയാളം പഠിപ്പിച്ചത്.  സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.എന്‍ ബാബു, അസി.കോഓര്‍ഡിനേറ്റര്‍ ടി.വി ശ്രീജന്‍, പ്രേരക്മാരായ കെ.ശ്യാമള, കെ.പി.ഷീന, ബബിതമോള്‍ എന്നിവരും ക്ലാസ്സുകള്‍ എടുത്തിരുന്നു. ബത്തേരി നഗരസഭയിലെ ജനപ്രതിനിധികളും ക്ലാസ്സുകള്‍ സന്ദര്‍ശിച്ചിരുന്നു.