അംബേദ്കര്‍ ഗ്രാമം പദ്ധതി കോളനികളുടെ മുഖഛായ മാറ്റി; മുഖ്യമന്ത്രി പിണറായി വിജയന്‍

post

വയനാട്: പാര്‍ശ്വവത്കരിക്കരിക്കപ്പെടുന്ന ജനവിഭാഗത്തിനെ മുഖ്യധാരയില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച തിരുനെല്ലി പഞ്ചായത്തിലെ ചേക്കോട്ട്, പുഴവയല്‍ കോളനി അടക്കമുളള സംസ്ഥാനത്തെ 80 കോളനികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച്  സംസാരിക്കുക യായിരുന്നു അദ്ദേഹം. ചടങ്ങില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ. കെ. ബാലന്‍ അധ്യക്ഷത  വഹിച്ചു.

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിടുന്ന  അംബേദ്കര്‍ ഗ്രാമം പദ്ധതിയിലൂടെ  കോളനികളുടെ മുഖഛായ മാറ്റാന്‍ സാധിച്ചു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 427 പട്ടികജാതി കോളനിയുടെയും 95 പട്ടിക വര്‍ഗ്ഗ കോളനിയുടെയും വികസന പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തത്. ഇതില്‍ 117 പട്ടികജാതി കോളനികളുടെയും 60 പട്ടിക വര്‍ഗ്ഗ കോളനിയുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. കുടിവെള്ള വിതരണം, ഭവന പുനരുദ്ധാരണം, റോഡുകളുടെയും നടപ്പാതകളുടെയും നിര്‍മ്മാണം, സാംസ്‌കാരിക കേന്ദ്രം, സാമൂഹിക പഠനമുറി മുതലായ അടിസ്ഥാന സൗകര്യങ്ങളാണ് പദ്ധതിയിലൂടെ കോളനികളില്‍  ഒരുക്കിയിട്ടുളളത്.. ഇതിനായി .ഒരു കോടി രൂപയാണ് ഓരോ കോളനിയിലും ചെലവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.