സാന്ത്വന സ്പര്‍ശം അദാലത്ത്; പരാതികള്‍ സ്വീകരിക്കാന്‍ ഒരുക്കിയത് ഇരുപതോളം സ്റ്റാളുകള്‍

post

കണ്ണൂര്‍: മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ഭാഗമായി കണ്ണൂര്‍, തലശ്ശേരി താലൂക്കുകളുടെ നേരിട്ടുള്ള പരാതികള്‍ സ്വീകരിക്കാനായി കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂളില്‍ ഒരുക്കിയത് ഇരുപതോളം സ്റ്റാളുകളാണ്. ആരോഗ്യവകുപ്പ്, സിവില്‍ സപ്ലൈസ്, സാമൂഹ്യ നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനം, ഫിഷറീസ്, റവന്യൂ, വ്യവസായ വകുപ്പ്, ബാങ്ക്, പ്രവാസി, മൃഗസംരക്ഷണം, ലൈഫ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ  കൗണ്ടറുകളാണ് പ്രവര്‍ത്തിച്ചത്. ഇരു താലൂക്കുകളില്‍ നിന്ന് എത്തുന്നവര്‍ക്കായി പ്രത്യേകം പ്രത്യേകം സ്റ്റാളുകള്‍ ഒരുക്കിയിരുന്നു. 

നേരത്തേ ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ക്കു പുറമെ, പുതുതായി ലഭിക്കുന്ന വിവിധ പരാതികള്‍ വകുപ്പ് തിരിച്ച് ബന്ധപ്പെട്ട കൗണ്ടറിലേക്ക് അയക്കുകയായിരുന്നു ആദ്യഘട്ടത്തില്‍ ചെയ്തത്. ബന്ധപ്പെട്ട വകുപ്പിന്റെ കൗണ്ടറില്‍ നിന്ന് ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയുന്നവ അവിടെ വച്ചു തന്നെ പരിഹരിക്കും. മന്ത്രിമാരുടെ ഇടപെടല്‍ ആവശ്യമായ പരാതികള്‍ അവരുടെ അടുക്കലേക്ക് അയക്കുകയുമാണ് ചെയ്തത്. ടോക്കണ്‍ നല്‍കിയാണ് പരാതിക്കാര്‍ക്ക് മന്ത്രിമാരെ കാണാനുള്ള അവസരം നല്‍കിയത്. ഇതിനായി ഇരു താലൂക്കുകളുടെയും പ്രത്യേക ഡെസ്‌ക്കുകളും പ്രവര്‍ത്തിച്ചിരുന്നു. 

ആരോഗ്യ വകുപ്പിന്റെ സ്റ്റാളില്‍ പ്രത്യേക മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കിയിരുന്നു. ധന സഹായത്തിനുള്ള അപേക്ഷകളാണ് ഇവര്‍ക്ക് കൂടുതലായും ലഭിച്ചത്. ധനസഹായം ലഭിക്കുന്നതിലുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ മെഡിക്കല്‍ ടീം പരിശോധിച്ച് അവിടെ വച്ച് തീരുമാനമെടുക്കാന്‍ കഴിയുന്നവ അങ്ങനെയും അല്ലാത്ത അപേക്ഷകള്‍ മന്ത്രിയുടെ പരിഗണനയ്ക്കായി നല്‍കുകയും ചെയ്തു. 

ശബ്ദങ്ങളുടെ ലോകത്തേക്ക് അന്‍വിദും; കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ക്കാര്‍ നടത്തും

എല്ലാവരെയും പോലെ ഇനി ശബ്ദങ്ങളുടെ ലോകത്ത് അന്‍വിദും ഉണ്ടാവും. 90 ശതമാനം കേള്‍വി നഷ്ടപ്പെട്ട അന്‍വിദിന് സംസ്ഥാന സര്‍ക്കാരിന്റെ ശ്രുതിതരംഗം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സൗജന്യമായി നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉറപ്പ് നല്‍കി.

നാറാത്ത് സ്വദേശികളായ ദീപ -സനല്‍ ദമ്പതികളുടെ മകനാണ് ഒന്നര വയസുകാരന്‍ അന്‍വിദ്. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ചെവിയുടെ കോക്ലിയയില്‍ കോശം നശിക്കുന്ന രോഗം പിടിപെടുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ അല്ലാതെ മറ്റൊരു മാര്‍ഗം ഉണ്ടായിരുന്നില്ല. ഇംപ്ലാന്റേഷനു മുമ്പായി ഹിയറിങ്ങ് എയ്ഡ് വച്ചു തെറാപ്പി നടത്താനും നിര്‍ദേശിച്ചു. ഇതിനായി ലക്ഷങ്ങള്‍ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ അത്രയും തുക സ്വരൂപിക്കാന്‍ ബസ് ്രൈഡവറായ അച്ഛന്‍ സനലിനു സാധിക്കുമായിരുന്നില്ല. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത സനലും കുടുംബവും വാടക വീട്ടിലാണ് താമസം. കൊവിഡ് കാരണം മാസങ്ങളോളം വരുമാനവും മുടങ്ങി. തന്റെ കഷ്ടപ്പാടുകള്‍ മന്ത്രിയോട് പറയുമ്പോള്‍ അമ്മ ദീപയുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.

പരാതികളെല്ലാം കേട്ട മന്ത്രി, കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഉറപ്പു നല്‍കി. അതിനുവേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സാമൂഹ്യ സുരക്ഷാ മിഷന് മന്ത്രി നിര്‍ദ്ദേശവും നല്‍കി. കുട്ടിയുടെ കേള്‍വിയുടെ നില സംബന്ധിച്ച് ഗവ. ഇ എന്‍ ടി സര്‍ജന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും ഓഡിയോളജി റിപ്പോര്‍ട്ടും സഹിതം അപേക്ഷ സാമൂഹ്യ സുരക്ഷ മിഷന് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയക്ക് വേണ്ട സജ്ജീകരണങ്ങള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിക്കും സര്‍ക്കാരിനും നന്ദി പറയവെ, അമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.