സാന്ത്വന സ്പര്‍ശം: മന്ത്രിമാര്‍ പങ്കെടുക്കുന്ന ജില്ലയിലെ പരാതി പരിഹാര അദാലത്ത് 15, 16, 18 തീയതികളില്‍

post

പത്തനംതിട്ട : ജില്ലയില്‍ സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15, 16, 18 തീയതികളില്‍ നടക്കും. ജില്ലയിലെ അദാലത്തില്‍ ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. പത്തനംതിട്ടയില്‍ ഫെബ്രുവരി 15ന് നടക്കുന്ന അദാലത്തില്‍ കോഴഞ്ചേരി, അടൂര്‍ താലുക്കുകളിലെ പരാതികളാണു പരിഗണിക്കുക. കോന്നിയില്‍ ഫെബ്രുവരി 16ന് നടക്കുന്ന അദാലത്തില്‍ കോന്നി, റാന്നി താലൂക്കുകളിലെ പരാതികളും തിരുവല്ലയില്‍ ഫെബ്രുവരി 18ന് നടക്കുന്ന അദാലത്തില്‍ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ പരാതികളും പരിഗണിക്കും.

ഫെബ്രുവരി മൂന്നിന്  ഉച്ചയ്ക്കു മുതല്‍ ഫെബ്രുവരി ഒന്‍പതിന് വൈകിട്ട് വരെ പരാതികള്‍ സ്വീകരിക്കും. പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കില്ല. അക്ഷയ സെന്ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. അദാലത്തില്‍ നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടത്തുന്നത്.  ആദിവാസി മേഖലകളില്‍ കഴിയുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിന് അക്ഷയ സെന്ററുകള്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. ആദിവാസി വിഭാഗങ്ങളുടെ അടുത്തേക്കു പോയി പരാതി സ്വീകരിക്കും. ഇതിനുള്ള പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ ഏകോപിപ്പിക്കും. സാന്ത്വന സ്പര്‍ശത്തിന്റെ പ്രധാന ചുമതല ജില്ലാ കളക്ടര്‍ക്കാണ്.  

പരാതി കൈകാര്യം ചെയ്യുന്നതിന് അക്ഷയ സെന്ററുകള്‍ക്ക് ഓണ്‍ലൈനില്‍ പരിശീലനം നല്‍കും. പരാതികള്‍ പരിശോധിക്കുന്നതിന് അഞ്ചംഗ ഉദ്യോഗസ്ഥ ടീമിനെ ജില്ലാ കളക്ടര്‍ നിയോഗിക്കും. റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി  എന്നീ അഞ്ചു വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരാണ് ടീമില്‍ ഉണ്ടാവുക. ഓണ്‍ലൈനില്‍ അപേക്ഷ ലഭിക്കുമ്പോള്‍ തന്നെ, ജില്ലാതലത്തില്‍ പരിഹരിക്കാവുന്നതും സംസ്ഥാനതലത്തില്‍ പരിഹരിക്കാവുന്നതുമായി ഈ ടീം തരംതിരിക്കും. പരാതിക്കാര്‍ക്ക് അദാലത്തില്‍ നേരിട്ട് മറുപടി നല്‍കാവുന്ന നിലയില്‍ പരാതികള്‍ പരിഹരിക്കും. പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകര്‍ക്ക് നല്‍കുന്ന മറുപടിയും വിശദീകരണവും വ്യക്തതയുള്ള രീതിയിലാകും. പരാതി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കും. പിന്നീട് ഈ പ്രശ്‌നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും മറുപടിയില്‍ ഉണ്ടാകും.

സാന്ത്വന സ്പര്‍ശം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണും. അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ നിയമഭേദഗതി വഴിയോ ചട്ടത്തില്‍ മാറ്റം വരുത്തിയോ നയപരമായ തീരുമാനം വഴിയോ പരിഹരിക്കേണ്ട കാര്യങ്ങളും ഉണ്ടാകും. അത്തരം പ്രശ്‌നങ്ങള്‍ ജില്ലാ കളക്ടര്‍ ഏകീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. അദാലത്തുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.