ഉറവിടമാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കായി അനുവദിച്ച 4.25 കോടി രൂപ ചെലവഴിച്ചു

post

പത്തനംതിട്ട :  സ്വച്ഛ് ഭാരത് മിഷന്റെ (ഗ്രാമീണ്‍) ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് ഉറവിടമാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കായി നാളിതുവരെയുള്ള 6.12 കോടി രൂപ നല്‍കിയതില്‍ 4.25 കോടി രൂപയാണ് (69.40%) ചെലവഴിച്ചിട്ടുള്ളത്.

വേള്‍ഡ് ബാങ്ക് സഹായമായ പെര്‍ഫോമന്‍സ് ബേസ്ഡ് ഇന്‍സെന്റീവ് ഗ്രാന്റിനത്തില്‍ 14.35 കോടി രൂപയാണ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഓരോ പഞ്ചായത്തിലേയും കുടുംബങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തുക നല്‍കിയിട്ടുള്ളത്. ഈ തുക പൂര്‍ണ്ണമായും ചെലവഴിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 31 ആയിരിക്കെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ ചെലവ് 16.60 ശതമാനം മാത്രമാണ്.

അംഗന്‍വാടിസ്‌കൂള്‍ ശുചിമുറികള്‍,  പൊതുശുചിമുറികളുടെ നിര്‍മ്മാണം, ഗാര്‍ഹിക ശൗചാലയങ്ങള്‍ സ്ഥാപിക്കല്‍, ഗാര്‍ഹിക ശൗചാലയങ്ങളുടെ റെട്രോഫിറ്റിംഗ്, സ്ത്രീ സൗഹൃദ ശുചിമുറികള്‍ക്കായി നാപ്കിന്‍ ഡിസ്‌ട്രോയര്‍ മെഷീന്‍ വാങ്ങല്‍, ഹരിത കര്‍മ്മസേനക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങി നല്‍കല്‍, വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ലീഫ്‌ലെറ്റുകള്‍, ചുവരെഴുത്തുകള്‍, ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കല്‍, സ്‌കൂളുകളില്‍ അജൈവ പാഴ് വസ്തു ശേഖരണത്തിനുള്ള ബിന്നുകള്‍ സ്ഥാപിക്കല്‍, ഗ്രാമപഞ്ചായത്തുകളില്‍ അജൈവ പാഴ്‌വസ്തു ശേഖരണത്തിനുള്ള മിനി എം.സി.എഫ്, എം.സി.എഫ്, ആര്‍.ആര്‍.എഫ് എന്നിവ സ്ഥാപിക്കല്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ജൈവ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള തുമ്പൂര്‍മൂഴി ബിന്നുകള്‍ സ്ഥാപിക്കല്‍, ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ശുചിമുറി സ്ഥാപിക്കല്‍ തുടങ്ങിയവ ഈ ഫണ്ടുപയോഗിച്ച് ഏറ്റെടുത്ത് നടപ്പിലാക്കാം.