വൈദ്യുതി ഉപയോഗമില്ലാതെ സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെ കുടിവെള്ള വിതരണം

post

പത്തനംതിട്ട: ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രകൃതി ദത്തമായ മാര്‍ഗത്തിലൂടെ എത്തിച്ച് സന്നിധാനത്തും പരിസരങ്ങളിലും പ്രതിദിനം വിതരണം ചെയ്യുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം. വൈദ്യുതിയുടേയും യന്ത്രങ്ങളുടേയും സഹായമില്ലാതെയാണ് ഈ ജലവിതരണമെന്നതാണ് പ്രത്യേകത. പ്രകൃതിദത്ത ഒഴുക്കിനെ തടഞ്ഞ് നിര്‍ത്താന്‍ സന്നിധാനത്തിന് മുകളിലായി നിര്‍മിച്ച ചെക്ക് ഡാമിന്റെയും വന്‍ തോതില്‍ വെള്ളം ശേഖരിക്കാന്‍ പണി തീര്‍ത്ത കൂറ്റന്‍ സംഭരണികളുടേയും സഹായത്തോടെയാണീ ജലവിതരണം.

സന്നിധാനത്തിന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള കുന്നാര്‍ ഡാം, നാല് കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിച്ച ചെക്ക് ഡാം, അഞ്ഞൂറ് മീറ്റര്‍ അകലെയുള്ള കുമ്പളം തോട് എന്നിവിടങ്ങളാണ് ഈ പദ്ധതിയുടെ ഉറവിടം. സന്നിധാനത്തിന് സമീപം പാണ്ടിത്താവളത്ത് നിര്‍മിച്ച പത്ത് കൂറ്റന്‍ ടാങ്കുകളിലേക്ക് ഈ മൂന്ന് സ്രോതസുകളില്‍ നിന്നും ഗുരുത്വാകര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളമെത്തിക്കുകയാണ് ആദ്യഘട്ടം. ഇതിന് ശേഷം സ്റ്റോറേജ് ടാങ്കിലേക്ക് വെള്ളം സംഭരിക്കും. അടുത്ത ഘട്ടത്തില്‍ സപ്ലൈ ടാങ്കിലെത്തിച്ച് ക്ലോറിനേഷന്‍ ചെയ്ത ശേഷമാണ് വെള്ളം ടാപ്പുകള്‍ വഴി വിതരണം ചെയ്യുന്നത്. ഇതിനായി 20 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ളആറ് ടാങ്കുകള്‍, 18 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഒരു ടാങ്ക്, 60 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള പുതിയൊരു ടാങ്ക്, ഒരു ലക്ഷം വീതം വെള്ളം സംഭരിക്കുന്ന രണ്ട് പഴയ ടാങ്കുകള്‍ എന്നിവയുണ്ട്.ചെക്ക് ഡാമുകളില്‍ നിന്നും മറ്റും വെള്ളമെത്തിക്കുന്നതിനും തുടര്‍ന്നുള്ള വിതരണത്തിനുമായി സംരക്ഷണ കവചമുള്ള പൈപ്പുകളാണ് ഉപയോഗിക്കുന്നത്. വന്യമൃഗങ്ങളില്‍ നിന്നുള്‍പ്പെടെ സംരക്ഷണം ഉറപ്പാക്കിയാണ് പൈപ്പുകളും ടാപ്പും ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്തരുടെ എണ്ണം നിയന്ത്രിച്ചതിനാല്‍ ഇപ്രാവശ്യം പ്രകൃതിദത്ത മാര്‍ഗത്തിലൂടെ എത്തിക്കുന്ന വെള്ളം മാത്രമാണ് സന്നിധാനത്തും പരിസരത്തും വിതരണം ചെയ്യുന്നത്. സാധാരണ മണ്ഡല കാലങ്ങളില്‍ ഭക്തരുടെ എണ്ണം കൂടുതലുള്ളതിനാല്‍ പമ്പയില്‍ നിന്ന് ശരംകുത്തി വഴി വാട്ടര്‍ അതോറിറ്റി എത്തിക്കുന്ന വെള്ളവും സന്നിധാനത്ത് വിതരണത്തിന് ഉപയോഗിക്കും. ഉയരത്തിലുള്ള ശരംകുത്തിയിലെ ടാങ്കില്‍ നിന്നും ഗുരുത്വാകര്‍ഷണ മാര്‍ഗത്തിലൂടെ തന്നെയാണ് പാണ്ടിത്താവളത്തേക്ക് വാട്ടര്‍ അതോറിറ്റിയും വെള്ളമെത്തിക്കുന്നത്.

ദേവസ്വം ബോര്‍ഡിന്റെ കീഴിലെ 15 ഓളം ജീവനക്കാരാണ് ഈ ജല വിതരണത്തിനായി സേവനം ചെയ്യുന്നത്. ഈ വെള്ളത്തിന്റെ ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ളവ നിര്‍വഹിക്കുന്നതും ദേവസ്വം ബോര്‍ഡാണ്. ഇതോടൊപ്പം മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവയും എല്ലാ ദിവസവും ടാങ്കുകളില്‍ പരിശോധന നടത്തുന്നുണ്ട്. പാണ്ടിത്താവളം മുതല്‍ നടപ്പന്തലിന് സമീപത്തെ വനം വകുപ്പ് ഓഫീസ് വരെയാണ് ശബരി തീര്‍ഥമെന്ന പേരിലുള്ള ദേവസ്വം ബോര്‍ഡിന്റെ കുടിവെള്ള വിതരണം. ഇതിനായി 1000 ലിറ്റര്‍ വീതം ശേഷിയുള്ള അഞ്ച് പ്ലാന്റുകള്‍, 500 ലിറ്റര്‍ ശേഷിയുള്ള അഞ്ച് പ്ലാന്റുകള്‍, 10 ഡിസ്പെന്‍സര്‍ യൂണിറ്റുകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ഇപ്രാവശ്യം കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുടാപ്പുകളിലൂടെയുള്ള വിതരണം നടത്തുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ അസി. എന്‍ജിനിയറുടെ നേതൃത്വത്തിലാണ് ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.