മത്സരരംഗത്ത് 3,698 സ്ഥാനാര്‍ഥികള്‍

post

10,78,599 സമ്മതിദായകര്‍ ഇന്ന് ബൂത്തിലേക്ക്

പത്തനംതിട്ട: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നത് 3,698 സ്ഥാനാര്‍ഥികള്‍. ഇവരെ തെരഞ്ഞെടുക്കാന്‍ 10,78,599 സമ്മതിദായകര്‍ ഇന്ന് (ഡിസംബര്‍ 8) ബൂത്തുകളിലെത്തും. നഗരസഭകള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി വാര്‍ഡുകളിലേക്ക് ആകെ 3,698 സ്ഥാനാര്‍ഥികളുണ്ട്. ഗ്രാമ പഞ്ചായത്തുകളില്‍ 788 വാര്‍ഡുകളില്‍ 2,803 സ്ഥാനാര്‍ഥികളും ബ്ലോക്ക് പഞ്ചായത്തില്‍ 106 മണ്ഡലങ്ങളില്‍ 3,42 സ്ഥാനാര്‍ഥികളും ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളില്‍ 60 സ്ഥാനാര്‍ഥികളും നഗരസഭയുടെ 132 മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ 493 സ്ഥാനാര്‍ഥികളും ജനവിധി തേടും.

1,459 പോളിംഗ് ബൂത്തുകളില്‍ 8,844 പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിന് തയാറായിക്കഴിഞ്ഞു. ഇന്നലെ വിതരണ കേന്ദ്രങ്ങളില്‍ നിന്നും പോളിംഗ് സാമഗ്രികളുമായി പോളിംഗ് ബൂത്തുകളിലെത്തിയ ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. പോളിംഗ് കൗണ്ടറുകള്‍ സ്ഥാപിച്ച് സ്ഥാനാര്‍ഥികളുടെ പട്ടിക വോട്ടര്‍മാര്‍ക്ക് കാണാവുന്നവിധം പതിച്ച് പോളിംഗ് ഏജന്റുമാര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കി വോട്ടെടുപ്പിനുള്ള തയാറിലാണ്.  പോളിംഗ് തുടങ്ങുന്നതിന് മുന്‍പ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക്ക്പോള്‍ നടക്കും.

കോവിഡിന്റെ സാഹചര്യത്തില്‍ ബൂത്തുകള്‍ അണുവിമുക്തമാക്കും. ഒരു പോളിംഗ് സ്റ്റേഷനില്‍ നാല് പോളിംഗ് ഉദ്യോഗസ്ഥരും ഒരു അറ്റന്‍ഡറും ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. സ്ഥാനാര്‍ഥികളുടെ ബൂത്ത് ഏജന്റുമാര്‍ പത്തില്‍ കൂടാന്‍ പാടില്ല. പോളിംഗ് ഏജന്റുമാരുടെ ഇരിപ്പിടങ്ങള്‍ സാമൂഹ്യ അകലം പാലിച്ച് ക്രമീകരിക്കും.  പോളിംഗ് ബൂത്തിന് പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും കരുതും. പോളിംഗ് ബൂത്തിന് മുന്‍പില്‍ വോട്ടര്‍മാര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് ക്യൂ നില്‍ക്കുന്നതിന് നിശ്ചിത അകലത്തില്‍ പ്രത്യേകം മാര്‍ക്ക് ചെയ്യും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടാകും. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍ എന്നിവര്‍ക്ക് ക്യു നിര്‍ബന്ധമില്ല. പോളിംഗ് സ്റ്റേഷനുകളുടെ നിശ്ചിത ദൂരപരിധിക്ക് പുറത്ത് സ്ഥാനാര്‍ഥികളോ മറ്റോ സ്ലിപ്പ് വിതരണം നടത്തുന്ന സ്ഥലത്ത് സോപ്പ്, വെള്ളം, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും കരുതണം. സ്ലീപ് വിതരണത്തിന് രണ്ടു പേരില്‍ കൂടാന്‍ പാടില്ല. സ്ലിപ്പ് വിതരണം നടത്തുന്നവര്‍ മാസ്‌ക്, കൈയുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം.

വിപുലമായ സുരക്ഷാ ക്രമീകരണം പോലീസ് ഒരുക്കിയിട്ടുണ്ട്. ഓരോ ഇലക്ഷന്‍ സബ് ഡിവിഷനും ഓരോ ഡിവൈഎസ്പിയുടെ നിയന്ത്രണത്തിന്‍ കീഴിലാക്കിയിട്ടുണ്ട്. ഓരോ ഇലക്ഷന്‍ സബ് ഡിവിഷനിലും 11 പോലീസ് ഉദ്യോഗസ്ഥര്‍ വീതമുള്ള സ്ട്രൈക്കിംഗ് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ 23 പോലീസ് സ്റ്റേഷനുകളിലും ഓരോ സ്ട്രൈക്കിംഗ് ഫോഴ്‌സിനെ ഏര്‍പ്പെടുത്തി. കൂടാതെ ജില്ലാപോലീസ് മേധാവി കെ.ജി. സൈമണിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഒരു സ്ട്രൈക്കിങ് ഫോഴ്സും പ്രവര്‍ത്തിക്കും.

ഒരു പോലീസ് സ്റ്റേഷന് രണ്ടുവീതം ക്രമസമാധാന ചുമതലയുള്ള പട്രോളിംഗ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 102 ഗ്രൂപ്പ് പട്രോള്‍ സംഘങ്ങള്‍ ഉണ്ടാവും. 1024 ക്ലസ്റ്ററുകളിലായി 1459 ബൂത്തുകളാണ് ജില്ലയിലുള്ളത്. 625 ഒറ്റ ബൂത്തുകളും, 377 ഇരട്ട ബൂത്തുകളും, മൂന്ന് ബൂത്തുകളുള്ള 12 കേന്ദ്രങ്ങളും നാല് എണ്ണമുള്ള എട്ട് കേന്ദ്രങ്ങളും ആറ് ബൂത്തുള്ള രണ്ട് കേന്ദ്രങ്ങളുമാണുള്ളത്. എത്തിപ്പെടാനാവാത്ത രണ്ടു ബൂത്തുകള്‍ ഉള്ളത് ഗവിയിലാണ്്. ഇവിടേയ്ക്ക് നിലവിലേതു കൂടാതെ ഒരു പോലീസ് ഉദ്യോഗസ്ഥനെക്കൂടി നിയോഗിച്ചിട്ടുണ്ട്. സെന്‍സിറ്റീവ് ബൂത്തുകളിലും അഡീഷണലായി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ജില്ലയിലാകെ 179 സെന്‍സിറ്റീവ് ബൂത്തുകളാണുള്ളത്. അതീവ പ്രശ്‌നബാധിത ബൂത്തുകളില്ല. അഞ്ച് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.