പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ജില്ലയില്‍ വായ്പ നല്‍കിയത് 90.91 കോടി രൂപ

post

പത്തനംതിട്ട: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ വിവിധ പദ്ധതികളിലായി പത്തനംതിട്ട ജില്ലയില്‍ വായ്പ നല്‍കിയത് 90.91 കോടി രൂപ. അര്‍ഹരായ 3,350 പേര്‍ക്കാണ് വിവിധ പദ്ധതികളിലൂടെ സഹായം ലഭ്യമായത്. 

ജില്ലയിലെ താഴ്ന്ന വരുമാനക്കാരായ പിന്നോക്ക, മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് വിവിധ പദ്ധതികളിലായി വായ്പ നല്‍കിവരുന്നത്. പ്രഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നതിനുള്ള വിദ്യാഭ്യാസ വായ്പയായി 5.55 കോടി രൂപയാണു 146 വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയത്. തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും നടത്തുന്നതിനുമായി സ്വയംതൊഴില്‍ വായ്പയായി 1,189 പേര്‍ക്ക്  24.38 കോടി രൂപയും നല്‍കി. 

ഭവന രഹിതക്കായുള്ള 'എന്റെ വീട് ഭവന പദ്ധതി' പ്രകാരം 43 കുടുംബങ്ങള്‍ക്ക് 2.40 കോടി രൂപ ഭവന വായ്പയും നല്‍കി. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹ ആവശ്യങ്ങള്‍ക്കായുള്ള 'വിവാഹ ധനസഹായ വായ്പ' പദ്ധതിയില്‍ 391 കുടുംബങ്ങള്‍ക്ക് 6.75 കോടി രൂപ നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്നും തൊഴില്‍ നഷ്ടപ്പെട്ടു വന്ന പ്രവാസികള്‍ക്ക് ഉപജീവന മാര്‍ഗമായി സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള വായ്പ പദ്ധതിയായ 'റിടേണ്‍' പദ്ധതിയിലൂടെ 13 പേര്‍ക്ക് 93.51 ലക്ഷം രൂപ നല്‍കി. 

ജില്ലയിലെ 41 പഞ്ചായത്തുകളിലെ 5,216 കുടുംബശ്രീ അംഗങ്ങള്‍ക്കായി മൈക്രോ ക്രെഡിറ്റ്/മഹിളാ സമൃദ്ധി യോജന വായ്പയായി 15.86 കോടി രൂപ നല്‍കി. വായ്പയെടുത്ത ശേഷം തിരിച്ചടവ് യഥാസമയം നടത്താതെ ഭീമമായ കുടിശികയായ ഗുണഭോക്താക്കളുടെ വായ്പ 'ആശ്വാസ കിരണം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 പേര്‍ക്ക് 24.90 ലക്ഷം രൂപ പുനഃക്രമീകരണം നടത്തി പുതുക്കി നല്‍കി. ഇവ കൂടാതെ മറ്റ് വിവിധ പദ്ധതികളിലായി 1,548 പേര്‍ക്ക് 34.80 ലക്ഷം രൂപ വായ്പ നല്‍കി.

വായ്പയെടുത്ത ശേഷം മരണപ്പെട്ടതോ ദാരുണമായ രോഗാവസ്ഥയിലുള്ളതോ ആയ വായ്പകാര്‍ക്ക് തിരിച്ചടവിന് പരമാവധി ഇളവ് നല്‍കുന്ന കോര്‍പറേഷന്റെ എല്‍.ഡി.ആര്‍.എഫ്. അദാലത്ത് പദ്ധതിയില്‍ 55 വായ്പകള്‍ക്ക് 37.02 ലക്ഷം രൂപ ഇളവ് നല്‍കി തീര്‍പ്പാക്കുകയും ചെയ്തിട്ടുണ്ട്.