ജില്ലയുടെ സ്വന്തം പരുന്താട്ടം ഹിമാചല്‍പ്രദേശില്‍

post

പത്തനംതിട്ട: കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സമഗ്രശിക്ഷ ഏറ്റെടുത്തു നടത്തുന്ന ഒരു പരിപാടിയാണ് 'ഏക്  ഭാരത്, ശ്രേഷ്ഠ ഭാരത്' പ്രോഗ്രാം. ഇന്ത്യയിലെ വ്യത്യസ്ത സംസ്‌കാരങ്ങളെ പരിചയപ്പെടുത്തുന്നതിനും പൈതൃക കലകളെകുറിച്ച് പരസ്പര ധാരണ കൈവരിക്കുന്നതിനും ഉദ്ദേശിച്ചു നടത്തപ്പെടുന്ന ഈ പരിപാടിയില്‍ കേരളം, ഹിമാചല്‍പ്രദേശ് എന്നീ  സംസ്ഥാനങ്ങളിലെ കുട്ടികളെ ഉള്‍പ്പെടുത്തി പ്രോഗ്രാം നടന്നു. കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഏതാനും ജില്ലകളിലെ കുട്ടികള്‍ക്കാണ് ഇതില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്. പത്തനംതിട്ട ജില്ല പുരാതന കലാരൂപമായ പരുന്താട്ടം അവതരിപ്പിച്ചു. 

കീഴാള ജനതയ്ക്കിടയില്‍ കുടുംബ ദോഷങ്ങള്‍ അകറ്റുന്നതിനും പൂര്‍വിക ആത്മാക്കളെ ഉണര്‍ത്തുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ള പരുന്തുകളിയുടെ പരിഷ്‌കൃത കലാരൂപമത്രെ പരുന്താട്ടം. പരുന്തിന്റെ വേഷത്തില്‍ ചുണ്ടും ചിറകുകളും വെച്ചുകെട്ടി കൈകളില്‍ ഘടിപ്പിച്ചിരിക്കുന്ന കൂറ്റന്‍ പനയോല ചേര്‍ത്ത് കെട്ടിയാണ് അവതരണം. കോന്നി പി.എസ്.വി.പി.എം. സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി   അഭിനവ് ദിലീപ് പരുന്തായി വേഷമിട്ടു. കലഞ്ഞൂര്‍ ജി.വി.എച്ച്.എസ്.എസ്.ലെ ഇഷ ജാസ്മിന്‍, അഥീന എന്നീ കുട്ടികളും പ്രമാടം നേതാജി ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്വാതി എസ് നായരും, സ്‌നേഹ എസ്. നായരും ഹിമാചല്‍ പ്രദേശിലെ കുട്ടികളുമായി സംവദിക്കാന്‍ അവസരം ലഭിച്ചു. ഈ പരിപാടികളില്‍ ജില്ലയില്‍ നിന്നും സമഗ്ര ശിക്ഷ പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ കെ. വി. അനില്‍, പ്രോഗ്രാം ഓഫീസര്‍ ജോസ് മാത്യു, കോന്നി ബി പി സി ലേഖ എന്നിവരും പങ്കെടുത്തു.