പാലം ഇരുകരകളെയും ഹൃദയങ്ങളെയും ബന്ധിപ്പിക്കുന്നു: മന്ത്രി ജി. സുധാകരന്‍

post

പത്തനംതിട്ട എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 464 പാലങ്ങളുടെ നിര്‍മാണം ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കിയ പേരൂച്ചാല്‍ പാലം  നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാലം ഇരുകരകളെയും ജനസമൂഹങ്ങളുടെ ഹൃദയങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ചാലകമായാണ് വര്‍ത്തിക്കുന്നത്. ഇതിനോടകം 120 പാലങ്ങള്‍ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നു കൊടുത്തു. ഉടന്‍ 50 പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിക്കും. ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ 500 പാലങ്ങളുടെ എങ്കിലും നിര്‍മാണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ 50 വര്‍ഷക്കാലത്ത് നടന്ന നിര്‍മാണത്തേക്കാള്‍ കൂടുതല്‍ നിര്‍മാണമാണ് കഴിഞ്ഞ മൂന്നര വര്‍ഷമായി കേരളത്തില്‍ നടന്നത്.  2500 റോഡുകള്‍ പുനര്‍ നിര്‍മിച്ചു. രണ്ടായിരത്തില്‍ അധികം സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചു.
പാലങ്ങള്‍ ചട്ടപ്പടി മാത്രമേ നിര്‍മിക്കാന്‍ പാടുള്ളൂ. ആദ്യം അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുത്തതിനു ശേഷം പാലം നിര്‍മാണം ആരംഭിക്കണം. ചട്ടപ്പടി നിര്‍മിക്കാത്ത 43 പാലങ്ങള്‍ ആയിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആകാശത്ത് നിന്നത്. ഇപ്പോള്‍ ഇവയ്‌ക്കെല്ലാം അപ്രോച്ച് റോഡ് നിര്‍മിച്ചു. ഉദ്ഘാടനം നടത്തുക എന്ന രാഷ്ട്രീയക്കാരുടെ എടുത്തുചാട്ടവും അതിമോഹവുമാണ് ഇതിനുപിന്നില്‍. ഇതിന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നു. കേരളത്തില്‍ എങ്ങനെയാണ് പൊതുമരാമത്ത് പണികള്‍ നേരത്തെ നടന്നിരുന്നത് എന്നതിന് തെളിവാണ് പേരൂര്‍ച്ചാല്‍ പാലം നിര്‍മിക്കാന്‍ 23 വര്‍ഷം എടുത്തത്. തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്നതിന് മുമ്പ് പേരൂര്‍ച്ചാല്‍ പാലം തുറന്ന് കൊടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി മന്ത്രി പറഞ്ഞു.
രാജു എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കൃഷ്ണകുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ എബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം സൂസന്‍ അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം അക്കാമ്മ ജോണ്‍സണ്‍, അയിരൂര്‍ ഗ്രാമപഞ്ചായത്തംഗം സുലേഖ ചന്ദ്രശേഖരന്‍, ചെറുകോല്‍ ഗ്രാമ പഞ്ചായത്തംഗം മേരി തോമസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി പി ഐ എം റാന്നി ഏരിയ സെക്രട്ടറി പി ആര്‍ പ്രസാദ്, അഡ്വ. മനോജ് ചരളേല്‍, ഫിലിപ്പ് കുരുടാമണ്ണില്‍, വി പ്രസാദ്, ഹരിപ്രസാദ്, ആലിച്ചന്‍ ആറൊന്നില്‍, സമദ്‌മേപ്രത്ത്, സജി ഇടിക്കുള, അന്‍സാരി മന്ദിരം, വിനോദ് കുമാര്‍ മന്ദിരം, ആര്‍. അജയകുമാര്‍, പ്രകാശ് തോമസ്, ഷൈന്‍ ജി കുറുപ്പ്, പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, കെ.ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, സാം കുട്ടി പാലയ്ക്കാമണ്ണില്‍, ബഹനാന്‍ ജോസഫ്,  പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ബി ഉണ്ണികൃഷ്ണന്‍നായര്‍,  പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ എന്‍ ബിന്ദു, നിരത്തുവിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ആര്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിജി തോമസ്  തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ദേശവാസികളായ ആയിരങ്ങളെ സാക്ഷിയാക്കിയാണ് മന്ത്രി പാലം നാടിനായി സമര്‍പ്പിച്ചത്.