കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സ്യ മാര്‍ക്കറ്റുകള്‍ ആരംഭിക്കും: മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

post

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സ്യ ഫെഡ് മത്സ്യ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന് അനുവദിച്ച മത്സ്യഫെഡ് ഫിഷ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

വൈവിധ്യവും ഗുണമേന്മയും ശുചിത്വവുമുള്ള മത്സ്യം ന്യായവിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നുള്ളതാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ഈ പദ്ധതി ഏറ്റെടുക്കാന്‍ തയാറായ ആറു മണ്ഡലങ്ങളില്‍ ഒരു മണ്ഡലമാണ് കോന്നിയെന്നും മന്ത്രി പറഞ്ഞു.

സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. അഡ്വ.കെ യു ജനീഷ് കുമാര്‍ എംഎല്‍എ മുന്‍ ബാങ്ക് പ്രസിഡന്റ് കോന്നിയൂര്‍ ബാലചന്ദ്രന്  ആദ്യ വില്‍പന നടത്തി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോന്നി മണ്ഡലത്തില്‍ സമഗ്രമായ ഭക്ഷ്യ സുരക്ഷയാണ് ലക്ഷ്യമിടുന്നതെന്ന് എംഎല്‍എ പറഞ്ഞു. ഫിഷ് മാര്‍ക്കറ്റ് ഏറ്റെടുക്കാന്‍ തയാറായ അരുവാപ്പുലം ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിനെ എംഎല്‍എ അഭിനന്ദിച്ചു.