പത്തനംതിട്ട ഏറ്റവും കൂടുതല്‍ പൊതുമരാമത്ത് വികസനം നടത്തുന്ന ജില്ലകളില്‍ ഒന്ന്: മന്ത്രി ജി. സുധാകരന്‍

post

പത്തനംതിട്ട: കേരളത്തില്‍ ഏറ്റവും കൂടുതല്‍ പൊതുമരാമത്ത് വികസനം നടത്തുന്ന ജില്ലകളില്‍ ഒന്നാണ് പത്തനംതിട്ടയെന്ന്  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. എംസി റോഡിലെ പുനരുദ്ധാരണം ചെയ്ത തിരുവല്ല ടൗണ്‍ ഭാഗത്തിന്റെ ഉദ്ഘാടനം തിരുവല്ല പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കിലോമീറ്ററിന് നാലുകോടി രൂപ ചിലവിലാണ് എംസി റോഡിലെ തിരുവല്ല ടൗണ്‍ ഭാഗത്തിന്റെ രണ്ടു കിലോമീറ്റര്‍ ഭാഗം പുനരുദ്ധാരണം ചെയ്തത്. തിരുവല്ല നഗരത്തിന്റെയും നിവാസികളുടെയും മാന്യതയും നിലവാരവും കണക്കിലെടുത്ത് അത്യാധുനിക രീതിയിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് തിരുവല്ലയില്‍ നടത്തിയിട്ടുള്ളത്. അത്യാധുനിക രീതിയില്‍, ഫുട്ട് പാത്ത്, സുരക്ഷാ മാനദണ്ഡങ്ങള്‍, വാട്ടര്‍ അതോറിറ്റിക്കുവേണ്ടി വിവിധ വ്യാസത്തിലുള്ള ഡക്റ്റൈല്‍ അയണ്‍ പൈപ്പുകള്‍, വീതികൂട്ടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി പുനരുദ്ധാരണം ചെയ്തതു കൊണ്ടാണ് ആകെ എട്ടു കോടിയോളം രൂപ ചിലവ് വന്നത്. അമ്പലപ്പുഴ തിരുവല്ല റോഡിന്റെ രണ്ടാംഘട്ടമായ പൊടിയാടി - തിരുവല്ല റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവല്ല ബൈപാസില്‍ മഴുവങ്ങാട് മുതല്‍ മല്ലപ്പള്ളി റോഡ് വരെയുള്ള സ്ട്രീറ്റ് ലൈറ്റുകളുടെ സ്വിച്ച്ഓണ്‍ കര്‍മവും മന്ത്രി നിര്‍വഹിച്ചു. കെഎസ്ടിപി രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോകബാങ്കിന്റെ ധനസഹായത്തോടെ മൂവാറ്റുപുഴ ഡിവിഷന്റെ കീഴിലാണ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്തിയത്.

തിരുവല്ല ടൗണ്‍ പുനരുദ്ധാരണം, ബൈപാസ് നിര്‍മാണം എന്നിവ നഗരത്തിന്റെ ശാപമായിരുന്ന ഗതാഗതകുരുക്കിന് പരിഹാരമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആന്റോ ആന്റണി എംപി പറഞ്ഞു. അലൈന്‍മെന്റില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ച് ബൈപാസിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. സ്ട്രീറ്റ് ലൈറ്റുകള്‍ കൂടി തെളിയുന്നതോടെ നഗരത്തിന്റെ ഭംഗി പതിന്‍മടങ്ങ് വര്‍ധിക്കുമെന്നും എംപി പറഞ്ഞു.

 ഇ.കെ.കെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട് 7.78 കോടി രൂപക്കാണ് തിരുവല്ല ടൗണ്‍ പുനരുദ്ധാരണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്. മഴുവങ്ങാട് മുതല്‍ രാമന്‍ചിറ വരെ വീതി കുറവുള്ള ഭാഗങ്ങളില്‍ വീതി കൂട്ടുകയും റോഡിന് ഇരുവശവും നടപ്പാത നിര്‍മിക്കുകയും ചെയ്തു. 20 സെന്റിമീറ്റര്‍ കനത്തില്‍ ജിഎസ്ബി, 25 സെന്റീമീറ്റര്‍ കനത്തില്‍ ഡബ്ല്യൂഎംഎം എന്നിവ ഉള്‍പ്പെടുത്തി അടിത്തറ ബലപ്പെടുത്തിയാണ് റോഡ് വീതി കൂട്ടിയിട്ടുള്ളത്. ആവശ്യമായ സ്ഥലങ്ങളില്‍ പ്രൊഫൈല്‍ കറക്ഷന്‍ കോഴ്സ് ഉള്‍പ്പെടുത്തി,   ആറര സെന്റിമീറ്റര്‍ കനത്തില്‍  ഡെന്‍സ് ബിറ്റുമിനസ് മക്കാഡം, നാല് സെന്റിമീറ്റര്‍ കനത്തില്‍ ബിറ്റുമിനസ് കോണ്‍ക്രീറ്റ് എന്നിങ്ങനെയാണ് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്.

കൂടാതെ റെജിനാമുണ്ടിയില്‍ ഒരു ബോക്സ് കള്‍വര്‍ട്ട്,  ആവശ്യമായ സ്ഥലങ്ങളില്‍ ആര്‍സിസി ഡ്രെയിന്‍ എന്നിവ നല്‍കിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന ഡ്രയിന്‍ വൃത്തിയാക്കുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്തിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിക്കുവേണ്ടി വിവിധ വ്യാസത്തിലുള്ള ഡക്റ്റൈല്‍ അയണ്‍ പൈപ്പുകള്‍, പിവിസി പൈപ്പുകള്‍ എന്നിവ നിശ്ചിത ആഴത്തില്‍ സ്ഥാപിച്ച് റോഡ് പുനരുദ്ധാരണം നടത്തി. ആധുനിക രീതിയിലുള്ള റോഡ് സുരക്ഷാസംവിധാനങ്ങളായ റോഡ് മാര്‍ക്കിംഗ്, സ്റ്റഡുകള്‍, ദിശാ ബോര്‍ഡുകള്‍, അപകട സൂചന ബോര്‍ഡുകള്‍, മാന്‍ഡേറ്ററി ബോര്‍ഡുകള്‍, സിഗ്നല്‍ സംവിധാനം, വഴിവിളക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് റോഡ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ നിക്ഷേപിച്ച 23.58 ലക്ഷം രൂപയില്‍ നിന്നും തിരുവല്ല ബൈപാസിലെ മഴുവങ്ങാട് മുതല്‍ മല്ലപ്പള്ളി റോഡ് വരെയുള്ള ഭാഗത്താണ് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്.