കേരള വിദ്യാഭ്യാസ രംഗം നവോത്ഥാനപാതയില്‍

post

പത്തനംതിട്ട : കേരളത്തിന്റെ വിദ്യാഭാസരംഗം ഇന്ന് നവോത്ഥാനത്തിന്റെ പാതയിലാണെന്നും ഉത്തമമായ ഒരു മാറ്റമാണ് ഇതിലൂടെ നാം കൈവരിക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. കൊടുമണ്‍ അറന്തക്കുളങ്ങര ഗവ.എല്‍.പി.സ്‌കൂളിലെ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയിരുന്നു മന്ത്രി. ഈ മാറ്റത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ കേരള സമൂഹം സര്‍ക്കാരിനോട് ഒരുമിച്ച് ഉണ്ടാവണം. ഇതാണ് ജനകീയ വിദ്യാഭ്യാസം എന്ന സങ്കല്‍പം. ഇങ്ങനെ നവോത്ഥാനത്തിന്റെ പാതയിലേക്ക് എത്തിയ വിദ്യാഭ്യാസത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ നമുക്ക് കഴിയണം. ഈ മേഖലയിലാണ് ഒരു ഗ്രാമത്തിന്റെ ഹൃദയമായ എല്‍.പി സ്‌കൂളുകള്‍ നിര്‍ണായക പങ്കു വഹിക്കുന്നത്.

കേവലം അക്കാദമിക്ക് പരീക്ഷകള്‍ മാത്രം ലക്ഷ്യം വച്ചല്ല മറിച്ച് ജീവിതത്തിന്റെ പരീക്ഷകളും മുന്നില്‍ കണ്ടാണ് കുട്ടികളെ നാം വാര്‍ത്തെടുക്കേണ്ടത്. ഇതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുള്ള ആധുനിക വിദ്യാഭ്യാസ സമ്പ്രദായം. ഒരു കുട്ടിയുടെ മനസിലുള്ള സര്‍ഗശേഷി നാം മനസിലാക്കുകയും ആ സര്‍ഗശേഷി ജീവിതവുമായി ബന്ധപ്പെടുത്തി പഠിപ്പിക്കുകയും ചെയ്യണം. ഇത്തരം സങ്കല്‍പങ്ങള്‍ ഇന്ന് പൊതു വിദ്യാലയങ്ങളില്‍ മാത്രമേ നമുക്ക് കാണാന്‍ സാധിക്കുവെന്നും മന്ത്രി പറഞ്ഞു.

ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എ ഐടി ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുറന്ന ഗ്രന്ഥശാലയുടെ ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനപ്രഭ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 85 ലക്ഷം രൂപ ഉപയോഗിച്ചാണ് ശതാബ്ദി സ്മാരക മന്ദിരം നിര്‍മിക്കുന്നത്.