കോവിഡ് 19: മറ്റു ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ട ജില്ലയുടെ സ്ഥിതി നിലവില്‍ ഭേദകരം: മന്ത്രി കെ.രാജു

post

പത്തനംതിട്ട : മറ്റു ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ട ജില്ലയിലെ കോവിഡ് സാഹചര്യം നിലവില്‍ ഭേദകരമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തിയ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

ജില്ലയില്‍ ടെസ്റ്റ് ചെയ്യുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടായേക്കാം. കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ വരും ദിവസങ്ങളില്‍ ജില്ലയില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗങ്ങള്‍ ചേരാന്‍ മന്ത്രി നിര്‍ദേശിച്ചു. ഇപ്രകാരം ഈ മാസം 12, 13 തീയതികളില്‍ തിരുവല്ല, റാന്നി, കോന്നി മണ്ഡലങ്ങളില്‍ യോഗങ്ങള്‍ ചേരും. രോഗപ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് തലത്തില്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. ജില്ലയില്‍ അതിഥി തൊഴിലാളികളില്‍ കൂടുതലായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക സിഎഫ്എല്‍ടിസി ആരംഭിക്കും.വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.

ആവശ്യഘട്ടത്തില്‍ ആരംഭിക്കുവാന്‍ സിഎഫ്എല്‍ടിസികള്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് തെറ്റിധാരണകള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കണമെന്നും എംഎല്‍എ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം കൂടുതലായി ലഭ്യമാക്കുമെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. കോവിഡ് ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും രോഗികള്‍ക്ക് വേണ്ട സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍, തിരുവല്ല സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, എ.ഡി.എം അലക്സ് പി.തോമസ്, അടൂര്‍ ആര്‍ഡിഒ  എസ്.ഹരികുമാര്‍, അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ രാജലക്ഷ്മി, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ ടി.എസ്. ജയശ്രീ, ആര്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജെസിക്കുട്ടി മാത്യു, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.