തിരുവല്ല ബൈപാസ് നിര്‍മ്മാണ പുരോഗതി വിലയിരുത്തി

post

പത്തനംതിട്ട: തിരുവല്ല ബൈപാസിന്റെ അവസാനഘട്ട നിര്‍മ്മാണ പുരോഗതി ആന്റോ ആന്റണി എം.പി., അഡ്വ. മാത്യു ടി. തോമസ് എം.എല്‍.എ. എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. ബൈപാസിന്റെ അവസാന ഘട്ടമായ മല്ലപ്പള്ളിരാമഞ്ചിറ റോഡിന്റെ പണികളാണ് എം.പി., എം.എല്‍.എ. എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തിയത്. 

തിരുവല്ലയുടെ സ്വപ്ന പദ്ധതിയായ ബൈപാസ് 2021 ജനുവരിയില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ സാധിക്കുംവിധം വളരെ വേഗത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നതെന്ന് നിര്‍മ്മാണ പുരോഗതി വിലയിരുത്തിയശേഷം ആന്റോ ആന്റണി എം.പി. പറഞ്ഞു. തിരുവല്ല ബൈപാസ് ജനുവരിയോടെ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുമെന്ന് മാത്യു ടി. തോമസ് എം.എല്‍.എ.യും പറഞ്ഞു. ഡിസൈനിലുണ്ടായ അപാകത, വെള്ളപ്പൊക്കം, കോവിഡ് 19 മൂലമുണ്ടായ തൊഴിലാളി ക്ഷാമം തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങളാല്‍ ബൈപാസിന്റെ പണികള്‍ നീട്ടിവയ്‌ക്കേണ്ട സാഹചര്യമുണ്ടായി. ബൈപാസിന്റെ യഥാര്‍ഥ ഡിസൈന്‍ പ്രകാരം മല്ലപ്പള്ളിരാമഞ്ചിറ റോഡില്‍ 40 അടിയോളം ഉയരത്തില്‍ മണ്ണിട്ട് നികത്താനായിരുന്നു പദ്ധതി. എന്നാല്‍ ഇപ്രകാരം ഉയര്‍ത്താന്‍ ലക്ഷകണക്കിന് ക്യുബിക്ക് മീറ്റര്‍ മണ്ണ് ആവശ്യമായി വരും. കൂടാതെ ചതുപ്പ് നിലമായതിനാല്‍ മണ്ണിട്ട് നികത്തിയാല്‍ ഭാവിയില്‍ ഇരുത്തപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ഈ കാരണങ്ങള്‍ കണക്കിലെടുത്ത് പുതിയ ഡിസൈന്‍ തയ്യാറാക്കി ലോക ബാങ്കിന്റെ അനുമതി നേടി പഴയ കരാര്‍ അവസാനിപ്പിച്ച് പുതിയ ടെന്‍ഡര്‍ വിളിച്ച ശേഷമാണ് മല്ലപ്പള്ളി -രാമഞ്ചിറ റോഡിന്റെ പണികള്‍ ആരംഭിച്ചത്. ഗര്‍ഡറുകള്‍ കാസ്റ്റ് ചെയ്യുന്ന പണികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗര്‍ഡറുകള്‍ കാസ്റ്റ്  ചെയ്തശേഷം സ്ലാബ് വാര്‍ത്ത് ജനുവരിയില്‍ റോഡ് തുറന്നു കൊടുക്കാന്‍ സാധിക്കുമെന്നും എം.എല്‍.എ. പറഞ്ഞു. 

തിരുവല്ല മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍. ജയകുമാര്‍, കെഎസ്ടിപി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സിനി മാത്യു, കെഎസ്ടിപി അസിസ്റ്റന്റ് എഞ്ചിനീയര്‍ റഹ്മത്ത് തുടങ്ങിയര്‍ സന്നിഹിതരായിരുന്നു.